മൂന്നാര്‍: വന്യജീവി ആക്രമണഭീതിയിൽ മൂന്നാർ. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയുടെ മുൾമുനയിലായി. കഴിഞ്ഞ ദിവസം എസ്റ്റേറ്റില്‍ മേയാൻ വിട്ട മൂന്നു വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. കന്നുകാലികളെ മേച്ചിരുന്ന എസ്റ്റേറ്റ് തൊഴിലാളി മാരിസാമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പശുക്കളെ ആക്രമിക്കുന്നതുകണ്ട തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവം തോട്ടം മേഖലയില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. മുമ്പ് തേയിലത്തോട്ടങ്ങളോടു ചേര്‍ന്നുള്ള ഇടതൂര്‍ന്ന വനത്തിനുള്ളിലായിരുന്നു വന്യജീവികള്‍ സ്വൈരവിഹാരം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന തോട്ടങ്ങളിൽ വരെ കടുവയും പുലിയുമെല്ലാം ഇറങ്ങിവരുന്ന സ്ഥിതിയാണ്.
തെന്മല എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷനിലെ മാടസാമി, തങ്കവേല്‍ എന്നിവരുടെ കന്നുകാലികളാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 140 കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വരുമാനത്തിനായി എസ്റ്റേറ്റ് തൊഴിലാളികള്‍ വളര്‍ത്തുന്ന കന്നുകാലികളാണ് കൊല്ലപ്പെടുന്നത്.
കല്ലാര്‍, കടലാര്‍, ലോക്കാട്, മാട്ടുപ്പെട്ടി, കന്നിമല, ചെണ്ടുവര എന്നീ എസ്റ്റേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിട്ടുള്ളത്. വനത്തിനോടു ചേര്‍ന്നുള്ള എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളോടു ചേര്‍ന്ന് എത്തുന്ന വന്യജീവികളെ ഭയന്ന് കുട്ടികള്‍ പുറത്തിറങ്ങാന്‍പോലും ഭയപ്പെടുന്ന സാഹചര്യമാണ്.
കടുവ, പുലി എന്നിവയ്ക്കു പുറമേ കാട്ടാനയും കാട്ടുപോത്തും ജനവാസമേഖലകളില്‍ പതിവായി എത്തുന്നുണ്ട്. കന്നുകാലികള്‍ നിരന്തരം വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുമ്പോഴും വനം വകുപ്പ് പുലര്‍ത്തുന്ന നിസംഗത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ഓരോ ആക്രമണം കഴിയുമ്പോഴും വനം വകുപ്പ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കാറുണ്ടെങ്കിലും തുടർന്ന് യാതൊരു നടപടിയും സ്വീകരിക്കാറില്ല.
വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മൂന്നാറിലെത്തി വന്യജീവി ആക്രമണത്തിൽനിന്നു സംരക്ഷണം നൽകുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതെല്ലാം പാഴ്വാക്കായി മാറി.
ആക്രമണം രൂക്ഷമായതോടെ 2021ല്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ വന്യമൃഗങ്ങളെ ചെറുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍വകക്ഷി യോഗം ചേർന്നിരുന്നു. ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശങ്ങില്‍ സോളാര്‍ വേലികള്‍ നിര്‍മിക്കാനും കടുവയുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഇവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനം എടുത്തിരുന്നെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
മൂന്നാറിൽ തോട്ടം മേഖലയില്‍ വന്യജീവി ആക്രമണത്തിൽ കന്നുകാലികള്‍ കൊല്ലപ്പെടുന്ന സംഭവം പതിവായതോട പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതേത്തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ദേവികുളത്ത് വനം വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ആവശ്യമായ സ്ഥലങ്ങളിൽ ട്രഞ്ചുകള്‍ നിര്‍മിക്കാനും എസ്റ്റേറ്റുകളില്‍ കന്നുകാലികളെ കൊല്ലുന്ന കടുവ പതിവായി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. തീരുമാനം എടുത്ത് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതില്‍ ഒരു തീരുമാനംപോലും നടപ്പാക്കാൻ വനംവകുപ്പ് തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.