Wednesday, March 20, 2019 12:25 AM IST
ലോകകാലാവസ്ഥാ നിയന്ത്രണ ഘടകങ്ങളിൽ നിർണായക സ്വാധീനം നീർത്തടങ്ങൾക്കുണ്ട്. നീർത്തടങ്ങൾ ജീവൻരക്ഷാ കേന്ദ്രങ്ങളാണ് എന്നു പറയാം. ജീവൻ നിലനിർത്തുന്നതിന് അനുപേക്ഷണീയമായ ജലം ലഭ്യമാക്കുന്നതിൽ അവയുടെ പങ്ക് നിസ്തുലമാണ്. നീർത്തടങ്ങളിൽനിന്നു ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചു ശരിയായ ബോധ്യമുണ്ടായിരുന്നെങ്കിൽ അവയിൽ പലതും നാം നിഷ്കരുണം നശിപ്പിക്കുമായിരുന്നില്ല.
ലോകത്തിലെ ഏറ്റവും വലിയ ലവണജല തടാകമാണു റഷ്യയുടെ തെക്കുഭാഗത്തായി കിടക്കുന്ന കാസ്പിയൻ കടൽ. കാസ്പിയൻ കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഇറാനിലെ റാംസർ പട്ടണത്തിൽ നടന്ന കൺവൻഷനിൽ 1971 ഫെബ്രുവരി രണ്ടിനാണ് ഐക്യരാഷ്ട്രസഭ നീർത്തടസംരക്ഷണം പ്രമേയമായി അംഗീകരിച്ചത്. തുടർന്ന് എല്ലാവർഷവും ഫെബ്രുവരി രണ്ട് നീർത്തടസംരക്ഷണ ദിനമായി ലോകരാഷ്ട്രങ്ങൾ ആചരിക്കുന്നു. നീർത്തടങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്നതായിരുന്നു ഇക്കൊല്ലത്തെ നീർത്തട ദിനാചരണ വിഷയം.
വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അതിന്റെ ശക്തി ലഘൂകരിക്കാനും നീർത്തടങ്ങൾ ഉപകരിക്കുന്നുണ്ട്. അവ വരൾച്ചയെ തടയുന്നു. നീർത്തടങ്ങൾ പ്രകൃത്യാ സംഭരിച്ചു സൂക്ഷിക്കുന്ന ജലം വരൾച്ചക്കാലത്ത് ആശ്വാസം പ്രദാനം ചെയ്യുന്നു.
അന്തരീക്ഷത്തിൽനിന്ന് അധിക കാർബൺ ഫലപ്രദമായി നീക്കംചെയ്യാൻ പര്യാപ്തമായ ഭൂമുഖത്തെ ഒന്നാം നന്പർ കാർബൺ സംഭരണിയാണു നീർത്തടങ്ങൾ. പീറ്റ് മണ്ണ്, കണ്ടൽ മേഖല, കടൽപ്പുല്ലുകൾ എന്നിവ വൻതോതിൽ കാർബൺ സംഭരിക്കുന്നവയാണ്. ഭൂമിയുടെ കരപ്രദേശത്തിന്റെ മൂന്നു ശതമാനം മാത്രം വരുന്ന പീറ്റ് മണ്ണ് മേഖല കരയിൽ ഉത്പാദിപ്പിക്കുന്ന കാർബണിന്റെ 30 ശതമാനം വലിച്ചെടുക്കുന്നു. അതായത് ലോകത്തെ മൊത്തം വനമേഖല വലിച്ചെടുക്കുന്നതിന്റെ ഇരട്ടി കാർബൺ സംഭരിക്കുന്നു.
ലവണ ചതുപ്പുകൾ, കണ്ടൽക്കാടുകൾ, കടൽപ്പുൽത്തകിടികൾ, പവിഴപ്പുറ്റുകൾ പോലുള്ളവ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കാൻ ശേഷിയുള്ളവയാണ്. തിരമാലകളുടെ ശക്തി ക്ഷയിപ്പിച്ച് കടലാക്രമണത്തെ ദുർബലമാക്കുന്നു. കൊടുങ്കാറ്റിന്റെ തീവ്രത കുറയ്ക്കുന്നു, സുനാമിത്തിരമാലകളുടെ സംഹാരശേഷി കുറയ്ക്കുന്നു, തീരദേശവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നു.
ഉൾനാടൻ ജലാശയങ്ങൾ, നദികൾ, തടാകങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവയൊക്കെ സ്പോഞ്ച് എന്ന പോലെ അധികജലത്തെ സംഭരിച്ച് സൂക്ഷിക്കുന്നു. പ്രളയ ജലപ്രവാഹത്തിന്റെ ശക്തി കുറയ്ക്കുന്നു. പ്രളയത്തെ ഇല്ലാതാക്കുകയോ അവയുടെ സംഹാരശേഷി കുറയ്ക്കുകയോ ചെയ്യുന്നു.
നീർത്തടങ്ങൾ ഇല്ലാതായാൽ
പ്രകൃത്യാ പ്രവർത്തനസജ്ജമായ നീർത്തടങ്ങൾ കാർബൺ സംഭരിക്കുന്നതുപോലെതന്നെ അവ നിർജീവമായാൽ അഥവാ ഇല്ലാതായാൽ കാർബൺ സംഭരിച്ച നീർത്തടങ്ങൾ അതേ കാർബൺ പുറന്തള്ളും. നീർത്തടങ്ങളെ പ്രവർത്തന രഹിതമാക്കുന്പോൾ അഥവാ ഇല്ലാതാക്കുന്പോൾ ചെപ്പിലടച്ച ഭൂതത്തെ തുറന്നുവിടുന്നപോലുള്ള ദുരന്തങ്ങളുടെ ഘോഷയാത്രയാണുണ്ടാവുക.
കഴിഞ്ഞ 35 വർഷത്തിനിടെ പരിസ്ഥിതി ദുരന്തങ്ങൾ ഇരട്ടിച്ചു. ജലവുമായി ബന്ധപ്പെട്ടതായിരുന്നു ഇതിൽ 90 ശതമാനവും. വർധമാനമായ കാർബൺ പുറന്തള്ളലും തജ്ജന്യമായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനത്തെ കൂടുതൽ കൂടുതൽ സംഹാര രൗദ്രമാക്കി.
2012 സെപ്റ്റംബർ 28 വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽ 26 റാംസർ നീർത്തട പ്രദേശങ്ങളാണു തിരിച്ചറിഞ്ഞിട്ടുള്ളത്. റാംസർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ നീർത്തടങ്ങളാണ് അഷ്ടമുടിക്കായലോരം ഉൾപ്പെടുന്ന 614 ചതുരശ്ര കിലോമീറ്റർ സ്ഥലവും 3.73 ച.കി.മീ. വിസ്തീർണമുള്ള ശാസ്താംകോട്ട ശുദ്ധജല തടാകവും 1512.5 ച.കി.മീ. വിസ്തൃതിയുള്ള വേന്പനാട് കായലും ഉൾപ്പെടെ ഇന്ത്യയൊട്ടാകെ 68.9 ദശലക്ഷം ഹെക്ടർ നീർത്തടം ഉള്ളതായി കണക്കാക്കിയിരുന്നു.
ഇന്ത്യയിൽ 19 ഇനം നീർത്തടങ്ങളാണുള്ളത്. നെൽപ്പാടങ്ങൾ, കണ്ടൽമേഖല, ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന തടാകങ്ങൾ, ചതുപ്പുകൾ, കുളങ്ങൾ, കായലുകൾ എന്നിവയാണ് അവയിൽ പ്രമുഖം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം കരഭൂമിയുടെ മൂന്നു ശതമാനം നീർത്തടങ്ങളാണ്. ശുദ്ധജലം, ഭക്ഷ്യവസ്തുക്കൾ, നാര്, മത്സ്യം, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയ്ക്കു ലക്ഷക്കണക്കിനാളുകൾ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്നത് നീർത്തട ആവാസവ്യവസ്ഥയെയാണ്. പ്രജനനാർഥം വർഷാവർഷം എത്തിച്ചേരുന്ന ദേശാടനപ്പക്ഷികൾക്ക് അഭയകേന്ദ്രവും വിശ്രമസ്ഥലവുമാണ് അവ.
നീർത്തടങ്ങളുടെ പ്രാധാന്യം
ഭൂഗർഭജല സംഭരണികളെ സന്പുഷ്ടമാക്കുന്നതിൽ നിർണായകപങ്ക് നീർത്തടങ്ങൾക്കുണ്ട്. നൂറ്റന്പതു കോടി ജനങ്ങൾ ഭൂഗർഭജലം വിനിയോഗിക്കുന്നു. കിണറുകളും കുളങ്ങളും നീരുറവകളും വറ്റിക്കൊണ്ടിരിക്കുന്ന വാർത്ത നാം കൂടെക്കൂടെ കേൾക്കുന്നു. നീർത്തടങ്ങൾ നികത്തി മറ്റ് ആവശ്യങ്ങൾക്കായി നശിപ്പിച്ചതിന്റെ ഭവിഷ്യത്താണത്. കുഴൽക്കിണറുകൾ എത്ര ആഴത്തിൽ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതി അങ്ങനെ ഉണ്ടായതാണ്.
വൈവിധ്യമാർന്ന സസ്യങ്ങളും ജന്തുജാലവും കൊണ്ട് സമൃദ്ധമായ ഒന്നാണ് നീർത്തട ആവാസവ്യൂഹം. തീരദേശ ചതുപ്പുകൾ ചെമ്മീനുകൾക്ക് അഭയവും പ്രജനന സൗകര്യവും ഒരുക്കുന്നു. കൂടാതെ കടൽ മത്സ്യങ്ങൾക്ക് ഈറ്റില്ലമാണ്. ഇവിടങ്ങളിലാണ് മത്സ്യങ്ങൾ മുട്ടയിടുന്നത്. കായലിൽനിന്ന് ഉപ്പുവെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുകളിലേക്ക് മുട്ടയിടുന്നതിന് അഭയം തേടുന്ന മത്സ്യങ്ങളുടെ കേന്ദ്രം. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് നീർത്തടങ്ങളിൽ ഭക്ഷണത്തിന് ഒരു ക്ഷാമവുമില്ല. അവിടെയുള്ള പുല്ലും സസ്യങ്ങളും അവയ്ക്ക് സംരക്ഷണം നൽകുന്നു.
കുട്ടനാട്ടിലെ തോടുകളിലും ചാലുകളിലും ജലോപരിതലത്തിന് ഹരിതാവരണം നൽകി പടർന്നു വളരുന്ന സൂക്ഷ്മജലസസ്യങ്ങൾക്കിടയിൽ തവള, ചീങ്കണ്ണി, മറ്റനവധി ജന്തുജാലങ്ങൾ സ്വൈരമായി കഴിയുന്നു. ജലനിരപ്പ് ഉയർന്നും താണുമിരിക്കുന്ന ലവണാംശമില്ലാത്ത നീർത്തടങ്ങളിൽ ഇഴജന്തുക്കളും ഉഭയജീവികളും നീർനായയുമെല്ലാം ധാരാളമായി കാണാം. സന്പദ്ഘടനയെയും ഉപജീവനമാർഗത്തെയും മാത്രമല്ല പ്രാദേശിക സംസ്കാരത്തെ തന്നെ നീർത്തട ആവാസവ്യവസ്ഥ സ്വാധീനിക്കുന്നു.
ഭൂവിനിയോഗത്തിന്റെ പങ്ക്
ഇന്ത്യയിൽ നീർത്തടമേഖല വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന്റെ ഇനം തിരിച്ച കണക്ക് 1989ൽ ഐയുസിഎൻ-ന്റെ നേതൃത്വത്തിൽ ഏഷ്യൻ വെറ്റ്ലാൻഡ്സ് ഡയറക്ടറിയിൽ പ്രസിദ്ധപ്പെടുത്തിയ വിവരം ചുവടെ ചേർക്കുന്നു. (ഭൂവിസ്തൃതി ഹെക്ടറിൽ)
നെൽകൃഷി 40.9 ദശലക്ഷം ഹെക്ടർ, മത്സ്യകൃഷിക്ക് ഉപയുക്തമായ 3.6 ദശലക്ഷം ഹെ., മത്സ്യബന്ധനത്തിന് ഉപയോഗപ്പെടുത്തുന്ന ഉൾനാടൻ-ശുദ്ധജല തടാകങ്ങൾ 2.6 ദശലക്ഷം, കണ്ടൽക്കാടുകൾ 0.4 ദശലക്ഷം, നദീമുഖ പ്രദേശങ്ങൾ 3.9 ദശലക്ഷം, തീരദേശമേഖല 3.5 ദശലക്ഷം, കൃത്രിമ തടാകങ്ങൾ 3 ദശലക്ഷം, നദികൾ (മുഖ്യ കൈവഴികൾ ഉൾപ്പെടെ) 28000 കിലോ മീറ്റർ, തോടുകളും ജലസേചന ചാലുകളും 1,13,000 കിലോ മീറ്റർ.
കേരളത്തിൽ നെൽകൃഷി ചെയ്യുന്ന വിസ്തൃതി വർഷം തോറും കുറഞ്ഞുവരുന്നു. 1976ൽ 8 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്തത് -2016-ൽ 2 ലക്ഷം ഹെക്ടറായി. കെട്ടിടനിർമാണത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയാണ് വയൽ നികത്തുന്നത്. ഒരു ഹെക്ടർ നെൽവയൽ 5 ലക്ഷം ലിറ്റർ ജലം സംഭരിച്ചു സൂക്ഷിക്കുന്ന പ്രകൃതിദത്ത സംഭരണിയാണ്. ന്യൂയോർക്ക് നഗരത്തിന് ശുദ്ധജലം പ്രദാനം ചെയ്യുന്ന നീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് നടപടി കൈക്കൊണ്ടതിന്റെ സാന്പത്തിക മെച്ചം കണക്കാക്കുകയുണ്ടായി.
കാലാവസ്ഥാ വ്യതിയാനവും ജലലഭ്യതയും
അന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത അനിയന്ത്രിതമായി ഉയരുന്നു. ഒരു നൂറ്റാണ്ട് കൊണ്ടുണ്ടായ പ്രകൃതി ദുരന്തങ്ങൾ അരനൂറ്റാണ്ട് കൊണ്ടും പിന്നീട് അത് പത്തുവർഷ ഇടവേളയുമായി ചുരുങ്ങി. 2000നു ശേഷം ഏറ്റവും ചൂടുകൂടിയ വർഷങ്ങളായിരുന്നു. അതിൽ 2018 നാളിതുവരെ ഉണ്ടായതിലേക്ക് ചൂട് കൂടിയ വൻ വർഷമായി. കേരളം പ്രളയത്തിൽ മുങ്ങിത്താണപ്പോൾ യുകെ, ഫ്രാൻസ്, ജപ്പാൻ, ഗ്രീസ് തുടങ്ങിയ ശൈത്യരാജ്യങ്ങളിൽ ഉഷ്ണത്തിന്റെ ആധിക്യം ഉറക്കം കെടുത്തി.
ലോകം 2050ൽ
ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന വരൾച്ച മൂലം 60 കോടി ജനങ്ങൾ കൂടി വെള്ളത്തിനായി നെട്ടോട്ടമോടും എന്നാണ് പ്രവചനം. ജിഡിപിയുടെ 2.8 ശതമാനം നഷ്ടം സംഭവിക്കും. 80 കോടി ജനങ്ങൾ പാർക്കുന്നിടത്ത് ജലദൗർലഭ്യം ഏറിയും കുറഞ്ഞുമിരിക്കും. ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം ജലദൗർലഭ്യം അനുഭവപ്പെടുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ.
ബംഗ്ലാദേശ് കൊടിയ ദുരന്തങ്ങൾക്കു വേദിയാകും. കാലാവസ്ഥാമാറ്റം മൂലം വരുമാനത്തിൽ 14.4 ശതമാനം കുറവുണ്ടാകും. ശ്രീലങ്കയിലും ഇന്ത്യയിലും ഇത് യഥാക്രമം 10 ശതമാനം, 9.8 ശതമാനം എന്ന തോതിലാകും വരുമാനക്കുറവ് അനുഭവപ്പെടുക. ഉൾനാടൻ മേഖലയിലും തീരപ്രദേശങ്ങളിലും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരെയുമാണ് പ്രത്യാഘാതം ഏറെയും ബാധിക്കുന്നത്.
സന്പദ്ഘടനയ്ക്ക് കരുത്ത് പകരുന്നു
കൊടുങ്കാറ്റിന്റെ ശക്തി കുറയ്ക്കുന്നതുവഴിയും മത്സ്യസന്പത്ത് വർധിപ്പിക്കുന്നതു വഴിയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതു വഴിയും ലോക സന്പദ്ഘടനയ്ക്ക് ഒരു വർഷം 7000 കോടി ഡോളറിന്റെ പ്രയോജനമാണ് ലോകത്തുടനീളം പ്രദാനം ചെയ്യുന്നത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനക്കെടുതികൾ 2016-ൽ ലോകത്തൊട്ടാകെ 12,900 കോടി ഡോളറിന്റെ സാന്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്ക്.
താപവർധനയുടെ പ്രത്യാഘാതം ഏറ്റുവാങ്ങുന്നതിനു വിധിക്കപ്പെട്ട നൂറ് കോടി ജനങ്ങൾ വരുന്ന 90 വർഷത്തിനുള്ളിൽ പ്രവാസ ജീവിതം തേടി അലയുമെന്നും കണക്കാക്കുന്നു. വിവിധ ഉത്പാദന-വിപണന മേഖലകളിൽ വ്യാപരിക്കുന്ന കന്പനികൾക്ക് കാലാവസ്ഥാ വ്യതിയാനം 4.2 ട്രില്യൻ ഡോളറിന്റെ നഷ്ടസാധ്യതയാണ് ആഗോള വ്യാപകമായി പ്രതീക്ഷിക്കുന്നത്. ഈ ഭാരം സാധാരണക്കാരായ ഉപഭോക്താക്കളുടെ ചുമലിലാണ് എത്തുക.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവലയത്തിൽ നിന്നു മോചനം ലഭിക്കാൻ കരുതൽ നടപടി കൂടിയേ തീരൂ. ഭൂവിനിയോഗരീതിയിൽ സുസ്ഥിരമായ ഉപായങ്ങൾ അനുവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യ നടപ്പാക്കുന്ന പക്ഷം ഗാർഹിക ഭക്ഷ്യോത്പാദനത്തിൽ പ്രതിദിനം 293 കിലോഗ്രാം ഭക്ഷ്യനേട്ടം ഉണ്ടാക്കാമെന്നാണ് മതിപ്പ്.
പ്രകൃതി കനിഞ്ഞുനൽകിയ വരദാനമാണ് നീർത്തടങ്ങൾ. മനുഷ്യൻ ഒരു വീണ്ടുവിചാരവുമില്ലാതെ അവ നശിപ്പിക്കുന്നത് തികച്ചും ബുദ്ധിശൂന്യമായ നടപടിയാണ്. പ്രകൃതിദത്ത നീർത്തടങ്ങളിൽ 35 ശതമാനം 1970നുശേഷം നമ്മൾ നശിപ്പിച്ചു. ഇനിയും ആ വിഡ്ഢിത്തം ആവർത്തിക്കാതെ വിവേകപൂർവം മനുഷ്യരാശിയുടെ നന്മയ്ക്കായി നീർത്തടങ്ങൾ പരിരക്ഷിക്കുന്നതിന് ഉത്സാഹത്തോടെ യത്നിക്കാം.
ഡി.വി. സിറിൾ