പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: പ്രശസ്തമായ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ അധികൃതരുടെ അനുമതിയില്ലാതെ പരസ്യചിത്രങ്ങളും റീൽസുകളും ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. ക്ഷേത്രം അടച്ചിരുന്ന സമയത്ത് അനധികൃതമായി അകത്തുകടന്നാണ് വ്യക്തിഗത ലാഭങ്ങൾക്കായി ചിത്രീകരണം നടത്തിയത്.
സംഭവത്തിൽ ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.
ക്ഷേത്ര മതിൽക്കെട്ടിനകത്ത് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയതിനും ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്കും ശുദ്ധിക്കും ഭംഗം വരുത്തിയതിനുമെതിരേയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ക്ഷേത്രത്തിനുള്ളിൽ അനധികൃതമായി ചിത്രീകരിച്ച റീൽസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ശബരീശ്വര സേവാ സമിതി അംഗങ്ങൾ ഉടൻതന്നെ ചെങ്ങന്നൂർ ദേവസ്വം മാനേജർക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാനേജർ തുടർനടപടികളിലേക്ക് കടന്നതും പൊലീസിനെ സമീപിച്ചതും.
പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണവും തുടർനടപടികളും ആരംഭിച്ചു. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. അനുമതിയില്ലാതെചിത്രീകരണങ്ങൾ നടത്തുന്നവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.