ചെറുവള്ളി എസ്റ്റേറ്റ്.
കോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ പാലാ കോടതിയില്‍ നല്കിയ കേസില്‍ വാദം തുടങ്ങി.
1910ലെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നും ഈ രജിസ്റ്റര്‍ സംസ്ഥാനത്തെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അടിസ്ഥാന പ്രമാണമാണെന്നും കേസില്‍ വാദിയായ സംസ്ഥാന സര്‍ക്കാർ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സജി കൊടുവത്ത് ബോധിപ്പിച്ചു. സമാനമായ പല കേസുകളിലും മുന്‍പ് ഈ രേഖ അടിസ്ഥാനമാക്കി നടത്തിയ കോടതിവിധികളും നിരത്തി. ബിലീവേഴ്സ് ചര്‍ച്ച് ഹാജരാക്കിയ പ്രമാണങ്ങള്‍ വ്യാജമാണെന്നും സ്ഥലം കൈവശപ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ തോട്ടത്തിന്റെ ഉടമസ്ഥത ബിലീവേഴ്സ് ചര്ച്ചിനുള്ളതാണെന്ന ഹൈക്കോടതിയുടെ മുന്‍ വിധിയാണു പരിഗണനയ്ക്കെടുക്കേണ്ടതെന്ന് സഭയുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. കേസില്‍ നാളെയും വാദം തുടരും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും ഉന്നത റവന്യു വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസത്തെ വാദത്തിനു പാലാ കോടതിയില്‍ ഹാജരായിരുന്നു.
ഇരുവിഭാഗങ്ങളുടെയും വാദം കേട്ടതിനുശേഷം ഈ മാസാവസാനം കേസില്‍ വിധി പറയും. ശബരി എയര്‍പോര്‍ട്ട് എസ്റ്റേറ്റില്‍ നിര്‍മിക്കാനുദ്ദേശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥതാവകാശം സ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചത്.
Tags : Cheruvally Estate rights case m nattuvisesham local news