അയ്യൻകുന്ന് പഞ്ചായത്തിലെ കരി മേഖലയിൽ കുന്നേൽപറമ്പിൽ മത്തായിയുടെ കൃഷിയിടത്തിലെ തെങ്ങ് ആനകൾ നശിപ്പിച്ച നിലയിൽ.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ്-കളിത്തട്ടുംപാറ-കരി മേഖലയിൽ ഒരാഴ്ചയിലധികമായുള്ള പിടിയാനയും കുട്ടിയും പ്രദേശത്ത് ഭീതി പരത്തുന്നു. കൃഷിയിടങ്ങളിലെത്തി വ്യാപക നാശം വിതയ്ക്കുന്ന ആനകളെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സന്ധ്യയോടെയാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്. ജനവാസം ഉള്ളതും ഇല്ലാത്തതുമായ മേഖലകളിലെ തെങ്ങ്, കശുമാവ് തുടങ്ങിയവ ആനകൾ നശിപ്പിക്കുന്നുണ്ട്. കളിത്തട്ടുംപാറയിൽ കുന്നേൽ ജോർജിന്റെ കൃഷിയിടത്തിൽ വലിയ നാശമാണ് ഉണ്ടാക്കിയത്. കരിയിൽ കുന്നേൽപറമ്പിൽ മത്തായിയുടെ തെങ്ങും മറ്റു കൃഷികളും ആനകൾ നശിപ്പിച്ചു. ആളൊഴിഞ്ഞ പറമ്പുകളിലെ കാർഷികവിളകളുടെ നാശം കണക്കാക്കിയിട്ടില്ല.
സോളർ വേലി നിർമാണം വൈകുന്നു
അയ്യൻകുന്ന് പഞ്ചായത്തിൽ വന്യമൃഗശല്യം തടയാനുള്ള സോളാർ തൂക്കുവേലി നിർമാണം വൈകുന്നതാണ് ആനകൾ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്താൻ പ്രധാന കാരണം. കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് വനാതിർത്തിയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിക്കുന്നത്. കച്ചേരിക്കടവിൽ ആരംഭിച്ച് പഞ്ചായത്ത് അതിർത്തിയായ എടപ്പുഴ വാളത്തോടിൽ പൂർത്തിയാകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ വനാതിർത്തികളിൽകൂടിയുള്ള വേലി നിർമാണം ഉദ്ദേശിച്ച വേഗതയിൽ നീങ്ങുന്നില്ലെന്നതാണ് പ്രധാന തടസം. വേലി നിർമാണത്തിന് ആവശ്യമായ സാധന സാമിഗ്രികൾ സ്ഥലത്ത് എത്തിക്കൽ തന്നെ ശ്രമകരമായ ജോലിയാണ്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതികളാണ് വേലി നിർമിക്കുന്ന സ്ഥലത്തെ അടിക്കാടുകൾ വെട്ടി വൃത്തിയാക്കുന്നത്. മാർച്ചിൽ പൂർത്തിയാക്കാനുദ്ദേശിച്ച പദ്ധതിയാണ് പല കാരണങ്ങളാൽ നീണ്ടുപോകുന്നത്. മഴ ആരംഭിച്ചാൽ മേഖലയിൽ വേലി നിർമാണം അസാധ്യമാകും.
Tags : Woman and child nattuvishesham local news