തൃശൂർ: ശക്തമായ മഴയിൽ ഒളരിക്കര അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞുവീണു. കുളത്തിനുസമീപമുള്ള തൃശൂർ കോർപറേഷൻ ഒളരിക്കര സോണൽ ഓഫീസിന്റെ വരാന്തയുടെ ഒരു ഭാഗവും ഇതോടൊപ്പം തകർന്നു. മഴക്കാലം പൂർണമായി ആരംഭിക്കുന്നതിനു മുന്പുതന്നെ മതിൽ തകർന്നത് പ്രദേശത്തു വലിയ അപകടഭീതിയാണ് ഉയർത്തുന്നത്.
മൂന്നാംതവണയും തകർച്ച; കെട്ടിടങ്ങൾ അപകടത്തിൽ
ഇതു മൂന്നാംതവണയാണ് അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലാണ് ഭിത്തി വീണ്ടും കുളത്തിലേക്കു പതിച്ചത്. സോണൽ ഓഫീസ് കെട്ടിടത്തിലെ പില്ലറുകളോടുചേർന്ന്, ജനറേറ്റർ സ്ഥാപിച്ചിരിക്കുന്ന ഭാഗം പൂർണമായി ഇടിഞ്ഞുവീണ് വലിയ ഗർത്തം രൂപപ്പെട്ടു. ഇനിയും മഴ ശക്തമായാൽ സോണൽ ഓഫീസ് കെട്ടിടവും സമീപത്തെ ഹെൽത്ത് സെന്ററും ഏതുനിമിഷവും തകർന്നുവീഴുമെന്ന ഭീതി നിലനിൽക്കുന്നു.
കണ്ണിൽ പൊടിയിടൽതന്ത്രമെന്ന് ആക്ഷേപം
നേരത്തേ രണ്ടു തവണകളിലായി കുളത്തിന്റെ സംരക്ഷണഭിത്തിയുടെ രണ്ടു ഭാഗങ്ങൾ തകർന്ന് കുളത്തിലേക്കു പതിച്ചിരുന്നു. അന്നൊന്നും ആളപായം ഉണ്ടാകാതിരുന്നതുതന്നെ ഭാഗ്യംകൊണ്ടുമാത്രമാണ്. ഓരോ തവണയും സംരക്ഷണഭിത്തി തകരുമ്പോൾ എംസാൻഡ് മാത്രം നിറച്ച് താത്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതർ കണ്ണിൽ പൊടിയിടുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
അഴിമതി ആരോപണം
മുൻ ഭരണസമിതി വലിയ താത്പര്യമെടുത്തു നടപ്പിലാക്കിയ ഈ പദ്ധതിക്കുപിന്നിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു പൊതുപ്രവർത്തകൻ സലീഷ് ധർമൻ ആരോപിച്ചു. ഇനിയൊരു കനത്ത മഴപെയ്താൽ ഈ കുളവും ഓഫീസും പൂർണമായി തകരും. അത്രമാത്രം ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അധികൃതർ അടിയന്തരമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham Local Desk Ambadikulam wall has collapsed