പ്രിയദർശിനി ഇപ്പോൾ ഒരു ആദിവാസി പുനരധിവാസ പദ്ധതി മാത്രമല്ല. മനംമയക്കുന്ന കാഴ്ച്ചകൾ കാത്തുവച്ചിരിക്കുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. 1.5 കോടിയുടെ ടൂറിസം പ്രവൃത്തികൾ വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ പുരോഗമിക്കുകയാണ്. പച്ചവിരിച്ച തേയിലത്തോട്ടങ്ങൾ, കോടമഞ്ഞിറങ്ങുന്ന താഴ്വരകൾ, പുളഞ്ഞൊഴുകുന്ന കാട്ടരുവികളും കന്പമലയിൽനിന്നും തഴുകിയെത്തുന്ന കുളിർകാറ്റുമെല്ലാം പ്രിയദർശിനിയെ മനോഹരിയാക്കുന്നു. മലമുകളിലേക്കുള്ള ട്രെക്കിംഗ്, നോക്കെത്താദൂരത്തേക്ക് മിഴിതുറക്കുന്ന രണ്ട് വ്യൂപോയിന്റുകൾ, ഓപ്പണ് എയർ തിയറ്റർ ഇങ്ങനെ നീളും വിശേഷങ്ങൾ. ടീ കൗണ്ടി, ടീ മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്. ടോയ്ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. വ്യൂപോയിന്റ്, കഫ്റ്റീരിയ, സെയിൽകൗണ്ടർ എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. സഞ്ചാരികൾക്കായി മൂന്നു കോട്ടേജുകളാണ് ഇവിടെ ഒരുങ്ങുന്നത്. മലമുകളിൽ ടെന്റുകളും ഒരുക്കുന്നുണ്ട്. അടുത്തമാസം മുതൽ മൗണ്ടൻ സൈക്കിൾ ട്രാക്കിലൂടെ വിദഗ്ധരായവർക്ക് സൈക്കിൾ സവാരി നടത്താനുള്ള അവസരവും നൽകും. ഇതിനായി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ മൂന്ന് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്.
മരത്തിന് മുകളിൽ നിർമിക്കുന്ന ട്രീ ഹട്ടിന്റെയും നിർമാണം അവസാന ഘട്ടത്തിലാണ്. ദിവസങ്ങൾക്കകം പൂർണമായും കേന്ദ്രം സഞ്ചാരികൾക്കായി തുറക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ വലിയ സാധ്യതകളാണ് പ്രിയദർശിനി തുറന്നിടുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ഡിടിപിസിയുടെ നീക്കം. പ്രിയദർശിനി സൊസൈറ്റിയും ഇതിനോടൊപ്പം നിന്നു. ടൂറിസം നടത്തിപ്പിൽ സൊസൈറ്റിക്ക് പരിമിതി ഉള്ളതിനാൽ കരാറുണ്ടാക്കി ടൂറിസത്തിന്റെ ഉത്തരവാദിത്വം പൂർണമായും ഡിടിപിസിയെ ഏൽപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
വ്യൂപോയിന്റ്, കഫ്റ്റീരിയ, സെയിൽകൗണ്ടർ എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. തേയില കൊളുന്ത് നുള്ളുന്നതുമുതൽ പൊടിയാകുന്നതുവരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ടീ മ്യൂസിയത്തിൽനിന്നും നേരിട്ട് മനസിലാക്കാം. ടീ ഫാക്ടറിതന്നെ മ്യൂസിയമാക്കിയിരിക്കുകയാണ്. ഇതിനായി ടീ ടൂർ എന്ന പേരിൽ ഫാക്ടറിയിലേക്ക് യാത്രയും ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാർഥികളടക്കമുള്ള പഠനസംഘങ്ങൾ ഇവിടെയെത്തുമെന്നാണ് കരുതുന്നത്.
രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ്
പ്രിയദർശിനിയുടെ ടൂറിസം മോഹങ്ങൾക്ക് കൂടുതൽ തിളക്കമേകുന്നതിനായി അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് സന്പന്നമായ പതിനഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പും (എംടിബി അഞ്ചാം എഡിഷൻ) ഇത്തവണ പ്രിയദർശിനി തേയില എസ്റ്റേറ്റിലാണ് നടക്കുന്നത്. ഏഴ്, എട്ട് തീയതികളിലാണ് ചാന്പ്യൻഷിപ്പ്.
ഇന്റർനാഷണൽ ക്രോസ് കണ്ട്രി, നാഷണൽ ക്രോസ് കണ്ട്രി (പുരുഷ, വനിത) വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും. മത്സരത്തിൽ യുസിഐയുടെയോ സിഎഫ്ഐയുടെയോ ലൈസൻസുള്ള താരങ്ങൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. ഇതിന് മുന്പ് 2015ലും പഞ്ചാരക്കൊല്ലി രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. 2012ൽ വയനാട് ജില്ലയിലെ പൊഴുതനയിലാണ് കേരളത്തിലാദ്യമായി രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പ് നടന്നത്. തുടർന്ന് കൊല്ലം ജില്ലയിലെ തെൻമലയും തിരുവനന്തപുരം ജില്ലയിലെ നെയ്യാറും ചാന്പ്യൻഷിപ്പിന് വേദിയായി. കേരളത്തിൽ നടക്കുന്ന അഞ്ചാമത് മത്സരമാണ് ഇത്. 11 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ മാറ്റുരക്കും. ദേശീയ ക്രോസ് കണ്ട്രി വിഭാഗത്തിൽ ആദ്യമായി വനിതകൾ പങ്കെടുക്കുന്നു എന്നതും ഈ ചാന്പ്യൻഷിപ്പിന്റെ പ്രത്യേകതയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതി
ആദിവാസികളെ അടിമവേലയിൽനിന്നും മോചിപ്പിച്ച് പുനരധിവസിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസമായിരുന്നു പ്രിയദർശിനി എസ്റ്റേറ്റിലേത്. നഷ്ടങ്ങളുടെ കണക്ക് നിരത്തുന്ന എസ്റ്റേറ്റുകളിൽനിന്നും വ്യത്യസ്തമായി എങ്ങനെ പുതിയ മേഖലകളിലേക്ക് തിരിയാം എന്നതിന് ഉദാഹരണമാണ് പ്രിയദർശിനി. അതിന്റെ അനന്തസാധ്യതകളാണ് ഇവിടെ തേടുന്നത്. പഞ്ചാരക്കൊല്ലി, കുഞ്ഞോം, കാഞ്ഞിരങ്ങാട്, അന്പുകുത്തി, വാളേരി, മക്കിമല എന്നീ ആറ് ഡിവിഷനുകൾ. വാർത്തകളിൽ എന്നും ഈ ഗോത്രസമൂഹം നിറഞ്ഞുനിന്നു. തേയില കൊളുന്തുകൾക്കൊപ്പം ഇവരുടെ സ്വപ്നങ്ങൾ തളിർക്കുകയും കരിയുകയും ചെയ്തു. പട്ടിണി കീഴടക്കിയ കാലങ്ങളെല്ലാം അതിജീവിച്ചു. പുതിയ വീടുകളിൽ പുതിയ സ്വപ്നങ്ങളുമായി ഇവർചേക്കേറുകയാണ്. പഞ്ചാരക്കൊല്ലിയാണ് വലിയ ഡിവിഷനും ഭരണകേന്ദ്രവും. 318 ഏക്കർ തോട്ടവും 180 ആദിവാസി സ്ഥിരം തൊഴിലാളികളും ഇവിടെയുണ്ട്. താത്കാലിക തൊഴിലാളികൾ വേറെ. 2006ൽ പഞ്ചാരക്കൊല്ലിയിൽ പുതിയ 41 വീടുകൾ നിർമിച്ചു. അവശേഷിച്ച പാടികൾ ശോചനീയമായിട്ടും പിന്നീട് വീടുകൾ ഉയർന്നില്ല. ഇവർക്കും ഇപ്പോൾ പുതിയ വീടായി. തൊഴിലാളികൾ പാടികളിൽനിന്നും പൂർണമായും വീടുകളിലേക്ക് മാറുന്നു. ഒപ്പം ഈ ആദിവാസി പദ്ധതി ടൂറിസത്തിലേക്കും കാലൂന്നുന്നു.
അടച്ചുറപ്പുള്ള പുത്തൻ വീടുകൾ
കാറ്റും വെളിച്ചവും കടക്കാത്ത ലയങ്ങളും പാടികളും ഇനി എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതത്തിലില്ല. ടൈലിട്ട ഹാളും വരാന്തയും അടുക്കളയും ബാത്ത് റൂമും. വലിയ കിടപ്പുമുറികൾ, ആംഗ്ലയറിൽ ഓട്മേഞ്ഞ മേൽക്കൂര. വീടിനുള്ളിൽ നല്ലവായുവും വെളിച്ചവും. പ്രിയദർശനി എസ്റ്റേറ്റിലെ ആദിവാസി തൊഴിലാളികൾക്കായി പുതിയ ഇത്തരം 48 വീടുകളാണ് നിർമിച്ചത്. താമസത്തിനായി വീടുകൾ ഉടൻ കൈമാറും. പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് വീട് നിർമിച്ചത്.
2007-ൽ 41 വീടുകൾ നിർമിച്ചുനൽകി. ബാക്കിയുള്ളവർ താമസിച്ചിരുന്ന പാടികളുടെ സ്ഥിതി ശോചനീയമായതോടെയാണ് സർക്കാർ പുതിയ വീട് നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ബാത്ത് റൂം, വരാന്ത എന്നീ സൗകര്യങ്ങളാണുള്ളത്. ബാത്ത് റൂമിന്റെ നിലവും ചുമരും ടൈൽ ഇട്ടിട്ടുണ്ട്. വരാന്തക്ക് സീലിംഗുമുണ്ട്. അടുക്കളയിൽ പുകയില്ലാത്ത അടുപ്പാണ്. 48-ൽ 29 വീടുകൾ ഓട് മേഞ്ഞതും 19 എണ്ണം കോണ്ക്രീറ്റുമാണ്. ഓടുമേഞ്ഞവ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃകമ്മിറ്റിയാണ് നിർമിച്ചത്. 19 കോണ്ക്രീറ്റ് വീടുകൾ ജില്ലാ നിർമിതി കേന്ദ്രയുടെ മേൽനോട്ടത്തിൽ പ്രിയദർശിനി സൊസൈറ്റിയും. 2007ൽ നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾക്കും ഫണ്ട് അനുവദിച്ചു. അന്ന് നിർമിച്ച 41 വീടുകളിൽ 35 എണ്ണം അറ്റകുറ്റപ്പണികൾ ചെയ്തു.
വേണം പ്രഫഷണൽ മാനേജ്മെന്റ്
പ്രിയദർശിനി പുതിയ സ്വപ്നങ്ങൾ മെനയുന്പോഴും മാറ്റംവരേണ്ട കാര്യങ്ങളുണ്ടെന്ന് തൊഴിലാളികൾ ഓർമിപ്പിക്കുന്നു. വരുമാന വർധനവാണ് പ്രധാനം. സൊസൈറ്റിയുടെ വരുമാനംകൊണ്ടുമാത്രമല്ല പ്രവർത്തനം. വർഷാവർഷം സർക്കാർ നൽകുന്ന ഗ്രാന്റാണ് പ്രവർത്തനമൂലധനം. വർഷങ്ങളോളം അടച്ചിട്ട ഫാക്ടറി നവീകരിച്ച് തുറന്നെങ്കിലും നഷ്ടത്തിലാണ്. ഫാക്ടറി ലാഭകരമായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ വീണ്ടും പൂട്ടേണ്ടിവരും. പട്ടികവർഗം, സഹകരണം, റവന്യു വകുപ്പുകളുടെ നിയന്ത്രണത്തിലാണ് സ്ഥാപന നടത്തിപ്പ്.
സബ് കളക്ടറാണ് മാനേജിംഗ് ഡയറക്ടർ. കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറാണ് സെക്രട്ടറി. ഫണ്ട് പട്ടികവർഗവകുപ്പിന്റേതും. 10 ഉദ്യോഗസ്ഥരും അഞ്ച് തൊഴിലാളി പ്രതിനിധികളും അടങ്ങുന്നതാണ് ബോർഡ്. ഏകോപന കുറവും പ്രഫഷണൽ മാനേജ്മെന്റിന്റെ അപര്യാപ്തതയുമാണ് രാജ്യത്തിനുതന്നെ മാതൃകയാകാവുന്ന ഈ പദ്ധതിയുടെ പോരായ്മ. ഉദ്യോഗസ്ഥർ മാറുന്നതനുസരിച്ച് പദ്ധതികളും നയങ്ങളും മാറുന്നു. മികച്ച മാനേജ്മെന്റ് സംവിധാനം ഒരുക്കി ഇതിന് പരിഹാരം കാണണം.
അജിത് മാത്യു