തലയാട്: തലയാട് മുതൽ 27-ാം മൈൽ വഴി കൂരാച്ചുണ്ട്, കക്കയം ഭാഗത്തേക്ക് എത്തിച്ചേരാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറ്റ കർഷകർ നിർമിച്ച റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഏകദേശം 80 വർഷത്തോളം പഴക്കമുള്ള ഈ റോഡിന് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്. എന്നാൽ ഇതിൽ ഏകദേശം 500 മീറ്റർ ഭാഗം മാത്രമാണ് ടാറിംഗ്, കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന ഭാഗങ്ങൾ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നു കിടക്കുകയാണ്.
മലയോര ഹൈവേയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ 27-ാം മൈൽ ഭാഗത്തുനിന്ന് തലയാട്ടേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയായി ഈ റോഡ് ഉപയോഗിക്കാനാകും.
റോഡ് നവീകരിച്ചാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് യാത്രാ സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം തലയാട് ബൈപാസ് റോഡായി ഉപയോഗിക്കാനും കഴിയും. അതിനാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പൂളപ്പാറ-പൂളവള്ളി റോഡിലെ കുഴികൾ നികത്തണമെന്ന്
കോടഞ്ചേരി: പൂളപ്പാറ-പൂളവള്ളി റോഡിന്റെ പ്രവേശനഭാഗത്തെ ചെളിക്കുഴികൾ നികത്തണമെന്ന് ആവശ്യം ഉയരുന്നു. അഗസ്ത്യമുഴി-കൈതപ്പൊയിൽ റോഡ് നിർമാണത്തെ തുടർന്നാണ് പൂളപ്പാറ- പൂളവള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് കുഴികൾ രൂപപ്പെട്ടത്.
റോഡുപണി ഈ ഭാഗത്ത് പൂർത്തിയായെങ്കിലും കുഴികൾ കരാർ കമ്പനി അധികൃതർ നികത്തിയില്ല. വാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്.
കൂടാതെ കുഴികളിൽ വാഹനം ചാടുമ്പോൾ കാൽനടയാത്രക്കാർ ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണ്. കോടഞ്ചേരി പഞ്ചായത്ത് അധികൃതർ ഈ വിഷയം കരാർ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നടപടി എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.