വിദ്യാർഥികളുടെ പിന്തുണയ്ക്കു വാക്കുകളില്ല
കൊച്ചിയിലെ കുട്ടികളുടെ സംഭാവനയ്ക്കു വാക്കുകളില്ലെന്നാണ് എൽസി പറയുന്നത്. സമൂഹത്തിൽ തങ്ങളുടെ ചുറ്റിനും കഴിയുന്നവരുടെ വിഷമതകൾ കണ്ടറിഞ്ഞുതന്നെയാണു കുട്ടികൾ വളരുന്നത്. ഇതിന് ആഴ്ചയിൽ ഒരു ദിവസം ഇവർ വീട്ടിൽനിന്നു കൊണ്ടുവന്നു നൽകുന്ന പൊതിച്ചോർതന്നെയാണ് ഉദാഹരണമെന്നും എൽസി പറയുന്നു. വിദ്യാലയങ്ങളിൽ ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ബോക്സിലാണ് ഏവരും പൊതിച്ചോർ നിക്ഷേപിക്കുന്നത്. ഇതു പിന്നീട് ലവ് ആൻഡ് കെയർ പ്രവർത്തകർ ശേഖരിച്ച് വിതരണം നടത്തുകയാണു രീതി. മഹാരാജാസ്, തേവര സേക്രട്ട് ഹാർട്ട്സ്, ഭാരത് മാത, ആൽബർട്സ് തുടങ്ങിയ കോളജുകളിൽനിന്നും കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇവർ ഭക്ഷണപ്പൊതി ശേഖരിക്കുന്നുണ്ട്. കൂടാതെ, ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പലരും കനിവിന്റെ ഉറവകളാകുന്നു. മിക്കവരും കേട്ടറിഞ്ഞ് എത്തുന്നതാണ്. നന്മയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് എൽസി പറയുന്നു.
ഏതെങ്കിലും ഒരു ദിവസം ഭക്ഷണപ്പൊതികളുടെ എണ്ണം കുറഞ്ഞുപോയാലും എൽസിയെ കാത്തിരിക്കുന്നവർ പട്ടിണിയാകില്ല.
വീട്ടിലുണ്ടാക്കുന്ന ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം ഇവർക്ക് ഉറപ്പാണ്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളിൽ പൊതിച്ചോറുകളായെത്തുന്നതു സദ്യയോ ബിരിയാണിയോ ഒക്കെയാവാം.
സമ്മാനപ്പെട്ടികൾ
ഭക്ഷണപ്പൊതികൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല ഇവരുടെ പ്രവർത്തനങ്ങൾ. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ഭാഗങ്ങളിൽ ലവ് ആൻഡ് കെയറിന്റെ സമ്മാനപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട് ഇവർ. തനിക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നതുമായ വസ്ത്രമോ കളിപ്പാട്ടമോ അങ്ങനെയെന്തും ഈ സമ്മാനപ്പെട്ടികളിൽ നിക്ഷേപിക്കാം. അത്, ആവശ്യക്കാരുടെ കൈകളിൽ ഇവരെത്തിക്കും. കാൻസറോ മറ്റു രോഗങ്ങളോ ബാധിച്ച് കിടപ്പിലായിപ്പോയവരുടെ വീടുകളിൽ അരിയും മറ്റു സാധനങ്ങളും ഇവർ എത്തിച്ചുകൊടുക്കുന്നു. സ്കൂളിൽ പോകുന്ന പാവപ്പെട്ട കുട്ടികൾക്കു പുസ്തകങ്ങൾ, ബാഗ്, കുട അങ്ങനെ പലതും ഇവർ നൽകുന്നു. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി ഇവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നതും വിതരണം ചെയ്തുവരുന്നതുമായ നിരവധി സാധനങ്ങളുണ്ട്. വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന ലവ് ആൻഡ് കെയറിൽ അരിയും മറ്റ് സാധനങ്ങളും എപ്പോഴും കാണും.
അത്യാവശ്യ ഘട്ടങ്ങളിൽ എത്തുന്നവർക്കു നൽകുവാനുള്ളതാണ് ഈ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ. രോഗികളും ആരോരുമില്ലാത്തവരുമായ നിരവധി ആളുകൾ ഇവിടെയെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നതും നിത്യസംഭവമാണ്.
ജീവിതത്തിന്റെ വിവിധ തുറകളിൽഉയർന്നുവരുന്ന സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും. പക്ഷേ, സമൂഹത്തിന് വഴികാട്ടിയാകുന്ന എൽസിയെപ്പോലെയുള്ളവവർ വിരലിലെണ്ണാവുന്നവർ മാത്രമാകും.
റോബിൻ ജോർജ്