തടയണ നിർമിക്കാത്തതിനെതുടർന്ന് ഒഴുക്കുനിലച്ച കണ്ണിയംപുറത്തെ തോട്.
ഒറ്റപ്പാലം: ഇത്തവണ തോടുകളിൽ താത്കാലിക തടയണകൾ നിർമിക്കാതെ അധികൃതർ. കഴിഞ്ഞ വേനലിൽ കർഷകർക്കുൾപ്പെടെ ഏറെ ഉപകാരപ്രദമായിരുന്നു തോടുകളിലെ താത്കാലിക തടയണകൾ.
നഗരസഭയിലെ കണ്ണിയംപുറം, കിഴക്കേ തോടുകളിൽ വേനലാവുന്നതിനുമുൻപ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്.
ഈ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു. കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്.
കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശ്ശി, കിഴക്കേ തോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്കുസമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്.
തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു.
ഇതാണ് കടുത്ത വേനൽ തുടരുന്പോഴും ഇത്തവണ ഇല്ലാതായത്. വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ. നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്.
പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന മറുപടിയാണ് നഗരസഭാ അധികൃതർ നൽകുന്നത്.
Tags : Temporary nattuvishesham local news