നാലുതോട് പാടശേഖരത്തിലെ കൃഷി മഴയിൽ വീണടിഞ്ഞപ്പോൾ.
മാന്നാർ: ചുട്ടുപൊള്ളുന്ന മീനമാസ സൂര്യന്റെ കെടുതിക്ക് ആശ്വാസമായി പെയ്തിറങ്ങിയ വേനൽ മഴ കർഷകർക്ക് കണ്ണീർമഴയായി. കുരട്ടിശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തിൽ കർഷകരെ പ്രതിസന്ധിയിലാക്കി പെയ്ത മഴയിൽ 80 ഏക്കർ കൃഷി നശിച്ചു. 90 ദിവസം പിന്നിട്ട് കൊയ്ത്തിന് തയാറായ നെൽ ച്ചെടികളാണ് വേനൽമഴയിലും കാറ്റിലും പെട്ട് നശിച്ചത്.
ഏപ്രിൽ എട്ടിന് കൊയ്ത്തിനുള്ള തയാറെടുപ്പിലായിരുന്നു നാലുതോട് പാടശേഖരത്തിലെ കർഷകർ. കനത്ത മഴ മൂലം പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം പമ്പിംഗ് നടത്തി ബാക്കി വരുന്ന കൃഷിയെങ്കിലും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
കഴിഞ്ഞ കാലത്തെ നഷ്ടങ്ങൾ മറന്ന് ഏറെ പ്രതീക്ഷകളോടെ ബാങ്ക് വായ്പയും പലിശയ്ക്കു പണം കടം വാങ്ങിയുമാണു കർഷകർ പലരും കൃഷിയിറക്കിയത്. പാട്ടത്തുകയും വായ്പാ പണവും പോലും ലഭിക്കില്ലെന്ന സ്ഥിതിയിലാണ് നിലവിൽ കർഷകർ.
മാന്നാർ അസിസ്റ്റന്റ് കൃഷി ഓഫീസർ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവർ പാടശേഖരത്തിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കൃഷിനാശം സംഭവിച്ച നാലുതോട് പാടശേഖരത്തിലെ തൊണ്ണൂറോളം വരുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടി വേണമെന്ന് നാലുതോട് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ് ആവശ്യപ്പെട്ടു.
Tags : Summer rains nattuvishesham local news