കാഞ്ഞങ്ങാട്: നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതിനുമുമ്പ് കാഞ്ഞങ്ങാട് സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ നീക്കം. വരുന്ന 10ന് ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അന്ന് നടത്താൻ പറ്റിയില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്താനാണ് നീക്കം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ഉദ്ഘാടന പരമ്പരയുടെ ഭാഗമായാണ് സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്താനൊരുങ്ങുന്നത്. യഥാർഥത്തിൽ കെട്ടിടത്തിന്റെ തേപ്പുപണികൾ പൂർത്തിയായതേയുള്ളൂ. നിലത്തിന്റെ പണിയും വൈദ്യുതീകരണവും ഇനിയും ബാക്കിയാണ്. അതുകഴിഞ്ഞ് കാബിനുകളുടെയും കൗണ്ടറുകളുടെയും മറ്റും നിർമാണം പൂർത്തിയാക്കി പുതിയ ഫർണിച്ചറുകൾ കൂടി സ്ഥാപിച്ചുകഴിഞ്ഞാൽ മാത്രമേ സാധാരണനിലയിൽ സബ് ട്രഷറിക്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാനാവുകയുള്ളൂ. ഇപ്പോൾ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയാലും ട്രഷറി ഇവിടെ പ്രവർത്തിച്ചുതുടങ്ങണമെങ്കിൽ മാസങ്ങളെടുക്കുമെന്ന കാര്യം ഉറപ്പാണ്.
നഗരസഭാ ഓഫീസിന് സമീപത്തുണ്ടായിരുന്ന പഴയ ട്രഷറി കെട്ടിടം പൊളിച്ചുമാറ്റിയാണ് ഒന്നരക്കോടി രൂപ ചെലവിൽ പുതിയ കെട്ടിടം പണിയുന്നത്. ഒരു വർഷം മുമ്പാണ് നിർമാണപ്രവൃത്തികൾ തുടങ്ങിയത്. ഈ സർക്കാരിന്റെ കാലത്തുതന്നെ ഉദ്ഘാടനം നടത്താനുള്ള സമ്മർദമേറിയതോടെയാണ് തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾക്ക് വേഗം വച്ചത്.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ആലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലാണ് ഇപ്പോൾ സബ് ട്രഷറി പ്രവർത്തിക്കുന്നത്.തത്കാലം അവിടെ തുടരുന്ന കാര്യത്തിൽ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതുകൊണ്ട് പണി പൂർത്തിയാകുന്നതിനു മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറേണ്ടിവരുന്ന സാഹചര്യമൊന്നും നിലവിലില്ല.