കാസർഗോഡ്: കോൺഗ്രസിന്റെ പേര് കേൾക്കുമ്പോൾ കയറെടുക്കുന്ന നിലവാരം കുറഞ്ഞ പരിപാടിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കാസർഗോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിലെ കുടിയിറക്കുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് പിണറായി വിജയൻ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യപി മോഡൽ പൊളിക്കലല്ല കർണാടകയിൽ നടക്കുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫിൽ സീറ്റുകൾ വച്ചുമാറൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദിയാത്രക്ക് കാസര്‍ഗോഡ് തളങ്കരയില്‍ നല്കിയ സ്വീകരണം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച് അഭിമാനിക്കാന്‍ വകയുണ്ടാക്കിയാണ് സമസ്ത ഒരുനൂറ്റാണ്ട് പിന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. സമസ്ത ജില്ല പ്രസിഡന്റ് ത്വാഹ അഹമ്മദ് മൗലവി അല്‍ അഹ്സരി അധ്യക്ഷത വഹിച്ചു.
കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ജാഥാനായകന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തലപ്പാവണിയിച്ചു.
സ്വാഗതസംഘം ചെയര്മാന് എ. അബ്ദുറഹ്മാന് പതാക ഉയര്‍ത്തി. എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, വ്യവസായി യഹ്യ തളങ്കര, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മായിന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
Tags : P.K. Kunhalikutty nattuvishasham local news