മലയോര ഹൈവേയിൽ കരുവഞ്ചാൽ-വായാട്ടുപറമ്പ് റോഡരികിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ജൽജീവൻ പദ്ധതിക്കായി പൈപ്പുകൾ ഇറക്കിയ നിലയിൽ.
കരുവഞ്ചാൽ: ജൽജീവൻ പദ്ധതി തദ്ദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുന്നു. ചപ്പാരപ്പടവ്, നടുവിൽ പഞ്ചായത്തിൽ നിരവധിയിടങ്ങളിലാണ് പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചിട്ടിരിക്കുന്നത്. പലയിടത്തും കാൽനട യാത്ര പോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. ബാലപുരം-ഉടുമ്പുംചിറ്റ കവല, മീമ്പറ്റി-വായാട്ടുപറമ്പ് ഹൈസ്കൂൾ, മലയാളംമുക്ക്-കരിവേടൻകുണ്ട് തട്ട് എന്നീ റോഡുകളുടെ അരിക് പൂർണമായും തകർത്ത് വലിയ ഗർത്തമാക്കിയിരിക്കുകയാണ്.
ജൽജീവൻ മിഷൻ പൈപ്പ് ഇടാൻ വേണ്ടി ബാലപുരം-ഉടുമ്പുംചിറ്റ കവല റോഡിന്റെ മധ്യഭാഗം കീറിയതോടെ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങളും ഇവിടെ പതിവാണ്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ വരെ ഓടാൻ മടിക്കുന്നതിനാൽ യാത്രാ ദുരിതവും രൂക്ഷമാണ്.
മലയോരമേഖലയിൽ പല സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ജലസംഭരണ ടാങ്കുകളും കാടുകയറിയ നിലയിലാണ്. കരുവഞ്ചാൽ-വായാട്ടുപറമ്പ്-നടുവിൽ മലയോര ഹൈവേയിൽ ടാറിംഗിന് പുറമേ റോഡ് സൈഡുകളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയതാണ്. ഇപ്പോൾ ഇവിടെയും ജൽജീവൻ പദ്ധതിക്കായി ഈ കോൺഗ്രീറ്റ് ചെയ്ത പ്രദേശങ്ങൾ കുത്തിപ്പൊളിച്ച് പൈപ്പിടുന്നതിനായി വലിയ പൈപ്പുകൾ ഇറക്കിയിട്ടുണ്ട്.
നിലവിൽ കാൽനടയാത്ര പോലും ദുരിതമാകുന്ന അവസ്ഥയാണ്. റോഡ് കുത്തിപ്പൊളിച്ചാൽ ഉടൻ അത് പൂർവസ്ഥിതിയിൽ ആക്കണം എന്നാണ് ചട്ടം.
എന്നാൽ, കുത്തിപ്പൊളിച്ച സ്ഥലങ്ങളിലെല്ലാം അതേ അവസ്ഥ തുടരുകയാണ്. പല സ്ഥലത്തും മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്യുന്നത്. ഇത് വലിയ മഴയിൽ വെള്ളം കുത്തിയൊലിച്ച് ഒഴുകിപ്പോയി വീണ്ടും വലിയ ചാലുകൾ രൂപപ്പെടാൻ ഇടയാക്കും.
പദ്ധതി അനിവാര്യമാണെങ്കിലും അത് യാഥാർഥ്യമാക്കുന്നതിന് ഫലപ്രദമായ നടപടി ക്രമങ്ങൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കഴിയണമെന്നാണ് നാട്ടുകാരുടെ പക്ഷം.
Tags : Water life project nattuvishesham local news