കണ്ണൂർ: വോട്ടർപ്പട്ടികയിൽ അനർഹരെ തിരുകിക്കയറ്റാൻ ഇടയാക്കരുതെന്നും നടപടിക്രമങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പുവരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ ആവശ്യപ്പെട്ടു. മുസ്ലിം, ദളിത് വിഭാഗക്കാരുൾപ്പടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളെ വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് തീവ്രപരിശോധനയെന്ന് നേരത്തെ സംശയമുയർന്നിരുന്നു. എന്നാലിപ്പോൾ വ്യാജവോട്ട് കൂടി ചേർക്കാൻ കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്ന സംശയവും ഇപ്പോൾ ഉയരുകയാണെന്ന് എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ചില ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും വോട്ടുചേർക്കുന്നതിനുള്ള അപേക്ഷകളിലെ വർധന (ഫോറം 6, ഫോറം 6 എ, ഫോറം 8) ആശങ്കയുണ്ടാക്കുന്നതാണ്. കമ്മീഷന്റെ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തോളം അപേക്ഷകൾ മറ്റു ജില്ലകളിൽ ഉള്ളപ്പോൾ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ട് ലക്ഷം മുതൽ ആറു ലക്ഷം വരെയാണ്. ഇത് സാധാരണനിലയിൽ ഉണ്ടാകാനിടയില്ലാത്തതാണ്.
കൃത്യമായ പരിശോധന നടത്തി ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കണം. കണ്ണൂർ ജില്ലയിൽ കണ്ണൂർ, അഴിക്കോട്, തളിപ്പറമ്പ് നിയമസഭാമണ്ഡലങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്. അപേക്ഷകൾ പൂർണമായും ബിഎൽഒമാരുടെ പരിശോധനയ്ക്ക് വിധേയമാക്കാതെ തുടർനടപടി സ്വീകരിക്കുന്നുവെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിലെ താമസക്കാരും ഇതരസംസ്ഥാന തൊഴിലാളികളുമായ നിരവധി പേരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ചില നിയമസഭാമണ്ഡലങ്ങളിലേക്ക് മറ്റു മണ്ഡലത്തിൽനിന്ന് പതിനായിരത്തിലധികം വോട്ടർമാരെ മാറ്റിച്ചേർത്തിട്ടുണ്ട്. അസാധാരണമായ രീതിയിലുള്ള ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തിലെടുത്ത് പരിശോധിക്കണം.
നടപടിക്രമങ്ങൾ സുതാര്യമാക്കുകയും അനർഹർ വോട്ടർപ്പട്ടികയിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നില്ലെങ്കിൽ സമരപരിപാടികൾക്കൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് എം.വി. ജയരാജൻ പറഞ്ഞു.
Tags : Transparency nattuvishesham local news