നെടുമങ്ങാട്: വെള്ളനാട് - വാളിയറ പ്രദേശത്ത് വീടിനകത്ത് കയറിയ മുള്ളൻപന്നിയെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശി അടിച്ചു കൊന്നതായി പരാതി. സംഭവത്തെ തുടർന്നു വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
വീട്ടിനകത്തെത്തിയ മുള്ളൻപന്നിയെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. നാട്ടുകാർ സ്ഥലത്തു കൂടിനിൽക്കുന്നതിനിടെയാണു പഞ്ചായത്ത് പ്രസിഡന്റ് ശശി സ്ഥലത്തെത്തി വീടിനകത്തു കയറി ഇരുമ്പുകമ്പി ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതെന്നാണു നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ ശശി ഒളിവിലാണ്. ശശിയുടെ വീട്ടിൽ വനംവകുപ്പ് പരിശോധന നടത്തി.
വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളൻപന്നിയെ കൊല്ലുകയോ, കൈവശം വെക്കുകയോ, മാംസം വിൽക്കുകയോ ചെയ്താൽ കർശനമായ ശിക്ഷ ലഭിക്കും. ചുരുങ്ങിയത് മൂന്നുവർഷം മുതൽ ഏഴു വർഷം വരെ കഠിന തടവും കുറഞ്ഞത് 25,000 രൂപ മുതൽ പിഴയും ലഭിക്കാവുന്നതാണ്.
കുറ്റം ആവർത്തിക്കുന്ന പക്ഷം തടവും പിഴയും കൂടുതൽ കർശനമാക്കും. പന്നിയെ ശശി കമ്പികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി വിവാദങ്ങളും കേസുകളും ഇപ്പോൾ തന്നെ ശശിയുടെ പേരിലുണ്ട്. എന്നാൽ താൻ പന്നിയെ കൊന്നിട്ടില്ലെന്നും വാഹനം ഇടിച്ചു ചത്തുകിടന്ന പന്നി ചത്തുവെന്ന് ഉറപ്പു വരുത്തുകമാത്രമാണ് ചെയ്തതെന്നും വെള്ളനാട് ശശി പറഞ്ഞു.