നമ്മുടെ നാട്ടിൽ ‘ഐഎസ്ഐ മാർക്കു’ള്ള എൻജിനിയർമാർ മാത്രം പോരല്ലോ, അതുകൊണ്ടാവണം പരീക്ഷയിൽ കാര്യമായ പരിക്കുപറ്റിയ ഒരുപറ്റം ബിഎസ്സി നഴ്സിംഗ് പിള്ളേരും അപേക്ഷയുടെ സിറിഞ്ചുമായി ക്യൂ നിൽക്കുകയാണത്രേ. ഏതാനും മാർക്കിന്റെ ചെറിയൊരു ഇഞ്ചക്ഷൻ തന്നാൽ തങ്ങളുടെ ഭാവിയും ഐസിയുവിലാകാതെ രക്ഷപ്പെടുമെന്നാണ് ഇവരുടെ വാദം.
പ്രമുഖ ദാനശീലനായിട്ടും മൂന്നടി മണ്ണ് ചോദിച്ചുവന്ന വാമനനു രണ്ടടി മണ്ണു മാത്രമേ കൊടുക്കാൻ മാവേലിക്കു കഴിഞ്ഞുള്ളൂ. അതുതന്നെ തികയാതെ വന്നിട്ടു മൂന്നാമത്തെ ചുവടിനു സ്വന്തം തലവച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാവേലി നാടു വാണിരുന്നതിനേക്കാൾ പുരോഗമിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. ഒറ്റ മാർക്ക് ദാനം ചോദിച്ചവർക്കു അഞ്ചു മാർക്ക് നൽകിയാണ് നമ്മൾ മാവേലിയെപ്പോലും തോൽപ്പിച്ചുകളഞ്ഞത്. മാർക്ക് ദാനം മഹാദാനം ആയതോടെ ആരാണ് മാർക്കിട്ടത് എന്നതാണ് ഇപ്പോഴത്തെ തർക്കം.
മന്ത്രിയാണ് തോറ്റവർക്കെല്ലാം മാർക്ക് ഇട്ടുകൊടുത്തതെന്നു പ്രതിപക്ഷനേതാവ്. എന്നാൽ, മാർക്ക് എന്നു കേൾക്കുന്നതുതന്നെ തനിക്ക് അലർജിയാണെന്നും സംശയമുണ്ടെങ്കിൽ വന്നാൽ എസ്എസ്എൽസി ബുക്ക് കാണിച്ചു തരാമെന്നും മന്ത്രി!
എന്നാൽ, ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്നു നോക്കേണ്ടതുണ്ടോയെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. അതുവേണമെങ്കിൽ ഭേദഗതി ചെയ്തു ദാനം കൊടുത്ത മാർക്കിന്റെ വായിൽ പല്ലോ പുല്ലോ ഉണ്ടോയെന്നു നോക്കേണ്ടതില്ല എന്നാക്കിയാൽ പ്രശ്നം തീരും!
മിസ്ഡ് കോൾവിഐപികൾ വരുന്പോൾ മാത്രം റോഡ് നന്നാകുന്നതെങ്ങനെയെന്നു ഹൈക്കോടതി.
- വാർത്ത നാട്ടുകാരുടെ നട്ടെല്ല് സ്ട്രോംഗാണ്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്