കോന്നി: കാത്തിരിപ്പിനൊടുവിൽ അച്ചൻകോവിലാറിനു കുറുകെ ആവണിപ്പാറ പാലം യാഥാർഥ്യമാകുന്നു. ആവണിപ്പാറ പാലം നിർമാണത്തിനായി 2.73 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. പാലം നിർമാണോദ്ഘാടനം കെ. യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അധ്യക്ഷത വഹിച്ചു.
ഒരു കോടി രൂപ ചെലവഴിച്ച് ഉന്നതിയിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
വനമധ്യത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ആവണിപ്പാറ ഉന്നതി പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തിയിലാണ്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട് ഉന്നതിയിൽ എത്തിയിട്ടുള്ള ജനപ്രതിനിധികളെല്ലാം അച്ചൻകോവിലാറിനു കുറുകെ പാലം വാഗ്ദാനം ചെയ്തിരുന്നു. ഫൈബർ വള്ളവും ചങ്ങാടവുമായിരുന്നു നിലവിൽ ആവണിപ്പാറക്കാർക്ക് ആശ്രയമായുണ്ടായിരുന്നത്.
ഒന്നരവർഷമാണ് നിർമാണ കാലാവധി. പാലം നിർമാണം പൂർത്തീകരിക്കുന്നതോടെ തലമുറകളായി ആവണിപ്പാറക്കാർ അഭിമുഖീകരിച്ചിരുന്ന ദുരിതത്തിനു അറുതിയുണ്ടാകും.
നിർമാണോദ്ഘാടന ചടങ്ങിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധനേഷ് ഗോപാൽ, ഷീബ സുധീർ, ശ്രീലത, മുൻ പഞ്ചായത്ത് അംഗങ്ങളായ സിന്ധു സന്തോഷ്, ആവണിപ്പാറ ഉന്നതി മൂപ്പൻ അച്യുതൻ കൃഷ്ണൻ, വർഗീസ് ബേബി, ജില്ലാ നിർമിതി കേന്ദ്രം ജില്ലാ ഓഫീസർ ശ്രീകുമാർ, പട്ടികവർഗ വകുപ്പ് ജില്ലാ ഓഫീസർ എസ്.എ. നജീം, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ തോമസ്, അസിസ്റ്റന്റ് എൻജിനിയർ ചന്തു മണ്ണാറപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.