മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉത്സവ നഗരി പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
വള്ളിയൂർക്കാവിലെ ഹോട്ടലുകൾ, പലചരക്ക് കടകൾ, ബേക്കറികൾ, പലചരക്ക് കടകൾ, ചന്തയിലെ സ്ഥാപനങ്ങൾ, ട്രേഡ് ഫെയർ തുടങ്ങിയ ഇടങ്ങളിലായിരുന്നു കുറുക്കൻമൂല ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പരിശോധന നടത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷിതമായ ഭക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം, ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. ഉത്സവ സമാപനം വരെ ജില്ല മെഡിക്കൽ ഓഫീസറുടെ കീഴിൽ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
24 മണിക്കൂറും ഇവരുടെ സേവനം ഉത്സവ നഗരിയിൽ ലഭ്യമാകും. അന്നദാനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാംപിളും ശേഖരിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. സജേഷ്, ജെഎച്ച്ഐ മാരായ എൻ.വി. അഗസ്റ്റിൻ, അഷ്ന അരവിന്ദ്, ഡിസ്മിയ ജോണി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.