കച്ചേരി നടയിൽ ജെസിബിയുമായി ഒഴിപ്പിക്കൽ നടപടിക്ക് എത്തിയ നഗരസഭ ജീവനക്കാരെ സിപിഎം പ്രവർത്തകർ തടയുന്നു.
നെടുമങ്ങാട് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നെടുമങ്ങാട് നഗരത്തിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയിൽ സിപിഎമ്മും സിപിഎം ഭരിക്കുന്ന നഗരസഭയും രണ്ടു തട്ടിൽ.
കഴിഞ്ഞ ദിവസം ആരംഭിച്ച തെരുവ് കച്ചവടം ഒഴിപ്പിക്കലും അതിന്റെ ഭാഗമായി നഗരത്തിന്റെ പ്രധാന കവലകളിൽ നിർമിച്ച താത്കാലിക കച്ചവട കേന്ദ്രങ്ങളും നഗരസഭ ജെസി ബിയുമായെത്തി പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ കച്ചേരി നടയിൽജെ സിബിയുമായി ഒഴിപ്പിക്കൽ നടപടിക്ക് എത്തിയ നഗരസഭ ജീവനക്കാരെ സിപിഎം പ്രവർത്തകർ തടഞ്ഞു. സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം റഹീം, സിഐ ടിയു നേതാവ് അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇതു ഏറെ നേരം വാക്കേറ്റത്തിനു കാരണമായി. ഒടുവിൽ ഒഴിപ്പിക്കൽ നടപടി പാതി വഴിയിൽ നിറുത്തി നഗരസഭ ജീവനക്കാർ മടങ്ങിപ്പോയി.
സിപിഎം ഭരിക്കുന്ന നഗരസഭ, പാർട്ടി അറിയാതെയാണ് ഒഴിപ്പിക്കൽ നടപടി കൈക്കൊണ്ടതെ ന്നാണ് ആരോപണം. നേരത്തെ സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആയിരുന്ന ആർ. ജയദേവനാണ് നിലവിൽ നഗരസഭ ചെയർമാൻ. അതോടൊപ്പം തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലും ഇരട്ട നീതിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചില സിപിഎം, സി ഐടിയു പ്രാദേശിക നേതാക്കൾക്ക് ഒപ്പം നിൽക്കുന്നവരുടെ കടകൾക്ക് സംരക്ഷണം നൽകുകയും, മറ്റുള്ളവരുടെ കടകൾ ഇടിച്ചു നിരത്തിയതായുമാണ് ആക്ഷേപം.