പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. പഴയ പത്തനംതിട്ടയുടെയും ആറന്മുളയുടെയും ഭാഗമായിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട പുതിയ മണ്ഡലം 2008ലാണ നിലവില്‍ വന്നത്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ആറന്മുള എന്ന പേരില്‍ ഒരു മണ്ഡലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആറന്മുളയുടെ അതിര്ത്തികളായിരുന്നില്ല പഴയ മണ്ഡലത്തിന്.
പത്തനംതിട്ട മണ്ഡലം ഇല്ലാതായതോടെ പഴയ ആറന്മുളയുടെ ആസ്ഥാനം തന്നെ പത്തനംതിട്ടയിലായി. വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നിലുള്ള മണ്ഡലത്തില്‍ പ്രചാരണം കടുകട്ടിയാണ്. കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഓടിയെത്തണമെങ്കില്‍ സ്ഥാനാര്‍ഥികള്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും.
ആറന്മുളയ്ക്കു സ്ഥിരമായ ഒരു രാഷ്ട്രീയ ചായ്വില്ല എന്നതു തന്നെയാണ് മുന്നണികളെ കുഴയ്ക്കുന്നത്. വോട്ടര്‍മാരുടെ മനം ഓരോ തെരഞ്ഞെടുപ്പിലും മാറിമറിയും. ഇതറിഞ്ഞു കരുക്കള്‍ നീക്കിയെങ്കിലേ കരകയറാനാകൂവെന്നതാണ് ചരിത്രം. 2,14,575 വോട്ടര്‍മാരാണ് നിലവിലെ പട്ടിക പ്രകാരം ആറന്മുളയിലുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമായിരുന്നു ആറന്മുള. 2,37,351 വോട്ടര്‍മാരാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.
അതിര്‍ത്തി മാറിയ ആറന്മുളയില് 2011ല്‍ യുഡിഎഫ് വിജയിച്ചു. എന്നാല്‍ പിന്നീടു നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു വിജയം. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ മുന്‍തൂക്കം യുഡിഎഫ് നേടുകയും ചെയ്തുവരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശേരി, ഇലന്തൂർ, ചെന്നീര്‍ക്കര, മെഴുവേലി എന്നീ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും യുഡിഎഫാണ് ഭരിക്കുന്നത്. ഓമല്ലൂരും നാരങ്ങാനവും ബിജെപിയും ഭരിക്കുന്നു. കുളനടയില്‍ മാത്രമാണ് എല്‍ഡിഎഫിനു ഭരണമുള്ളത്. ഇവയിലേറെയും നേരത്തേ എല്‍ഡിഎഫ് ഭരണത്തിന് കീഴിലായിരുന്നു.
ത്രികോണ പോരാട്ടം തന്നെ
എല്‍ഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ഥിയായി 2016ല്‍ ആറന്മുളയില് മത്സരിച്ചു വിജയിക്കുകയും പ്രളയവും കോവിഡും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടെ മണ്ഡലമൊട്ടാകെ നിറഞ്ഞു നില്‍ക്കുകയും ചെയ്തതിലൂടെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും നിയമസഭയിലെത്തിയ ആളാണ് വീണാ ജോര്‍ജ്.
ഇത്തവണ സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്താനാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എന്‍ഡിഎയ്ക്ക് അടിസ്ഥാന വോട്ടുകളുള്ള മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നടന്നത്. ഇത്തവണയും ത്രികോണപ്പോരിനു തന്നെ ആറന്മുള സാക്ഷ്യമാകും.
യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുവരുന്നതോടെ മണ്ഡലത്തിന്റെ മത്സരചിത്രം വ്യക്തമാകും. വീണാ ജോര്‍ജിനെതിരേ ശക്തമായ ഒരു പോരാട്ടവും അന്തിമവിജയവും ലക്ഷ്യമിട്ടാണ് യുഡിഎഫ് ഇത്തവണ മത്സരിക്കാനെത്തുകയെന്നതിലും തര്‍ക്കമില്ല.
രാഷ്ട്രീയത്തിനൊപ്പം വ്യക്തിപ്രഭാവവും
രാഷ്ട്രീയത്തിനതീതമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വ്യക്തിപ്രഭാവം ആറന്മുളയിലെ വിജയത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ ഒരു ചേരിതിരിവ് മണ്ഡലം പ്രകടിപ്പിക്കാറില്ല. നിലവിലെ ആറന്മുള മണ്ഡലത്തില്‍ 2011ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാരുടെ മത്സരമായിരുന്നു. അന്നു പത്തനംതിട്ട എംഎല്‍എയായിരുന്ന കെ. ശിവദാസന്‍ നായര്‍ (കോൺ) ആറന്മുള എംഎല്‍എയായിരുന്ന കെ.സി. രാജഗോപാലിനെയാണ് നേരിട്ടത്. 6,511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ശിവദാസന്‍ നായര്‍ വിജയിച്ചത്.
2016ല്‍ കന്നി അങ്കത്തില്‍ വീണാ ജോര്‍ജ് ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയതാകട്ടെ 7,646 വോട്ടുകള്‍ക്കാണ്. 2021ല്‍ എത്തിയപ്പോള്‍ ശിവദാസന്‍ നായര്‍ വീണാ ജോര്‍ജിനോടു പരാജയപ്പെട്ടത് 19,003 വോട്ടുകള്‍ക്കാണ്. ഇതേ വീണാ ജോര്‍ജ് 2019ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ആറന്മുള മണ്ഡലത്തില്‍ 6,593 വോട്ടുകള്‍ക്ക് ആന്റോ ആന്റണിയേക്കാള്‍ പിന്നിലാകുകയും ചെയ്തു. ആറന്മുള, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങളുടെ പഴയകാല ചരിത്രവും വിജയികളുടെ പട്ടികയും പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ കാണാം. 1996ല്‍ സിഎംപി നേതാവ് എം.വി. രാഘവന് ആദ്യമായ പരാജയം അറിഞ്ഞ മണ്ഡലമാണ് ആറന്മുള. കവി കടമ്മനിട്ട രാമകൃഷ്ണനെ അന്ന് ആറന്മുള വിജയിപ്പിച്ചു.
സിപിഐയിലെ തോപ്പില്‍ ഭാസിയാണ് പത്തനംതിട്ടയെ ആദ്യം നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1960ല്‍ സി.കെ. ഹരിശ്ചന്ദ്രന് നായരും 1963ല്‍ എം. രവീന്ദ്രനാഥും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാവ് വയലാ ഇടിക്കുള 1965ല്‍ പത്തനംതിട്ടയില്‍ വിജയിച്ചു. 1967 മുതല്‍ 2001 വരെയുള്ള തെരഞ്ഞെടുപ്പില്‍ കെ.കെ. നായരുടെ ഊഴമായിരുന്നു പത്തനംതിട്ടയിൽ. 1977ലെ തെരഞ്ഞെടുപ്പില്‍ മാത്രം അദ്ദേഹം പരാജയപ്പെട്ടു. ഇടതും വലതും സ്വതന്ത്രനുമൊക്കെയായി കെ.കെ. നായര്‍ പത്തനംതിട്ടയില്‍ വിജയിച്ചു. 2006ല്‍ വീണ്ടും സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താകുകയും ചെയ്തു.
സ്ഥാനാര്‍ഥിയെ മാറ്റിയതും ചരിത്രം
2001ലെ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ഥി മാറ്റവും ചരിത്രത്തിന്റെ ഭാഗം. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരെ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചു.
അദ്ദേഹം പ്രചാരണരംഗത്തേക്ക് ഇറങ്ങിയതിനു പിന്നാലെയാണ് കെ. കരുണാകരന് തന്റെ അനുയായി കൂടിയായ മാലേത്ത് സരളാദേവിക്കുവേണ്ടി ശക്തമായി രംഗത്തുവരുന്നത്. പ്രചാരണരംഗത്തു നിന്ന് പാര്‍ട്ടി നിര്‍ദേശ പ്രകാരം കെ. ശിവദാസന്‍ നായര്‍ പിന്‍വാങ്ങുകയും മാലേത്ത് സരളാദേവി സ്ഥാനാര്‍ഥിയാകുകയും ചെയ്തു.
സിപിഎമ്മിലെ എ. പത്മകുമാറായിരുന്നു എതിരാളി. സരളാദേവി വോട്ടുകള്‍ക്ക് വിജയിച്ചു. 2006ലെത്തിയപ്പോഴേക്കും രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറി. ഡിഐസി, രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട കെ. കരുണാകരനൊപ്പം മാലേത്ത് സരളാദേവിയും എംഎല്‍എ സ്ഥാനം രാജിവച്ച് പുറത്തുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഐസി യുഡിഎഫ് ഘടകകക്ഷിയാകുകയും മാലേത്ത് സരളാദേവി സ്ഥാനാര്‍ഥിയാകുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കെ.ആർ. രാജപ്പന് സ്ഥാനാര്‍ഥിയായി എത്തി. സിപിഎമ്മിലെ കെ.സി. രാജഗോപാല്‍ വിജയിച്ചു. 34,007 വോട്ട് രാജഗോപാലിനു ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ കെ.ആർ. രാജപ്പന് 19,387 വോട്ടാണ് ലഭിച്ചത്. 8,244 വോട്ടുകള്‍ മാത്രം ലഭിച്ച സിറ്റിംഗ് എംഎല്‍എ മാലേത്ത് സരളാദേവിക്ക് കെട്ടിവച്ച കാശും നഷ്ടമായി.
Tags : nattu vishesham The changing Aranmula