ഏറ്റുമാനൂർ-അയർക്കുന്നം റോഡിൽ പട്ടർമഠം പാലത്തിനു സമീപം വെള്ളം കയറിയ റോഡിൽ നാട്ടുകാർ ചങ്ങാടത്തിൽ
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രളയക്കെടുതി. ദുരിതാശ്വാസക്യാമ്പുകളുടെ എണ്ണവും ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. റോഡുകൾ വെള്ളത്തിലായി. ബസ് ഗതാഗതം നിരോധിച്ചതോടെ കുമരകം ഒറ്റപ്പെട്ടു.
താഴത്തങ്ങാടി മുതൽ കോണത്താറ്റു പാലം വരെയുള്ള റോഡിലാകെ വെള്ളമാണ്. ഇല്ലിക്കൽ കവല, ആമ്പക്കുഴി, കടത്തുകടവ്, ചെങ്ങളം ഹൈസ്കൂൾ, ഒന്നാം കലുങ്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കൂടുതൽ. കുമരകം ഗവ. ഹൈസ്കൂളിൽ ഇന്നലെ 10 കുടുംബങ്ങൾക്കായി ഒരു ക്യാമ്പ് തുടങ്ങി.
തിരുവാർപ്പിലും താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. 15 ക്യാമ്പുകളിലായി 300ലധികം ആളുകൾ അഭയം തേടി. തിരുവാർപ്പിലേക്കും ബസ് സർവീസ് നാമമാത്രമാണ്. ഇന്നലെ ജലനിരപ്പ് കുറയാനുള്ള ലക്ഷണം രാവിലെ കണ്ടിരുന്നെങ്കിലും ഉച്ചയോടെ വെള്ളം കൂടുകയായിരുന്നു. അയ്മനം പഞ്ചായത്തിലും ജനങ്ങൾ ദുരിതക്കെടുതി നേരിടുകയാണ്. 184 ദുരിത ബാധിതർ വിവിധ ക്യാമ്പുകളിലെത്തിയിട്ടുണ്ട്.വിരിപ്പു കൃഷിയിറക്കാൻ ഒരുക്കങ്ങൾ നടത്തുന്ന നെൽ കർഷകർക്കും വെള്ളപ്പൊക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആർപ്പൂക്കര വെള്ളത്തിൽ
ആർപ്പൂക്കര: കരിപ്പ, മണലേൽപള്ളി, ആര്യാട്ടുഴം, കരിപ്പൂത്തട്ട്, മണിയാപറമ്പ്, പറയൻമാലി, മാടശേരി, പനമ്പാലം, കോലേട്ടമ്പലം, ചൂരക്കാവ്, അൽഫോൻസ ഭവൻ, മൂഴിമുഖം പ്രദേശങ്ങൾ വെള്ളത്തിലായി.
കോലേട്ടമ്പലം -മണലേൽപള്ളി റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. കരിപ്പ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ ആളുകളെ ഫയർ ഫോഴ്സെത്തി സുരക്ഷിത കേന്ദ്രത്തിലേക്കാക്കി. ആർപ്പൂക്കര ഗവ. വിഎച്ച്സി, കരിപ്പൂത്തട്ട് സ്കൂൾ, കുമരംകുന്ന് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അൽഫോൻസാ ഭവനിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങി.
മീനടത്ത് ഗതാഗതം മുടങ്ങി
മീനടം: റോഡില്‍ വെള്ളം കയറിയതിനാല്‍ മീനടം വഴിയുള്ള ഗതാഗതം മുടങ്ങി. ഞണ്ടുകുളം പാലത്തിലും റോഡിലുമാണ് വെള്ളം കയറിയത്. ഇന്നലെ രാവിലെ മുതല്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ നിലച്ചു. മീനടം - പാമ്പാടി റൂട്ടിലോടുന്ന ബസുകള്‍ വെട്ടത്തുകവലയില്നിന്നു തിരിഞ്ഞു പയ്യപ്പടി വഴി മാളികപ്പടിയിലെത്തിയാണ് സര്‍വീസ് നടത്തിയത്. ചെറിയ വാഹനങ്ങള്‍ പുത്തന്‍പുരപ്പടി ജംഗ്ഷനില്‍നിന്നു പരിയാരം വഴി യാത്ര നടത്തി.
കൃഷി നശിച്ചു
മീനടം: വെള്ളം കയറിയതിനാല്‍ പാടങ്ങളിലെ കൃഷി നശിച്ചു. മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളിലെ പാടങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. പാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പയര്‍, പാവല്‍, പടവലം, വെള്ളരി, ഏത്തവാഴ തുടങ്ങിയ കൃഷിയാണ് നശിച്ചത്.
നീലിമംഗലം ഭാഗത്തും വെള്ളം
നീലിമംഗലം: നീലിമംഗലം ഭാഗങ്ങളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി. പാറമ്പുഴ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇറഞ്ഞാല്‍ റോഡിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
പെണ്ണാർതോട് കവിഞ്ഞൊഴുകി
ഏറ്റുമാനൂർ: പോളനിറഞ്ഞ പെണ്ണാർതോട് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് മുപ്പതിലേറെ വീടുകളിൽ വെള്ളം കയറി. വർഷങ്ങളായി പോള നീക്കം ചെയ്യാത്തതിനെ തുടർന്നാണ് ഒഴുക്കു നിലച്ചത്.അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജിയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നു രാവിലെ പത്തിന് മൈനർ ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിക്കും.
അതിരമ്പുഴയിൽ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്തിന്റെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ. 10-ാം വാർഡിൽ ഇരുപ്പേൽചിറയിൽ 25 വീടുകളിലും 19-ാം വാർഡിൽ മൂന്നു വീടുകളിലും 20-ാം വാർഡിൽ ആറ് വീടുകളിലും 22-ാം വാർഡിൽ 33 വീടുകളിലും 23 -ാം വാർഡിൽ 10 വീടുകളിലും 24 -ാം വാർഡിൽ കളരിക്കൽ ചിറയിൽ 20 വീടുകളിലുമാണ് വെള്ളം കയറിയത്. ചാലാശേരി- വട്ടമല കോളനിയിൽ വീടുകൾക്കു ചുറ്റും വെള്ളം കയറിയതോടെ കിടപ്പു രോഗികൾ ഉൾപ്പെടെ വലഞ്ഞു.
അതിരമ്പുഴയിൽ സെന്റ് അലോഷ്യസ് എൽപി സ്കൂളിലും ശ്രീകണ്ഠമംഗലം ഗവ. എൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 80ലേറെ പേർ ക്യാമ്പുകളിലുണ്ട്.
ഏറ്റുമാനൂരിൽ ആയിരത്തിലേറെ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി. മീനച്ചിലാറിനോട് ചേർന്ന ഭാഗങ്ങളിലാണ് പ്രധാനമായും വെള്ളപ്പൊക്കം ഉണ്ടായത്. 15, 16, 17, 18, 20, 21 വാർഡുകൾപ്പെടുന്നപേരൂർ, കറത്തേടം, പായിക്കാട്, പാറേക്കടവ്, പൂവത്തുംമൂട്, കക്കയം, പുന്നത്തുറ, മാടപ്പാട്, കമ്പനിക്കടവ്, പള്ളിക്കുന്ന്, ചെറുവാണ്ടൂർ, തെള്ളകം പ്രദേശങ്ങളിലാണ് വീടുകൾ വെള്ളത്തിലായത്.
പനച്ചിക്കാട്, കുറിച്ചി വെള്ളപ്പൊക്കം രൂക്ഷമായി
ചിങ്ങവനം: പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കുറിച്ചിയിൽ 15,18,19 വാർഡുകളിലെ 70 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കുറിച്ചി ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 250 പേര് ഉണ്ട്. ആനകുഴി, കവുണുതറ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട്, കുഴിക്കാട്ട് കോളനി, പന്നിമറ്റം, പുതുവൽ ഭാഗം, പനച്ചിക്കാട്, അമ്പാട്ട് കടവ് തുടങ്ങിയ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.
കുഴിമറ്റം സദനം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 80 പേരാണ് എത്തിയത്. പനച്ചിക്കാട് അമ്പാട്ട് കടവ് റോഡിലും പാത്താമുട്ടം ഞാലിയാകുഴി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ആറുമാനൂർ ഒറ്റപ്പെട്ടു
അയര്‍ക്കുന്നം: അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍, ഗൂര്‍ഖണ്ഡസാരി, പുളിഞ്ചുവട്, തേവരതുരുത്ത് ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. പ്രദേശത്തുള്ള നൂറില്‍പ്പരം വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസമായി. വാഹന ഗതാഗതവും നിലച്ചു. നിരവധിപ്പേര്‍ വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയദുരിതത്തിൽ നീണ്ടൂർ
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ എട്ടു വീടുകളിലും 12-ാം വാർഡിൽ ഏഴു വീടുകളിലും 13-ാം വാർഡിൽ ഒമ്പതു വീടുകളിലും 14-ാം വാർഡിൽ 20 വീടുകളിലും 15-ാം വാർഡിൽ ഏഴു വീടുകളിലും വെള്ളം കയറി.നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 15 പേർ ക്യാമ്പിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ വെള്ളം കയറി. 20 പേരെ മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു.
മട വീണു
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിലെ മാക്കോത്തറ പാടശേഖരത്തിൽ മടവീണു. വിതയ് ക്കാൻ ഒരുക്കിയിട്ട പാടശേഖരമായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഗതാഗതം നിലച്ചു
ഏറ്റുമാനൂർ: മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് റോഡുകളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏറ്റുമാനൂർ-അയർക്കുന്നം റോഡിൽ പട്ടർമഠം പാലത്തിനു സമീപവും ഏറ്റുമാനൂർ-പുന്നത്തുറ റോഡിൽ കറ്റോട് ജംഗ്ഷനു സമീപവും ഷട്ടർ കവല- കണ്ണമ്പുര-പള്ളിക്കുന്ന്- ചെറുവാണ്ടൂർ റോഡിൽ കണ്ണമ്പുരയ്ക്കു സമീപവും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ബൈപാസ് റോഡ് അടച്ചു
ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡ് ഞായറാഴ്ച രാത്രി പന്ത്രണ്ടോ അടച്ചു. പൂവത്തുംമൂട് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.
Tags : nattu vishesham Flood devastation