മെഡിക്കൽ കോളജിനു പരിസരത്തെ വെയിസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്നു അഴുകിത്തുടങ്ങിയ ഭക്ഷണം കൊതിയോടെ വാരിത്തിന്ന മനുഭായി എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു. അവൾ ഗർഭിണിയുമായിരുന്നു. നല്ല ഭക്ഷണവും പരിചരണവുമൊക്കെ വേണ്ട സമയമല്ലേ. രാജസ്ഥാൻകാരിയായിരുന്നു. വിശന്നു ഭ്രാന്തുപിടിച്ചു നടക്കുന്ന പാവങ്ങൾക്ക് നാടും രാജ്യവും ജാതിയും മതവുമൊന്നുമില്ല. അവരുടെ ഭാഷ മനസിലാക്കാനും ഒരു പ്രയാസവുമില്ല. ഞാനവളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുത്തു.
വിശക്കുന്നവരും ഉപേക്ഷിക്കപ്പെട്ടവരും മാനസികരോഗികളുമായ മനുഷ്യരെ കാണുന്പോൾ ആളുകൾ എന്നെ വിളിക്കും. ഒന്നും നോക്കില്ല ഞാൻ വിളിച്ചുകൊണ്ടുപോകും. ആളുകൾ അടുക്കില്ലാത്തതരം സ്വഭാവമുള്ള മാനസികരോഗികൾക്ക് ഞാൻ ആദ്യം ലഡുവോ ജിലേബിയോ ഒക്കെ കൊടുക്കും. പിന്നെ ദിവസങ്ങൾക്കുള്ളിൽ അവർ എന്റെ കൂട്ടുകാരാകും.
5000-ൽ ഏറെപ്പേർക്ക് ഓരോ ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട് ഇപ്പോൾ. 317 പേരെ ഞങ്ങൾ നവജീവനിൽ സംരക്ഷിക്കുന്നു. അതിൽ 200 പേരും മാനസികരോഗികളാണ്. ഒത്തിരി തടസങ്ങളുണ്ട്. ദൈവം നടത്തും. ഓരോ ദിവസവും ആരെങ്കിലും എന്നെ വിളിച്ചുതരും. ഞാനതു വച്ചു വിളന്പി ആവശ്യക്കാർക്കു കൊടുക്കും. വിശക്കുന്നവരെ തല്ലിക്കൊല്ലുന്നവർ കുറവല്ലേ. കൂടുതൽ ആളുകളും സഹായിക്കുന്നവരാണ്. അതുകൊണ്ടാ നവജീവൻ ട്രസ്റ്റ് മുന്നോട്ടു പോകുന്നത്. ഞാൻ ഭക്ഷണം കൊടുക്കുന്നതു കണ്ട് യുവാക്കളുൾപ്പെടെ നിരവധി പേർ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. അവർ കേരളത്തിന്റെ പല ഭാഗങ്ങളിലും പാവങ്ങളെ സഹായിക്കുകയാണ്.
മധുവിന്റെ കാര്യം പറയുന്പോൾ ഒന്നുകൂടി. തെരുവിലെ ആളുകളെയും വിശക്കുന്നവരെയും അന്വേഷിച്ചു നടക്കുന്നതു മാത്രമല്ല കാര്യം. നമ്മുടെ പലരുടെയും വീട്ടിലുണ്ട് വിശക്കുന്നവർ. കാര്യം പറയുന്പോൾ എന്നോടു പരിഭവിക്കരുത്. എന്റെ കൂടെ ജീവിക്കുന്ന പലരുടെയും മക്കൾ നല്ല നിലയിൽ ജീവിക്കുന്നവരാണ്. മക്കളുടെ കൂടെ ഒരേ മേശയിൽ ഇരുന്ന് അത്താഴം കഴിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവർ. മക്കൾ ഒരിക്കലും വിളിക്കില്ലെന്ന് അവർക്കറിയാം. എന്നിട്ടും കാത്തിരിക്കുന്ന മനുഷ്യർ. അങ്ങനെ ചിലരൊക്കെ നവജീവന്റെ മേൽക്കൂരയ്ക്കു കീഴിൽ മരിച്ചിട്ടുണ്ട്. നല്ല നിലയിൽ ജീവിക്കുന്ന മക്കളുണ്ടായിട്ടും കോട്ടയം കഞ്ഞിക്കുഴിയിലെ പൊതുശ്മശാനത്തിൽ ഞാൻ അവരെ സംസ്കരിച്ചു. സ്വന്തം മാതാപിതാക്കൾക്ക് നല്ല ഭക്ഷണം കൊടുക്കാതിരുന്നിട്ട് വല്യ വർത്തമാനം പറയുന്നവരെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. അതും നമ്മൾ തിരിച്ചറിയണം. തെരുവിൽ മാത്രമല്ല. നമ്മുടെ വീടുകളിലുമുണ്ട് വിശക്കുന്നവർ.
നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു. മധുവിന്റെ ദയനീയ മുഖം മറക്കരുത്. മനുഷ്യരായതുകൊണ്ടാ നമുക്കു കരച്ചിൽ വരുന്നത്. പക്ഷേ, കണ്ണീരുണങ്ങുന്പോൾ ഫേസ്ബുക്കിലെ എഴുത്തും നിർത്തി സമാധാനിക്കുന്നതല്ല മനുഷ്യത്വം. വിശക്കുന്നവർക്ക് ചോറു കൊടുക്ക്- അതിലും വലിയ വിപ്ലവവും സാമൂഹിക പ്രവർത്തനവുമൊന്നുമില്ല. എഴുതി പ്രതികരിക്കാൻ വിഷമമില്ല. ഒരുനേരം ഭക്ഷണം വാങ്ങിക്കൊടുത്തു നോക്കൂ, മനസിന് എന്തൊരു സുഖമാണെന്ന്.
ജോസ് ആൻഡ്രൂസ്