പ്രതീകാത്മക ചിത്രം
വിഴിഞ്ഞം : കടലിൽ കാണാതായി ഒരാഴ്ച കഴിയുമ്പോഴും പുല്ലുവിള സ്വദേശി ജോൺ മത്യാസിനെ കണ്ടെത്താനായില്ല. ഇന്നലെയും ഉൾക്കടൽവരെ അധികൃതർ തെരച്ചിൽ നടത്തിയെ ങ്കിലും ഫലമുണ്ടായില്ല. തെരച്ചിൽ ശക്തമല്ലെന്നു കാണിച്ചു കഴിഞ്ഞദിവസം ജോണിന്റെ ബന്ധുക്കളും വീട്ടുകാരും പ്രതിഷേധവുമായി വിഴിഞ്ഞം ഫിഷറീസ് ഓഫീസിലെത്തിയിരുന്നെങ്കിലും അന്വേഷണത്തിന് കൂടുതൽ സംവിധാനമൊരുക്കാൻ അധികൃതർക്കായില്ല.
മത്സ്യത്തൊഴിലാളി ക്ഷേമമെന്ന പേരിൽ ഫിഷറീസ് വകുപ്പ് കോടികൾ ചെലവിടുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യം കാണുന്നുമില്ല. മൺസൂൺ കാലത്തെ കടൽ ക്ഷോഭത്തിൽപ്പെട്ട് ഇതിനകം നിരവധി പേരുടെ ജീവൻ നഷ്ടമായി. പുല്ലുവിള സ്വദേശി ജോൺ മത്യാസ് ഉൾപ്പെടെ ചിലരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമായി നടക്കുന്നതായി അധികൃതർ പറയുമ്പോഴും ശക്തമായ കടൽത്തിരയിൽ പിടിച്ചു നിൽക്കാൻ പാകത്തിലുള്ള ഒരു ബോട്ടു പോലുമില്ലാത്ത അവസ്ഥയിലാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ സ്റ്റേഷനുകളും മറ്റെൻ എൻഫോഴ്സ്മെന്റും മുന്നോട്ടു പോകുന്നത്.
സ്വന്തമായി രക്ഷാബോട്ടുകൾ വാങ്ങാൻ മടിക്കുന്ന ഫിഷറീസ് വകുപ്പ് മത്സ്യബന്ധന സീസണിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷക്കെന്ന പേരിൽ ബോട്ടുകൾ വാടകക്കെടുക്കുകയാണു പതിവ്. പലപ്പോഴും കണ്ടം ചെയ്യാൻ കരയ്ക്ക് കയറ്റിയിരിക്കുന്ന ട്രോളർ ബോട്ടുകളെ അറ്റകുറ്റപ്പണികൾ നടത്തിയാണ് ജീവൻ രക്ഷക്കായി ഉടമസ്ഥർ നൽകുന്നതെന്ന ആക്ഷേപത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
പൊട്ടിപ്പൊളിഞ്ഞ വാടക ബോട്ടുകൾ യഥാസമയം എൻജിൻ സ്റ്റാർട്ടാകാതെ കരയിൽ കിടക്കുന്ന സംഭവങ്ങളുണ്ടെന്നും ജീവനക്കാർ പറയുന്നു. ഇതിനിടയിലാണ് ആറരക്കോടിയോളം രൂപക്കെന്നപേരിൽ മറൈൻ ആംബുലൻസും കടലിൽ ഇറക്കിയത്. കടൽത്തിരകളെ ഭേദിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിലുള്ള ആംബുലൻസു വാങ്ങി അഞ്ചു വർഷത്തിനുള്ളിൽ കട്ടപ്പുറത്തായി. കടലിൽ പോകാൻ പാകത്തിലുള്ള ടഗ്ഗുകൾ വാങ്ങാനള്ള പണം ചെലവഴിച്ച് അശാസ്ത്രീയമായി നിർമിച്ച ആംബുലൻസ് വാങ്ങിയതിലൂടെ കോടികളുടെ അഴിമതിയുണ്ടെന്നു മത്സ്യത്തൊഴിലാളികൾ തുടക്കം മുതൽ ആരോപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
തിരുവനന്തപുരം ജില്ലയിൽ സീസണിൽ ഏറ്റവും അധികം വള്ളങ്ങൾ കടലിൽ ഇറങ്ങുന്ന വിഴിഞ്ഞത്തിന്റെ സുരക്ഷയ് ക്കായി മൂനന്നു സേനാ വിഭാഗങ്ങളുണ്ടെങ്കിലും കടൽക്ഷോഭ സമയത്ത് പട്രോളിംഗിനിറങ്ങാൻ പാകത്തിൽ മൂന്നു ചെറുകപ്പലുകളുള്ളതു തീരസംരക്ഷണ സേനക്ക് മാത്രമാണ്. എന്നാൽ മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടതായി അറിഞ്ഞാലും ഇവർ രക്ഷാപ്രവർത്തനത്തിനിറങ്ങണമെങ്കിൽ ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം എത്തണം. ഈ സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരിക്കും.
തീരദേശ പൊലീസിനുള്ള ഒരു പഴഞ്ചൻ ഇന്റർസെപ്റ്റർ ബോട്ടിനെ കരയിൽ കയറ്റിവച്ചിട്ടും ദിവസങ്ങളായി.
സുരക്ഷിതമായ ഒരു ബോട്ട് വാങ്ങി നൽകണമെന്ന ഇവരുടെ നിരന്തര ആവശ്യം ചെവികൊള്ളാൻ ആരുമില്ലെന്നാണു പൊതുവേയുള്ള ആക്ഷേപം. നിലവിൽ ഫിഷറീസ് വകുപ്പ് വാടകക്കെടുക്കുന്ന ബോ ട്ടിലാണു മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും സംയുക്തമായി പട്രോളിംഗിനിറങ്ങുന്നത്. ഫിഷറീസ് വകുപ്പിനു സ്വന്തമെന്നു പറയാൻ എൻജിൻ ഘടിപ്പിച്ച ഒരു വള്ളമുണ്ട്. രക്ഷാപ്രവർത്തനത്തിനു കുറച്ചെങ്കിലും ഉതകുന്നുണ്ടെങ്കിലും അപകടത്തിൽപ്പെടുന്നവരെ കരയ്ക്കെത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയുമുണ്ട്. തീരദേശ പൊലിസീനെയും മറൈൻ എൻഫോഴ്സ്മെന്റിനെയും ശക്തിപ്പെടുത്തമെന്നാണ് ആവശ്യമുള്ളത്.
Tags : Nattuvishesham Local News Vizhinjam Fisheries