പ്രതീകാത്മക ചിത്രം
തിരുവല്ല: തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നു പേരെ തിരുവല്ല പൊലിസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ മനോജ് കെ.തങ്കപ്പൻ (52), കാവുംഭാഗം കിഴക്കുംമുറി കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് .
തിരുവല്ല തിരുമൂലപുരം സ്വദേശിനിയായ യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനെ, യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഇതിൽ പ്രകോപിതനായ ഒന്നാംപ്രതി മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തുകയും, വീടിനുള്ളിൽ അതിക്രമിച്ച് കയറി പരാതിക്കാരിയായ യുവതിയും ഇവരുടെ ഭർത്താവ്, ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
പരിക്കേറ്റ ഇവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി മൂന്നുപേരെ പിടികൂടുകയും ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ, സിപിഒമാരായ പി.ആർ.ശ്രീമോൻ, എസ്.എസ്. മഹേഷ്, ബി. നിതിൻകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തിരുവല്ല ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
Tags : District News Nattuvishesham Young woman photos mobile phone