അടിമാലി: അടിമാലി-കുമളി ദേശീയപാതയിലെ ടൗണുകളിലൊന്നായ കല്ലാര്‍കുട്ടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ടൗൺ വികസനം ത്വരിതപ്പെടുത്താനും അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
അടിമാലിയില്‍നിന്നും ചെറുതോണിയില്‍നിന്നും വെള്ളത്തൂവലില്‍നിന്നും എത്തുന്ന റോഡുകളുടെ സംഗമകേന്ദ്രം കൂടിയാണിവിടം. ഇടുങ്ങിയ ടൗണാണ് കല്ലാര്‍കുട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. ടൗണിലെ കൊടുംവളവും ഇറക്കവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കോണ്‍വെക്സ് മിറര്‍ പുനഃസ്ഥാപിക്കണം
ഏതാനും നാളുകള്‍ക്കു മുമ്പ് വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ടൗണില്‍ സ്ഥാപിച്ചിരുന്ന മിറര്‍ തകര്‍ന്നതാണ്. മിറര്‍ ഇല്ലാതായതോടെ പലപ്പോഴും തലനാരിഴയ്ക്കാണ് ടൗണില്‍ അപകടം ഒഴിവാകുന്നത്. അടിമാലിയില്‍നിന്നും വെള്ളത്തൂവലില്‍നിന്നും വരുന്നവര്‍ക്ക് ടൗണിലെ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കാണുവാനായി ദേശീയപാതയോരത്തായിരുന്നു മിറര്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍, വാഹനാപകടത്തില്‍ തകര്‍ന്ന മിറര്‍ പിന്നീട് പുനഃസ്ഥാപിച്ചില്ല. രാവിലെയും വൈകുന്നേരങ്ങളിലും കല്ലാര്‍കുട്ടി ടൗണില്‍ വലിയ തിരക്കാണനുഭവപ്പെടുന്നത്.
മണ്‍കൂന നീക്കണം
ടൗണിന് സമീപം ദേശീയപാതയോരത്തെ മണ്‍കൂന നീക്കം ചെയ്യാന്‍ ദേശീയപാതാ വിഭാഗം നടപടി സ്വീകരിക്കണം. ഏതാനും നാളുകള്‍ക്കു മുമ്പ് ടൗണിന് സമീപം ദേശീയപാതയോരത്തുനിന്ന് മണ്ണ് നീക്കം ചെയ്യുകയും വീതി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടു ചേര്‍ന്ന് തന്നെയുള്ള ചെറിയൊരു മണ്കൂനകൂടി നീക്കം ചെയ്താല്‍ കല്ലാര്‍കുട്ടി ടൗണിലൂടെയുള്ള ഗതാഗതം കുറച്ചുകൂടി സുഗമമാക്കാനാകും.
ചെറുതോണിയിൽനിന്നും വെള്ളത്തൂവലിൽനിന്നും അടിമാലിയിൽനിന്നും എത്തുന്ന വാഹനങ്ങളുടെ സംഗമസ്ഥലമാണ് കല്ലാർകുട്ടി. ഇറക്കത്തോടു കൂടിയുള്ള ചെറിയ ടൗൺ ആയതിനാൽ ബസുകളടക്കം നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ മറ്റു വശങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയാണ്.
Tags : nattu vishesham traffic jam Kallarkutty