വൈക്കം: കനത്ത മഴയും കിഴക്കൻ വെള്ളവും ചേർന്ന് വൈക്കത്തെ മുക്കുമ്പോൾ ദുരിതബാധിതരേ കരപറ്റിക്കാൻ പാഞ്ഞെത്തുന്ന അഗ്നിരക്ഷാ സേനയുടെ വൈക്കത്തെ ആസ്ഥാനം വെളളത്തിൽ. രക്ഷാപ്രവർത്തകരും രക്ഷാ സംവിധാനങ്ങളും എത്തേണ്ട വാഹനങ്ങളടക്കം വെള്ളത്തിലാണ്. നിലം നികത്തിയ സ്ഥലമാണ് അഗ്നിരക്ഷാ സേനയ്ക്ക് ഓഫീസിന് നൽകിയത്.
വർഷങ്ങളായി വെള്ളപ്പൊക്ക സമയങ്ങളിൽ ഇവിടം വെള്ളക്കെട്ടിലാകാറുണ്ട്. ദുരിത സമയങ്ങളിൽ സഹായവുമായി എത്തേണ്ടവർ നീന്തി വേണം സ്റ്റേഷനിൽ നിന്ന് പുറത്തെത്താൻ.
മലിനജലവും ചെളിയും ചുറ്റും നിറഞ്ഞ നിലയിലാണ് ഫയർസ്റ്റേഷൻ. വിളിയെത്തിയാൽ വാഹനങ്ങളിൽ പാഞ്ഞു കയറിയാണ് ഇവർ ദുരന്തമുഖത്ത് എത്തേണ്ടത്. എന്നാൽ മഴക്കാലത്ത് വാഹനത്തിലേക്ക് ഇവർക്ക് നീന്തിക്കയറേണ്ട സ്ഥിതിയാണ്. വാഹനങ്ങളും വേഗത്തിൽ പുറത്തിറക്കാനാവില്ല.
മഴക്കാലമായാൽ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക കെടുതിയിലാകും. റോഡിലേക്ക് മരങ്ങൾ മറിഞ്ഞു വീഴുന്നതും വൈദ്യുതി പോസ്റ്റുറുകൾ ഒടിഞ്ഞു വീഴുന്നതും ലൈൻ പൊട്ടിവീഴുന്നതും നിത്യസംഭവമാകും. അവിടേക്കെല്ലാം ഓടിയെത്താൻ സ്റ്റേഷനിൽ നിന്ന് നീന്തി പുറത്തു കടക്കേണ്ട ഗതികേടിൽ നിന്ന് ഈ രക്ഷാ സേനയെ രക്ഷിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.