Friday, July 26, 2019 12:42 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
സോൻഭദ്രയിൽ നടുക്കം മാറിയിട്ടില്ല. ഉംഭയിലെ അനാഥമായ കുടുംബങ്ങളിൽ ഇപ്പോഴും തേങ്ങലുകളാണ്. ഗ്രാമവാസികളെല്ലാം ഇനിയെന്ത് എന്ന ആകുലതയിൽ തരിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി അരവയർ നിറയ്ക്കാൻ അന്നം നൽകിയിരുന്ന കൃഷിയിടംകൂടി നഷ്ടമായാൽ ജീവിതംതന്നെ വഴിമുട്ടുമെന്ന് ഇവർക്കുറപ്പാണ്. എതിരാളികൾ ശക്തരാണ്.
നിയമവും കോടതിയും സർക്കാരുമെല്ലാം അവർക്കൊപ്പമായാൽ ഈ നാടു വിട്ടുപോവുകയേ ഇവർക്കു നിവർത്തിയുള്ളൂ. ആദിവാസികളുടെ കൃഷിഭൂമി തട്ടിയെടുക്കാൻ അരുംകൊല നടന്ന ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഉംഭ ഗ്രാമത്തിലെ അറുന്നൂറോളം പേരാണ് ഇങ്ങനെ തീതിന്നു കഴിയുന്നത്.
ഗോണ്ട് വിഭാഗക്കാരായ ആദിവാസികളാണ് ഇവിടെയുള്ളത്. നാൽപ്പത് ഏക്കറിലധികമുള്ള കൃഷിയിടത്തെച്ചൊല്ലിയാണ് തർക്കം. ജാതിസംഘർഷങ്ങളും ഭൂമി പിടിച്ചെടുക്കലുകളും പതിവായ ഉത്തർപ്രദേശിൽ ഗ്രാമമുഖ്യനും ഗുജ്ജാർ സമുദായക്കാരനുമായ യജ്ഞ ദത്താണ് ഈ ഭൂമി സ്വന്തമാക്കുന്നതിനായി അരുംകൊലനടത്തിയത്. തീർത്തും ദരിദ്രരായ ആദിവാസികൾ തലമുറകളായി കൃഷിചെയ്തു ജീവിക്കുന്ന പ്രദേശമാണിത്. അവിടെയാണ് ക്രൂരമായ അതിക്രമം ഉണ്ടായിരിക്കുന്നത്.
വെടിയേറ്റുവീണതു പത്തുപേർ
കഴിഞ്ഞ 17-ന് രാവിലെ 11 മണിയോടു കൂടിയാണ് യജ്ഞ ദത്തും നൂറോളം അനുയായികളും ഭൂമിയിൽ അധികാരം സ്ഥാപിക്കാൻ എത്തിയത്. 25 ട്രാക്ടറുകളില്‍ തോക്കുകളടക്കമുള്ള ആയുധങ്ങളും അവർ കരുതിയിരുന്നു. സംഭവം അറിഞ്ഞതോടെ സ്ത്രീകളടക്കമുള്ള ഗ്രാമവാസികളും സംഘടിച്ചു. തങ്ങളുടെ കൃഷിയിടം സംരക്ഷിക്കാൻ ശക്തമായി ചെറുത്തുനിൽക്കാനായിരുന്നു ആദിവാസികളുടെ നീക്കം. ട്രാക്ടറുകൾ തടയാൻ മുന്നോട്ടാഞ്ഞവരെ യജ്ഞ ദത്തും കൂട്ടരും തല്ലിയോടിക്കാൻ ശ്രമിച്ചു. എന്നാൽ, അടികൊണ്ടിട്ടും തിരിഞ്ഞോടാതിരുന്നവരെ പിന്നീട് നേരിട്ടത് തോക്കുകൊണ്ടായിരുന്നു. ഒരു ഡസനോളം തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ആദിവാസികൾക്കുനേരേ തലങ്ങുംവിലങ്ങും വെടിയുതിർത്തു. മൂന്നു സ്ത്രീകളടക്കം ഒമ്പതു പേരാണ് സംഭവസ്ഥലത്തു മരിച്ചത്. ഒരാൾ ആശുപത്രിയിലും മരിച്ചു. 28 പേർക്കു പരിക്കേറ്റു.
ആക്രമണം തുടങ്ങിയപ്പോള്‍ കൃഷിഭൂമിക്കു സമീപത്തുള്ള വലിയ പൈപ്പിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ പലരും ശ്രമിച്ചു. എന്നാല്‍ യജ്ഞ ദത്ത് ഒരു വശത്ത് തോക്കുമായി ഒരാളെ നിര്‍ത്തി. മറുഭാഗത്തുനിന്ന് വലിയ വടികള്‍ക്കൊണ്ട് പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തുചാടിച്ചു. രക്ഷപ്പെട്ട് ഓടിയവർക്കുനേരേ വെടിയുതിർത്തു. ഒരാള്‍ ട്രാക്ടറില്‍നിന്ന് തോക്കുകള്‍ നിറച്ചുകൊടുത്തുകൊണ്ടിരുന്നുവെന്നും ദൃക്സാക്ഷികൾ മൊഴിനൽകിയിട്ടുണ്ട്. 30 കിലോമീറ്റര്‍ അകലെയുള്ള ഘോരാവല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ യജ്ഞ ദത്ത് ഉൾപ്പെടെ മുപ്പതോളം പേരെ പിന്നീട് പോലീസ് പിടികൂടി.
ജീവൻ നൽകിയത് 33.6 സെന്റിന്
അരയേക്കറിൽ താഴെ ഭൂമിയുള്ള ദരിദ്രകർഷകരാണ് ഉംഭ ഗ്രാമത്തിലെ ഗോണ്ട് വിഭാഗക്കാർ. നെല്ലും പച്ചക്കറികളും കൃഷിചെയ്താണ് ഇവർ ഉപജീവനം കഴിക്കുന്നത്. പകലന്തിയോളം അധ്വാനിച്ച് അരപ്പട്ടിണിയിൽ കഴിയുന്ന ഇവരെ ഒഴിപ്പിക്കാനാണു തോക്കുകളുമായി എത്തിയത് എന്നത് ഉത്തർപ്രദേശിലെ ആദിവാസികൾ അടക്കമുള്ള ദുർബലർ നേരിടുന്ന പരിതാപകരമായ അവസ്ഥ വെളിവാക്കുന്നു.
നാൽപ്പതുകാരിയായ സീതാദേവിക്കു ഭർത്താവിനെയാണു നഷ്ടപ്പെട്ടത്. ഭർതൃസഹോദരന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഭൂമി കൈയേറാൻ യജ്ഞ ദത്തും സംഘവും എത്തുന്നതറിഞ്ഞാണ് സീതാ ദേവിയുടെ ഭർത്താവ് രാം സുന്ദറും സഹോദരങ്ങളും പാടത്തേക്കു പോയത്. ഇവർക്ക് ഒരു ബിഗ, അതായത് 33.6 സെന്റ് ഭൂമിയാണ്, സ്വന്തമായുള്ളത്. യജ്ഞ ദത്ത് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ ഇതും ഉൾപ്പെടുന്നു.
രാം സുന്ദറിന്റെ അനുജന്മാരായ രാം ധീനും രാം നാഥും ഭാര്യ സുക്വന്തിയും സംഘർഷസ്ഥലത്തുണ്ടായിരുന്നു. സുക്വന്തിയും കൊല്ലപ്പെട്ടു. രാം ധീനും രാം നാഥും പരിക്കേറ്റ് ആശുപത്രിയിലാണ്. രാം ധീനിനു വയറിനും കൈക്കുമാണു വെടിയേറ്റത്. സുക്വന്തിയുടെ മരണത്തോടെ രണ്ടു കുട്ടികൾ അനാഥരായി. ഭർത്താവടക്കം രണ്ടു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടെങ്കിലും ഭൂമി സംരക്ഷിക്കാൻ ഇനിയും ജീവൻകൊടുത്തും പോരാടുമെന്നാണ് സീതാ ദേവി പറയുന്നത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഭാഗ്യംകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടത് എന്നുമാണ് രാംജി ഗോണ്ട് എന്ന മുപ്പത്താറുകാരൻ വിവരിക്കുന്നത്. അടികൊണ്ട് നിലത്തുവീണുപോയതിനാലാണ് വെടിയേൽക്കാഞ്ഞത്. രാംജിക്ക് മുഖത്താണു പരിക്കേറ്റത്. ഒരു ബിഗ ഭൂമി മാത്രമാണ് രാംജിക്കും ഇവിടെ സ്വന്തമായുള്ളത്.
എല്ലാം പ്ലാൻ ചെയ്ത്
ആക്രമണം മുൻകൂട്ടി തയാറാക്കിയതാണെന്നും പോലീസിനടക്കം അറിവുണ്ടായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും അതിനിടെ പുറത്തുവന്നു. ആക്രമണം നടന്ന അന്നു രാവിലെ ഘോരാവല്‍ സ്റ്റേഷനിലെ സത്യജിത് എന്ന പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ വിളിച്ച് "ഒത്തുതീര്പ്പി'നായി എത്തണമെന്ന് ആവശ്യപ്പെട്ടെന്നും അല്ലെങ്കില്‍ "മറ്റെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് തങ്ങളെ കുറ്റപ്പെടുത്തരുതെ'ന്ന് മുന്നറിയിപ്പ് തന്നെന്നും രാംരാജ്യ എന്ന ഗ്രാമവാസിയാണ് വെളിപ്പെടുത്തിയത്. വെടിവയ്പ് സംഭവത്തിന്റെ ദൃക്സാക്ഷികൂടിയാണ് രാംരാജ്യ.
ഇക്കാര്യം താൻ ജില്ലാ പോലീസ് സൂപ്രണ്ട് സല്‍മന്തജ് ജഫേര്‍തജ് പാട്ടീലിനെ വിളിച്ചറിയിച്ചെന്നും എന്നാല്‍ വിഷയം പ്രാദേശിക പോലീസ് സ്റ്റേഷനില്‍ തന്നെ തീര്‍ക്കാനാണ് എസ്പി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എസ്പിയും പോലീസുകാരനും ഇക്കാര്യം നിഷേധിക്കുകയാണ്. കോണ്‍സ്റ്റബിൾ സത്യജിതിന് ആക്രമണത്തെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നോ എന്ന കാര്യം അന്വേഷിക്കാൻ എസ്പി തീരുമാനിച്ചിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ 11 മുതല്‍ 11.30 വരെ താന്‍ 100, 1076 എന്നീ ഫോൺ നമ്പറുകളില്‍ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നുവെന്നും രാംരാജ്യ പറയുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തിയത്. അവര്‍ ആംബുലന്‍സുമായാണ് വന്നത്. പരിക്കേറ്റവരെ ആംബുലൻസിലും പോലീസ് ജീപ്പിലുമായാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. യജ്ഞ ദത്തും കൂട്ടാളികളും അപ്പോഴേക്കും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നുവെന്നും രാംരാജ്യ വിശദീകരിക്കുന്നു. സമീപ ഗ്രാമങ്ങളിൽനിന്നാണ് യജ്ഞ ദത്ത് ട്രാക്ടറുകളും ആളുകളെയും ശേഖരിച്ചത്. അതിനായി ദിവസങ്ങൾ മുമ്പുതന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്നും നാട്ടുകാർ സംശയിക്കുന്നു.
പ്രിയങ്കയുടെ ഇടപെടൽ
ഭൂമി പിടിച്ചെടുക്കാൻ പത്ത് ആദിവാസികളെ വെടിവച്ചു കൊന്ന സംഭവത്തിന് ആദ്യനാളിൽ വാർത്താപ്രാധാന്യം ഉണ്ടായില്ല. തുടര്‍ന്നാണ് സോന്‍ഭദ്ര കൂടി ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ എത്തിയത്. വാരണാസിയില്‍ ആശുപത്രിയിലെത്തി അവിടെയുള്ളവരെ കണ്ടശേഷം സോന്‍ഭദ്രയിലേക്ക് തിരിച്ച അവരെ പോലീസ് മിര്‍സാപ്പൂരിൽ തടഞ്ഞു. നിരോധനാജ്ഞയും പുറപ്പെടുവിച്ചു. എന്നാല്‍, പ്രിയങ്ക പ്രതിഷേധിച്ചതോടെ പോലീസ് അവരെ കസ്റ്റഡിയിലെടുത്ത് സമീപത്തുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇരകളെ കാണാന്‍ അനുവദിക്കാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കി അവര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ കഴിഞ്ഞതോടെയാണ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധേയമായത്.
തങ്ങളെ കാണാന്‍ പ്രിയങ്ക ഗാന്ധി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ സോന്‍ഭദ്രയിലെ ഗ്രാമവാസികൾ പിറ്റേന്ന് 20 കിലോമീറ്റര്‍ ട്രാക്ടറിലും 75 കിലോമീറ്റര്‍ നടന്നുമായി മിര്സാപ്പൂരിലെത്തി. ഇവരേയും തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഒടുവിൽ കൂടിക്കാഴ്ച നടന്നു. യുപി സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് പ്രിയങ്ക നടത്തിയത്. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു.
തർക്കഭൂമിയുടെ ചരിത്രം
ഉംഭ ഗ്രാമത്തിലെ ആദിവാസികളിൽനിന്ന് ഭൂമി കൈയേറാനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഗോണ്ട് വിഭാഗക്കാർ കൃഷിചെയ്തിരുന്ന 90 ബിഗ ഉൾപ്പെടെ 600 ബിഗ സ്ഥലം സഹകരണ സംഘമായ ആദര്‍ശ് കൃഷി സഹകാരി സമിതിക്കു കീഴിലായി. അന്നു സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് എല്ലാ വര്‍ഷവും വാടക നല്‍കിക്കൊണ്ട് ഇവര്‍ കൃഷി തുടര്‍ന്നു.
1966-ല്‍ ഈ പദ്ധതി ഇല്ലാതായപ്പോൽ ഭൂമി സ്വകാര്യ വ്യക്തിയിലേക്ക് എത്തിച്ചേർന്നു.1989-ല്‍ ഈ ഭൂമി വിൽപ്പന നടന്നു. ബിഹാര്‍ കേഡറിലുള്ള ഒരു ഐഎഎസ് ഓഫീസറുടെ ഭാര്യയുടേയും അമ്മയുടേയും പേരിലായിരുന്നു വിൽപ്പന. അവരിൽനിന്നാണ് യജ്ഞ ദത്ത് വാങ്ങിയത്. എന്നാല്‍, രണ്ടു വര്‍ഷം മുമ്പു വരെ ഒരു ബിഗ ഭൂമിക്ക് വര്‍ഷം 3000 രൂപ വച്ച് സഹകരണ സംഘത്തിന് വാടക ഇനത്തില്‍ നല്‍കിയിരുന്നു എന്നും ബിഹാര്‍ സ്വദേശിയായ ഒരാള്‍ വന്ന് ഇത് കൈപ്പറ്റിയിരുന്നുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. യജ്ഞ ദത്ത് ഇത് വാങ്ങിയതോടെ പണം ശേഖരിക്കാന്‍ എത്താതായി. അപ്പോള്‍ മാത്രമാണ് ഭൂമി വിറ്റ കാര്യം തങ്ങൾ അറിയുന്നത് എന്നാണ് ഗോണ്ട് വിഭാഗക്കാർ പറയുന്നത്. യജ്ഞ ദത്ത് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങിയതോടെ ആദിവാസികൾ കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും കോടതിയിലാണ്. ഇതിനിടെ യജ്ഞ ദത്തും സംഘവും ബലമായി കൈയേറാൻ ശ്രമിച്ചപ്പോൾ പോലീസെത്തി വിലക്കിയിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രതികൾ രക്ഷപ്പെടാതിരിക്കുക എന്നത് പ്രധാനമാണ്. ഇത്ര നിഷ്ഠുരമായ കൊലപാതകം നടത്തിയവർക്കു ശിക്ഷ കിട്ടുകതന്നെവേണം. കൂടാതെ നിർധനരായ ആദിവാസികൾക്ക് ഭമിയുടെ ഉടമസ്ഥത സ്ഥിരമായി നൽകാനും കഴിയണം. എങ്കിലേ നീതി നടപ്പായി എന്നു പറയാനാകൂ.
ഇല്ലാതാകുന്ന കലാപ കേസുകൾ
കലാപക്കേസുകൾ കൂട്ടത്തോടെ പിൻവലിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടുകളും സോൻഭദ്ര സംഭവത്തിലെ ഇരകളെ അസ്വസ്ഥരാക്കുന്നുണ്ട്. 2013ലെ മുസാഫർനഗർ കലാപത്തെത്തുടർന്ന് രജിസ്റ്റർ ചെയ്യപ്പെട്ട 74 കേസുകൾ ഇതുവരെ സർക്കാർ പിൻവലിച്ചുകഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ 48 കേസുകളാണ് പിൻവലിച്ചത്. അടുത്തിടെ 20 കേസുകളും പിൻവലിക്കാൻ തീരുമാനിച്ചു. സംഗീത് ബലിയാൻ എംപിയുടെ ആവശ്യപ്രകാരമാണ് കേസുകൾ പിൻവലിച്ചത്. 402 കേസുകൾ വ്യാജമാണെന്നാണ് എംപിയുടെ നിലപാട്. ഇതിൽ 856 നിരപരാധികൾ പ്രതിചേർക്കപ്പെട്ടുവെന്നും എംപി പരാതിപ്പെടുന്നുണ്ട്. 60 പേർ കൊല്ലപ്പെടുകയും 40,000 പേർ ഒഴിപ്പിക്കപ്പെടുകയും ചെയ്ത കലാപത്തിൽ 502 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 6,867 പ്രതികളാണുള്ളത്.
അതിനിടെ സംസ്ഥാനത്തെ പോലീസ് സേനയിലെ ഒഴിവുകൾ നികത്താത്തതും വിമർശിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഒഴിവുകളുള്ള പോലീസ് സേന ഉത്തർപ്രദേശിലേതാണ്. രാജ്യത്താകെ പോലീസിലുള്ള ഒഴിവുകൾ 5.25 ലക്ഷമാണ്. ഇതിൽ 1.29 ലക്ഷവും ഉത്തർപ്രദേശിലാണ്. 4,14,492 പേരാണ് യുപി പോലീസിൽ വേണ്ടത്. എന്നാൽ 2,85,540 പേർ മാത്രമേ ഉള്ളൂ. 1,28,952 പേരുടെ കുറവാണുള്ളത്.