ആലക്കോട്: മൂന്നു പതിറ്റാണ്ടിലേറെയായി വികസനത്തിന് കാതോർത്ത് ഈയ്യഭരണി തുരുത്ത്. ആലക്കോട് പഞ്ചായത്തിൽ കുട്ടാപറമ്പിനും പരപ്പക്കുമിടയിൽ കുപ്പം പുഴയുടെ ഭാഗമായ ഈയ്യഭരണിയിൽ പുഴ രണ്ടായി പിരിഞ്ഞുണ്ടായതാണ് ഈയ്യഭരണി തുരുത്ത്. ഇവിടെ ജൈവ വൈവിധ്യ പാർക്കും വിനോദ സഞ്ചാരകേന്ദ്രവുമാണ് വിഭാവനം ചെയ്തത്.
കുടക് വനമേഖലയിൽനിന്നും പൈതൽമലയിൽനിന്നും ഉത്ഭവിക്കുന്ന ചെറു പുഴകളും നീരൊഴുക്കുകളും സംയോജിക്കുന്നിടമാണിത്. ഈയ്യഭരണി തുരുത്തിന് മുകൾ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞൊഴുകുന്നയിടം അഞ്ചേക്കേറിലധികം കര ഭൂമിയാണ്. വൻമരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും നിറഞ്ഞ പുഴയോരങ്ങളും ചേർന്ന പ്രദേശമാണിത്.
പദ്ധതിയുടെ തുടക്കത്തിൽ പഞ്ചായത്ത് ഭരണ സമിതി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. സമൂഹ്യവിരുദ്ധർ അവ നശിപ്പിച്ചു. തുരുത്തിനു സമീപ ഭാഗങ്ങളിലെ കയങ്ങളിൽ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നതും നശിച്ചു. സഞ്ചാരികൾക്കായി നടപ്പാലങ്ങൾ, നടപ്പാതകൾ എന്നിവയൊരുക്കി.
പുഴയോരത്ത് കൂടുതൽ വൃക്ഷത്തൈകൾ നടുകയും വിശ്രമസൗകര്യമൊരുക്കുകയും ചെയ്തതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ വന്നുതുടങ്ങി. തുടർന്ന് ജില്ലാ ടൂറിസം ഡവലപമെന്റ് ഓഫീസുമായി ബന്ധപ്പെട്ട് വികസന പദ്ധതികൾക്ക് ശ്രമം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമവും നടന്നു.
സൗജന്യമായി ലഭിച്ച സ്ഥലത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് വിനോദ സഞ്ചാരികൾക്ക് വിശ്രമത്തിനും ഓഫീസിനുമായി ഇവിടെ കെട്ടിടം നിർമിച്ചു. ജലസേചനത്തിന് മോട്ടോർ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കാലമേറെയായിട്ടും വൈദ്യുതി കണക്ഷൻ എടുക്കാൻ നടപടിയായില്ല.
ഇപ്പോൾ കെട്ടിടം കാടുമൂടിയ നിലയിലാണ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പഠനം നടത്തി ഈയ്യഭരണി തുരുത്തിനെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
അപൂർവയിനം സസ്യലതാദികൾ, നിരവധി പുഴമത്സ്യങ്ങൾ, അപൂർവയിനം പക്ഷികളുടെ സങ്കേതം എന്നിവകൊണ്ട് ഇവിടം ഏറെ പ്രാധാന്യം നേടി. ഔഷധസസ്യങ്ങൾ, നീരൊഴുക്കുള്ള നിരവധി ചെറുചാലുകൾ തുടങ്ങിയവയുമുണ്ട്.
തുരിത്തിന്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിയും പ്രാദേശിക വികസ സമിതികളും ചേർന്ന് ജനകീയ കൂട്ടായ്മയിൽ തുരുത്തിന്റെ വികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : nattu vishashesham