പ്രതീകാത്മക ചിത്രം
പനത്തടി: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ സ്വകാര്യ റിസോർട്ടിൽ സിപ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ വ്യവസായകേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം.
സിപ് ലൈൻ പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് റിസോർട്ട് ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ സ്റ്റോപ് മെമ്മോ നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ച് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കമ്പനിക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. എംഎസ്എംഐ പോർട്ടൽ രജിസ്ട്രേഷനിലൂടെ ഒരു സ്ഥാപനം തുടങ്ങുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന കാര്യമാണ് അതിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കാതെയാണ് ജില്ലാ വ്യവസായ കേന്ദ്രം സ്ഥാപനത്തിന് പ്രവർത്തനാനുമതി നൽകിയതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിൽ റിസോർട്ട് അധികൃതർ പഞ്ചായത്തിന്റെ ലൈസൻസിനു വേണ്ടി കെ സ്മാർട്ട് മുഖേന അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി രേഖ ഹാജരാക്കാത്തതിനാൽ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ഫയൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
അടുത്ത 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട മുഴുവൻ രേഖകളും അടിയന്തരമായി ഹാജരാക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം റിസോർട്ട് ഉടമകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, കെ.കെ. വേണുഗോപാൽ, എൻ.വിൻസെന്റ്, എം. ബാലകൃഷ്ണൻ, സി.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews