ആറാട്ടുപുഴ: പൂരത്തിന് ആറാട്ടുപുഴ ശാസ്താവ് പുറത്തേയ്ക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ എന്നിവരിൽ നിന്നും കളരിക്കൽ കുടുംബാംഗങ്ങൾ ഗോവിന്ദൻ, ദാമോദരൻ, ജയപ്രകാശൻ, എന്നിവർ ചേർന്നാണ് തിരുവായുധം ഏറ്റുവാങ്ങിയത്.
നവീകരിച്ച തിരുവായുധം 24ന് കൊടിയേറ്റ ദിവസം രാത്രി ഒമ്പതിന് ഗോപുരത്തിന് മുൻവശത്ത് ആൽത്തറയ്ക്കു സമീപം കളരിക്കൽ കുടുംബാംഗങ്ങൾ നിറപറയോടൊപ്പം ശാസ്താവിന് സമർപ്പിക്കും.ശാസ്താവ് എഴുന്നള്ളുമ്പോൾ തിരുവായുധം പിടിക്കുന്ന പാരമ്പര്യ അവകാശികളാണ് ആ സമയത്ത് തിരുവായുധം ഏറ്റുവാങ്ങുന്നത്.
വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് തിരുവായുധം. കരിമ്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്.ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത്. പൊൻകാവി തേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്.
Tags : nattu vishesham Arattupuzha Shasta received