തൃശൂർ: ലോകം കാത്തിരുന്ന കാൽപന്തുകളിയുടെ ആവേശം കൊട്ടിക്കയറിയതോടെ സെന്റ് തോമസ് കോളജ് ഹയർസെക്കൻഡറി സ്കൂളിലും ആവേശം അലയടിച്ചു. കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഫുട്ബോൾമാമാങ്കത്തെ വരവേറ്റ സ്കൂളിൽ ഭീമൻ വേൾഡ്കപ്പ് മാതൃകയും ഫ്ലെക്സും നിരന്നതോടെ അധ്യാപകരും വിദ്യാർഥികളും ഒരേപോലെ ഹാപ്പി.
പൂരത്തിന് അണിനിരക്കുന്ന കരിവീരന്മാരുടെ ഗാംഭീര്യത്തോടെയാണ് ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ, ജർമനി ടീമുകളുടെ 12 അടി ഉയരമുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്കൂൾമുറ്റത്തു തലയുയർത്തി നിൽക്കുന്നത്. ഇതിനെല്ലാം നടുവിലായി കണ്ണഞ്ചിപ്പിക്കുന്ന ആറടി ഉയരമുള്ള ഭീമൻ ലോകകപ്പും കൂടിയായതോടെ സ്കൂൾ അങ്കണം ഒരു മിനി സ്റ്റേഡിയമായി മാറി.
സ്കൂളിലെതന്നെ ചിത്രകലാ അധ്യാപകനായ മെജിസൺ തോമസ് ലോറൻസ് രണ്ടാഴ്ചക്കാലത്തോളം രാവും പകലും ഊണും ഉറക്കവും കളഞ്ഞ് അതീവസൂക്ഷ്മതയോടെയാണ് ഈ സുന്ദരൻശിൽപം ഒരുക്കിയത്. എട്ടിഞ്ചിന്റെ തെർമോക്കോൾ ഒട്ടിച്ചുചേർത്ത്, ബ്ലേഡ് ഉപയോഗിച്ച് ചെത്തിയെടുത്ത്, പ്ലാസ്റ്റർ ഓഫ് പാരീസിൽ രൂപംനൽകി പെയിന്റടിച്ചാണ് ഈ സ്വർണക്കപ്പ് വിരിയിച്ചെടുത്തത്. നിർമാണത്തിൽ സഹഅധ്യാപകരും വിദ്യാർഥികളും കൈകോർത്തു.
കഴിഞ്ഞ തവണയും ഇദ്ദേഹം കപ്പ് നിർമിച്ചിരുന്നു. മൊബൈൽ സ്ക്രീനുകളിലും മറ്റ് ഡിജിറ്റൽ ലഹരികളിലും കുട്ടികൾ അടിമപ്പെടുന്ന ഇക്കാലത്ത്, കളിമുറ്റത്തിന്റെ ആവേശം തിരികെപ്പിടിക്കുകയും പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കായികക്ഷമതയും വീണ്ടെടുക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നു കായിക അധ്യാപകൻ വിനു പീറ്റർ പറഞ്ഞു.
പ്രിൻസിപ്പൽ ജോസഫ് ആന്റണി, എച്ച്എം വി.ഡി. ജോഷി എന്നിവരുടെ പിന്തുണയോടെ അധ്യാപകരും വിദ്യാർഥികളും ഒത്തൊരുമിച്ചാണ് പരിപാടികൾക്കു നേതൃത്വം നൽകിയത്. ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ഇന്നലെ റാലിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Tags : Nattuvishesham Local Desk St. Thomas School