പുതുനഗരം: നൂറുകണക്കിനു യാത്രികരും ചരക്കുഗതാഗതവും കൊണ്ട് ജനനിബിഡമായിരുന്ന പുതുനഗരം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പ് പോലെ വിജനം. പുലർച്ചെ രണ്ട് ട്രെയിനുകൾ കിഴക്കോട്ടും രാത്രി വണ്ടികൾ പടിഞ്ഞാറോട്ടും പോകുന്നതൊഴിച്ചാൽ പുതുനഗരത്തുകാർക്ക് പകൽസമയം ട്രെയിൻ ഗതാഗതം സ്വപ്നം മാത്ര മാണ്.
ഇടയ്ക്കിടെ നിർത്താതെ പോവുന്ന എൻജിനുകളും മറ്റും ഗുഡ്സ് ട്രെയിനുകളും നോക്കിക്കാണാനാണ് യാത്രക്കാർക്ക് വിധി. മീറ്റർഗേജിൽ ആറു പെയർ ട്രെയിനുകൾ ഉണ്ടായിരുന്നത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും നടത്തിയ പോരാട്ടങ്ങളെല്ലാം റെയിൽവേ അധികൃതർ അവഗണിച്ചു. 800 കോടി ചെലവഴിച്ച് ബ്രോഡ്ഗേജ് ലൈനും 50 കോടിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതിലും മെച്ചപ്പെട്ട യാത്രാസൗകര്യം പ്രതീക്ഷിച്ച യാത്രക്കാർ വീണത് നിരാശയുടെ പടുകുഴിയിൽ. മാറിമാറി വരുന്ന ജനപ്രതിനിധികളാവട്ടെ വിഷയത്തിൽ തൊടാതെ കൈമലർത്തുന്നതും വികസന മുരടിപ്പിനു കാരണമാവുന്നുണ്ട് . പാസഞ്ചർ ട്രെയിനുകൾ ഇല്ലെങ്കിലും ജീവനക്കാരുടെ സാന്നിധ്യം പതിവ്പോലെ തന്നെയാണ്.
രാമേശ്വരം, മധുര, ഏർവാടി, പഴനി ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് മുന്പ് യാത്രക്കാർക്ക് കുടുംബസമേതം പോയിവരാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വെറും പഴങ്കഥയായിരിക്കുകയാണ്. കേന്ദ്രഭരണത്തിൽ സ്വാധീനമുള്ള രാഷ്ടീയപാർട്ടികൾ പോലും പാലക്കാട് നിന്നും പാസഞ്ചർ ഓടിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.
സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.