തൊടുപുഴ: നഗരമധ്യത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശി മുഹമ്മദ് ഷാരൂഖ് (29), ആലുവ സ്വദേശി ശിവപ്രസാദ് (60) എന്നിവരാണ് വലയിലായത്.
സംഘത്തിലുണ്ടായിരുന്ന അബ്ദുള്ള (28) പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. ശിവപ്രസാദ് ആലുവയിലെ ആക്രിവ്യാപാരിയാണ്. മോഷണവസ്തു വാങ്ങിയത് ഇയാളായിരുന്നു. ഒരാഴ്ച മുമ്പാണ് രണ്ടു ദിവസങ്ങളിലായി തൊടുപുഴ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചത്. ഇതിന്റെ മുകള്ഭാഗം നിര്‍ത്തിയശേഷം താഴ്ഭാഗത്തെ ചെമ്പ് പാളികളാണ് ആദ്യം കടത്തിക്കൊണ്ടുപോയത്.
ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു ദിവസത്തിനുശേഷം മുകള്‍ഭാഗവും മോഷ്ടിച്ചത്. 40 കിലോയോളം ചെമ്പാണ് ഇവര്‍ കടത്തിയത്.
മോഷ്ടിച്ച ചെമ്പ് ആലുവയിലെ ആക്രിക്കടയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. കിലോയ്ക്ക് 800 രൂപ നിരക്കില്‍ വാങ്ങിയ ആക്രിക്കടക്കാരനായ ശിവപ്രസാദ് കിലോയ്ക്ക് 1100 രൂപയ്ക്ക് മറ്റൊരാള്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നവരാണ് പ്രതികള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരടങ്ങുന്ന സംഘം സമാനമായ മോഷണം നടത്തിയിട്ടുണ്ട്. കോതമംഗലം, പിറവം, പുത്തന്‍കുരിശ്, അങ്കമാലി എന്നിവിടങ്ങളിലും ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചിരുന്നു. കോതമംഗലത്ത് അഞ്ചുപേര്‍ ചേര്‍ന്ന് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രിസമയത്ത് സ്ഥലത്തെത്തുന്ന പ്രതികള്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് എവിടെയെന്ന് ചോദിച്ച് മനസിലാക്കിയ ശേഷമാണ് മോഷണം. പല ഓഫീസുകളിലും സെക്യൂരിറ്റി ജീവനക്കാരോ പുറത്ത് ലൈറ്റുകളോ ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് സഹായകമായിരുന്നു. മറ്റൊരു മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അങ്കമാലിയില്‍നിന്നു പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നിര്‍ദേശപ്രകാരം എസ്ഐ അരുണ്‍ ചന്ദ്രന്, എഎസ്ഐ റെജി, സിപിഒമാരായ കെ.ആര്. സനൂപ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി മുട്ടം സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
Tags : arrest Nattuvishesham District News