പയ്യാവൂർ: വെമ്പുവ മാർസ്ലീവ പള്ളിയിൽ 12 ദിവസം നീളുന്ന തിരുനാളന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലിന് വികാരി ഫാ. ജിനു വടക്കേമുളഞ്ഞനാൽ കൊടിയേറ്റും. ശേഷം തിരുസ്വരൂപ പ്രതിഷ്ഠ നിർവഹിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കാർമികത്വം വഹിക്കും. 31 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ ജപമാല പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും.
ഫാ. ജോർജ് എളൂക്കുന്നേൽ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, റവ. ഡോ. ജോസ് മാടപ്പാട്ട്, ഫാ. ജോസ് കളരിയ്ക്കൽ, റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ, ഫാ. ബിബിൻ അഞ്ചെമ്പിൽ, ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ, ഫാ. ജിസ് കളപ്പുരയ്ക്കൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 25 ന് രാത്രി 12ന് തിരുപ്പിറവി തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവയ്ക്ക് തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
31ന് വൈകുന്നേരം 6.15ന് നേർച്ച കാഴ്ചകളെ തുടർന്ന് കൂട്ടക്കളം പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാൾ സന്ദേശം, വർഷാവസാന പ്രാർഥന, പരിശുദ്ധ കുർബാനയുടെ വാഴ്വ് എന്നിവ നടക്കും. ജനുവരി ഒന്നിന് രാവിലെ 6.45ന് പുതുവർഷാരംഭ പ്രാർഥന, വിശുദ്ധ കുർബാന, ഒന്പതിന് നേർച്ച കാഴ്ച സമർപ്പണവും ഉണ്ടായിരിക്കും. 9.30ന് വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് തലശേരി അതിരൂപത പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നേതൃത്വം നൽകും. പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.
Tags : nattu vishashesham Vembua Marsliwa