കുമാരനല്ലൂർ മണി
ഏറ്റുമാനൂർ: കുമാരനല്ലൂർ ക്ഷേത്രത്തിന്റെ സ്വന്തം മയൂരനൃത്തത്തെ ദേശീയതലത്തിൽ ജനകീയമാക്കിയവരിൽ പ്രധാനിയായ മയൂരനൃത്ത കലാകാരൻ കുമാരനല്ലൂർ മണി(82)ക്ക് അന്ത്യാഞ്ജലി. തിങ്കളാഴ്ച രാത്രി അന്തരിച്ച കുമാരനല്ലൂർ മണിയുടെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടത്തി.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ വഴിപാടായിരുന്ന മയിലാട്ടത്തെ ഇന്നു കാണുന്ന മയൂരനൃത്തമാക്കി ജനകീയമാക്കിയത് കുമാരനല്ലൂർ മണിയാണ്. 18 -ാം വയസിൽ പരിശീലനം തുടങ്ങി. 20-ാം വയസിൽ അരങ്ങേറ്റം. പൂവേലിൽ വി.കെ. പരമേശ്വരൻ നായരായിരുന്നു ഗുരു.
വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾമുതൽ ഘോഷയാത്രകൾവരെ കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം മയൂരവേഷം കെട്ടിയാടി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം മയൂരനൃത്തം അവതരിപ്പിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ടൂറിസം പരിപാടികളിൽ മണിയുടെ മയൂരനൃത്തം അനിവാര്യ ഘടകമായി. വിവിധ ഭാഷകളിലെ സിനിമകളിലും അദ്ദേഹത്തിന്റെ മയൂരനൃത്തം അവതരിപ്പിക്കപ്പെട്ടു.
ഫോക് ലോർ അക്കാദമിയുടെയും ടൂറിസം വകുപ്പിന്റെയും അവാർഡുകളും വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വെമ്പള്ളി ഏഴേക്കുന്നേൽ ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. മക്കൾ: സുരേഷ് മണി, മയൂരനൃത്ത കലാകാരനായ കുമാരനല്ലൂർ ഹരി. മരുമക്കൾ: നിർമല, അമ്പിളി.
Tags : Tribute NattuVishasham DistrictNews