തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപി ഭരണസമിതിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി തകിടം മറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് കൗൺസിലിൽ സിപിഎം നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രതിഷേധമുയർത്തി.
നിലവിൽ 1,436 പേർക്ക് നൽകിക്കൊണ്ടിരിക്കുന്ന സ്ത്രീസുരക്ഷ സാമൂഹ്യ പെൻഷൻ അനുവദിക്കുന്നതിനായി കൗൺസിലിന്റെ അംഗീകാരത്തിനായി അജണ്ട വീണ്ടും വരുന്നത് തെറ്റാണെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. അഖിൽദാസ് ചൂണ്ടിക്കാണിച്ചപ്പോൾ, മുൻപ് സ്ഥിരംസമിതി, കൗൺസിൽ യോഗങ്ങൾ ചേർന്ന് സ്ത്രീസുരക്ഷാ സാമൂഹ്യ പെൻഷൻ നൽകാൻ തീരുമാനിച്ച കാര്യം രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചെയർപേഴ്സൺ മറുപടി നൽകി. ഇതാണ് ബഹളത്തിനിടയാക്കിയത്.
ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് നിലവിൽ പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന ആശങ്കയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.
നഗരസഭ നടത്തി വന്നിരുന്ന മാലിന്യ സംസ്ക്കരണവും മഴക്കാലപൂർവ്വ ശുചീകരണവും അവതാളത്തിലായതിനെ ചൊല്ലിയും കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായി. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂട്ടിയിടുന്നത് പതിവായി മാറുകയാണെന്നും നഗരപ്രദേശം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Tags : Tripunithura City Council