പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: കോതനല്ലൂരിന് പിന്നാലെ കല്ലറയിലും നിര്‍മാണത്തിലിരിക്കുന്ന വീട്ടിൽനിന്നു കേബിള്‍ മോഷണം. കല്ലറ പഞ്ചായത്തിലെ പെരിയാര്കുളങ്ങര ജംഗ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന ജിജി മണ്ണാട്ട് പറമ്പലിന്റെ വീട്ടില്‍ നിന്നുമാണ് വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കേബിളുകള്‍ മോഷണം പോയത്. 1,26,000 രൂപയുടെ കേബിളുകളാണ് മോഷണം പോയതെന്ന് നിര്‍മാണച്ചുമതലയുള്ള കരാറുകാരന് ഷിബി ഐക്കരപ്പറമ്പില്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കല്ലറ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മോഷ്ടാക്കളെന്ന് സംശയം തോന്നുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലിസ് പറയുന്നു. ഫിംഗര്‍ പ്രിന്റുകള്‍ ശേഖരിച്ചു പൊലിസ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. കോതനല്ലൂര്‍, ചാമക്കാല പ്രദേശങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടന്നതിന് പിന്നാലെയാണ് കല്ലറയിലും മോഷണം നടന്നത്. വീടുകളുടെ വയറിംഗ് സാധനസാമഗ്രികളും പണിസാധനങ്ങളുമാണ് മോഷണം പോകുന്നത്.
ഞായറാഴ്ച രാത്രിയിലാണ് കോതനല്ലൂര്‍ തുവാനിസ പ്രദേശത്ത് നിര്‍മാണത്തിലിക്കുന്ന വില്ലയിലെ മൂന്ന് വീടുകളില്‍നിന്നു വയറിംഗ് സാമഗ്രികളും മോട്ടോറുകളും കടത്തിക്കൊണ്ടു പോയത്. ലക്ഷക്കണക്കിന് രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷ്ടിച്ചത്. വയറിംഗിന് പൈപ്പിലൂടെ വലിച്ചിട്ടിരുന്ന കേബിളുകള്‍ വലിച്ചെടുത്ത് കടത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് വീടുകളുടെ വയറുകളാണ് മോഷ്ടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കേബിളുകളും അനുബന്ധ സാധനങ്ങളുമാണ് അവിടെനിന്നു മോഷ്ടിച്ചത്. പണിക്കാരുടെ ഉപകരണങ്ങളും മോഷ്ടിച്ചവയിലുണ്ട്. ഫോറന്‍സിക് സംഘവും കടുത്തുരുത്തി പൊലിസും സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞദിവസം ചാമക്കാല എടാട്ട് അനീഷിന്റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. അവിടെനിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വയറിംഗ് സാധനങ്ങളാണ് നഷ്ടപ്പെട്ടത്. നിര്‍മാണത്തിലിരിക്കുന്ന വീടാണ് ഇതും. കോതനല്ലൂര്‍ ഫൊറോനാ പള്ളിയുടെ സമീപത്തെ മറ്റൊരു വീട്ടില്‍നിന്നു മാസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. തുടർച്ചയായി മോഷണം നടക്കുന്നതോടെ നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തിയിലാണ്. പൊലിസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : District News Nattuvishesham Theft Kothanalloor