Saturday, August 3, 2019 12:11 AM IST
ഡൽഹിയിലെ നിർഭയയുടെയും കഠുവയിലെ ബാലികയുടെയും കൂട്ടമാനഭംഗങ്ങളും മരണവും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഹൃദയമുള്ളവരെയെല്ലാം നടുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആ സംഭവങ്ങൾക്കു ശേഷമാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും ഇരയെ കൊലപ്പെടുത്താനുള്ള വാഹാനാപകടവും മനഃസാക്ഷിയെ മരവിപ്പിച്ചത്. 2017 ജൂണ്‍ നാലിനു നടന്ന മാനഭംഗത്തിലെ ഇരയെ സംരക്ഷിക്കാൻ പോലും കഴിയാത്ത സർക്കാരുകൾ ഇന്ത്യക്ക് നാണക്കേടാണ്.
പതിനേഴ് വയസിൽ കൂട്ടമാനഭംഗത്തിന് ഇരയാകുന്നു. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നു. പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും യാത്ര ചെയ്ത കാറിൽ ലോറി ഇടിപ്പിച്ച് എല്ലാവരെയും കൊല്ലാൻ ശ്രമിക്കുന്നു. ഈ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും അതീവഗുരുതരാവസ്ഥയിലുമാണ്. ഇതാണോ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമുള്ള പുതിയ ഇന്ത്യ?
സത്യത്തിൽ സഹജീവികളും സഹചാരികളും അമ്മയും പെങ്ങളും മകളും കൂടിയായ വനിതകളെ ബഹുമാനിക്കാനും തുല്യത നൽകാനും അവരെ സംരക്ഷിക്കാനുമുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിലെ ഓരോ ആണ്‍കുട്ടികൾക്കും മാതാപിതാക്കൾ പകർന്നു നൽകേണ്ടത്. മകളെ പഠിപ്പിക്കൂ, മകളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴുക്കുന്നവർ തന്നെ വനിതകൾ ഈ നാടിന്റെ രത്നങ്ങളാണെന്ന് സ്വന്തം മകനെക്കൂടി പഠിപ്പിക്കേണ്ടതാണ്.
ക്രൂരതയുടെ ആൾരൂപങ്ങൾ
ക്രൂരമായി മാനഭംഗപ്പെടുത്തിയവരും കൂട്ടാളികളും പെണ്‍കുട്ടിയുടെ പിതാവിനെയും പ്രധാന സാക്ഷിയെയും കൊല്ലുകയും ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും അഭിഭാഷകനെയും അടക്കം ലോറിയിടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു എന്നതാണു കൂടുതൽ നടുക്കുന്നത്. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ആണ് പ്രതികളിലെ പ്രധാനി.
ഇരയായ പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച ശേഷമാണ് യുപി പോലീസ് എംഎൽഎയെ പ്രതിയാക്കിയതെന്നതും നിസാരമല്ല. അലഹാബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എംഎൽഎയെ സിബിഐ അറസ്റ്റു ചെയ്തത്. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ട ശേഷമുള്ള രണ്ടു വർഷത്തിനിടെ സംഭവിച്ചവയെല്ലാം വളരെ അസാധാരണമായ ദുരന്തമാണ്.
പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിന് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ബന്ധുക്കളായ രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടു. പ്രധാന സാക്ഷികളിലൊരാളായ യുനൂസ് എന്നയാളും ഓഗസ്റ്റ് 18ന് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. വിഷം കൊടുത്ത് യുനൂസിനെ കൊല്ലുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മാവൻ പരാതിപ്പെട്ടെങ്കിലും പോസ്റ്റുമോർട്ടം പോലും നടത്താതെ മൃതദേഹം മറവുചെയ്തു.
കള്ളക്കേസിൽ കുടുക്കിയ അമ്മാവൻ ജയിലിലാണ്. ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഇരയായ പെണ്‍കുട്ടി അത്യാസന്ന നിലയിലും ഇരയുടെ അഭിഭാഷകൻ അതീവഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതുമെല്ലാം വെറുതെ സംഭവിച്ചതാകില്ല.
വൈകിപ്പിക്കുന്ന നീതി
പ്രതിയായ ബിജെപി എംഎൽഎയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാനഭംഗത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വീടിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഇതിനു അഞ്ചു ദിവസം മുന്‍പ് എംഎൽഎയുടെ സഹോദരൻ അതുൾ സിംഗ് പെണ്‍കുട്ടിയുടെ അച്ഛനെ കൈയേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ അതുലിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇരയുടെ അച്ഛനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം ഉണ്ടെന്നാണു യുപി സർക്കാർ അവകാശപ്പെട്ടിരുന്നത്. പക്ഷേ അപകട സമയത്ത് പോലീസുകാർ ആരും പെണ്‍കുട്ടിയുടെ ഒപ്പമോ, പിന്നാലെയോ ഉണ്ടായില്ല. നന്പർ പ്ലേറ്റ് പോലും മറച്ചുവച്ച ലോറി കൃത്യമായി വന്ന് പെണ്‍കുട്ടിയും കുടുംബവും യാത്ര ചെയ്ത കാറിൽ ശക്തമായി വന്നിടിച്ചതും വെറും അപകടമാണത്രേ.
ശക്തരായ പ്രതികളും അനുയായികളും ചേർന്നു തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടിയും അമ്മയും ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് എഴുതിയ കത്തുപോലും ഏറെദിവസം വെളിച്ചം കണ്ടില്ല. നീതി വൈകിപ്പിക്കാനാണു പലർക്കും സംരക്ഷണം കിട്ടുന്നത്.
ഇരയ്ക്കല്ല, സുരക്ഷ പ്രതിക്ക്
ജീവന് ഭീഷണിയുണ്ടെന്ന് രേഖാമൂലം എഴുതി അറിയിച്ചിട്ടും പെണ്‍കുട്ടിക്ക് ആരും സുരക്ഷ നൽകിയില്ല. ഇത്രകാലവും നേരിട്ടും പരോക്ഷവുമായ കവചം ഒരുക്കിയത് പ്രതിയായ എംഎൽഎയ്ക്കായിരുന്നു. കാറിലിടിച്ച ലോറിയുടെ നന്പർ പ്ലേറ്റിലെ അക്കങ്ങൾ മറച്ചുവച്ചിരിക്കുകയുമായിരുന്നു. എന്നിട്ടും അപകടത്തിൽ അസ്വഭാവികത ഇല്ലെന്നായിരുന്നു യുപി പോലീസിന്റെ ആദ്യഭാഷ്യം. പ്രതിയായ എംഎൽഎയുടെ അനുയായികൾ ഉന്നാവോ പെണ്‍കുട്ടിയുടെ അനുജത്തിയെയും പീഡിപ്പിച്ചെന്ന ഇരയുടെ അമ്മ പരാതിപ്പെട്ടതും നടുക്കുന്നതായി.
എംഎൽഎ കുൽദീപ് സിംഗ് സെംഗാറും സഹായി ശശി സിംഗും ചേർന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്ന കേസിൽ 2018 ഏപ്രിൽ 12ന് ലക്നോയിലെ സിബിഐ കോടതി ഫയൽ ചെയ്ത കുറ്റപത്രത്തിൽ വിചാരണ പോലും തുടങ്ങിയിരുന്നില്ല. വിവാഹത്തിനെന്ന പേരിലായിരുന്നു അന്ന് 17 വയസു മാത്രമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.
കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത ഇരയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ നാലു പ്രതികൾക്കെതിരേയുള്ള വിചാരണയും തുടങ്ങിയില്ല. ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെതിരേ കഴിഞ്ഞ വർഷം ജൂലൈ 14ന് കള്ളത്തോക്ക് കേസുണ്ടാക്കുകയും വ്യാജ തെളിവു നൽകുകയും ചെയ്ത പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കും എതിരായ കുറ്റപത്രത്തിലും വിശദമായ അന്വേഷണം ഉണ്ടായില്ല. പെണ്‍കുട്ടിയുടെ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ ഭരണത്തിലാണ് ഇതെല്ലാമെന്നതു കൂടുതൽ ഗൗരവമുള്ളതാണ്.
മോദിയുടെ യോഗ മൗനം
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, ഗാർഹിക പീഡനനിയമം, ബാലനീതി നിയമം, പോസ്കോ നിയമം, ചൈൽഡ് ലൈൻ, വനിതാ കമ്മീഷൻ, വനിതകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക മന്ത്രാലയം എന്നിവ മുതൽ ഏറ്റവുമൊടുവിൽ മുസ്ലിം വനിതകളെ സംരക്ഷിക്കാനെന്ന പേരിൽ പാസാക്കിയ മുത്തലാക്ക് ബിൽ വരെ പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള നിയമങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവയ്ക്കു രാജ്യത്തു പഞ്ഞമില്ല.
മകളെ പഠിപ്പിക്കൂ മകളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ മൂക്കിനു താഴെയാണു രാജ്യത്തെയാകെ നടുക്കിയ ഉന്നാവോ മാനഭംഗം നടന്നത്. പക്ഷേ രാജ്യത്തെയാകെ വേദനിപ്പിച്ച ഉന്നാവോ കൂട്ടമാനഭംഗ കേസിനെക്കുറിച്ച് സാക്ഷാൽ മോദി ഇന്നലെ വരെ ഒരക്ഷരം മിണ്ടിയിട്ടില്ല! ഡൽഹിയിലെ കൂട്ടമാനഭംഗ കേസിനെ അന്നത്തെ സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്കാർക്ക് പക്ഷേ സ്വന്തം എംഎൽഎ പ്രതിയായ കൂട്ടമാനഭംഗക്കേസിൽ കാര്യമായ മിണ്ടാട്ടമില്ല.
ഉന്നാവോ കൂട്ടമാനഭംഗ സംഭവത്തിൽ ഭരണകക്ഷിക്കാരായ വനിതാ എംപിമാരുടെയും മന്ത്രിമാരുടെയും മൗനം അശ്ലീലവും ഞെട്ടിക്കുന്നതുമായി. പാർലമെന്റിൽ തുടർച്ചയായ നാലു ദിവസം ഉന്നാവോ പ്രശ്നത്തിൽ വലിയ ബഹളം ഉണ്ടായപ്പോഴും ഭരണകക്ഷിയിലെ വനിതകൾ ഉൾപ്പെടെയുള്ള മിക്ക മന്ത്രിമാരും എംപിമാരും നാണംകെട്ട മിണ്ടാവൃതമെടുത്തു കുനിഞ്ഞിരിക്കുകയായിരുന്നു. ലോക്സഭയിലെ സ്പീക്കറുടെ ചെയറിലിരുന്നു വനിതാ എംപിയോട് സമാജ്വാദി പാർട്ടിയിലെ അസം ഖാൻ പറഞ്ഞതിൽ അശ്ലീലം ഉണ്ടെന്ന് ആരോപിച്ച് പാർലമെന്റിനെ ഇളക്കിമറിച്ചവർ തന്നെയാണു ഉന്നാവോ പെണ്‍കുട്ടിയോട് അനുഭാവം പോലും പ്രകടിപ്പിക്കാതിരുന്നത്.!
സെംഗാറിന് തണൽ ഭരണകൂടം
എംഎൽഎ കുൽദീപ് സിംഗ് സെംഗാർ എന്ന ക്രിമിനലിന് സംരക്ഷണ കവചം ഒരുക്കാനും തൂക്കൂകയറിൽ നിന്നു രക്ഷപ്പെടാനും കേന്ദ്രവും യുപിയും ഭരിക്കുന്ന സർക്കാരുകളുടെയും ബിജെപിയുടെയും പിന്തുണ ഉണ്ടായെന്നതു വെറും ആരോപണമാകില്ല. കേസിന്റെ വിചാരണ യുപിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റിയ സുപ്രീംകോടതിയുടെ ഉത്തരവു മാത്രം മതിയാകും സർക്കാർ പ്രതിക്കൂട്ടിലാകാൻ. നേരത്തെ കഠുവയിലെ കൂട്ടമാനഭംഗക്കേസിലും ജമ്മുവിൽ നിന്ന് വിചാരണ മാറ്റിയതും ഉന്നതകോടതിയുടെ ഉത്തരവിലായിരുന്നു. മാനഭംഗക്കേസിൽ ജയിലിലായിട്ടും രണ്ടു വർഷത്തോളം പാർട്ടിയിൽ നിന്നു ഇയാളെ സസ്പെൻഡു ചെയ്യുകയും പോലും ചെയ്തില്ല. മുന്‍പ് ബിഎസ്പിയുടെ എംഎൽഎ ആയിരുന്നു ഈ വില്ലൻ. പിന്നീട് കൂറുമാറി എസ്പിയിലെത്തി എംഎൽഎ ആയി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ 2017ൽ ഇയാൾ വീണ്ടും വേലിചാടി ബിജെപിയിലെത്തി. ബിജെപിയിൽ ചേർന്ന ശേഷമാണ് ഇപ്പോൾ 19 വയസുള്ള പെണ്‍കുട്ടിയെ സെംഗാർ ക്രൂരമായി മാനഭംഗപ്പെടുത്തിയത്.
നാലാം തവണ എംഎൽഎ ആയ സെൻഗാറിന്റെ ഗുണ്ടായിസവും രാഷ്ട്രീയ സ്വാധീനവും കഴിഞ്ഞ രണ്ടു ദശകം കൊണ്ട് പതിമടങ്ങ് കൂടി. ഇയാളുടെ സഹോദരൻ 2003ൽ അഡീഷണൽ എസ്പിക്കെതിരേ വെടിവച്ചു. ഈ കേസിൽ എഫ്ഐആർ ഫയൽ ചെയ്തിരുന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. അതാണ് സെൻഗാറിന്റെ ശക്തി.
കുടപിടിച്ചു ബിജെപിയും
ഉന്നാവോ മാനഭംഗ കേസിൽ എംഎൽഎ സെൻഗാറിനെ അറസ്റ്റു ചെയ്തിട്ടു രണ്ടു വർഷമായി. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇയാൾക്കെതിരേ പേരിനെങ്കിലും നടപടിയെടുക്കാൻ ബിജെപി നേതൃത്വമോ, മുഖ്യമന്ത്രി ആദിത്യനാഥോ തയാറായില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി പൊട്ടിത്തെറിച്ചപ്പോഴാണ് മാനഭംഗവീരനായ എംഎൽഎയ്ക്കു ബിജെപിയിൽ നിന്നു പേരിനൊരു സസ്പെൻഷൻ ഉണ്ടായത്.
കോളിളക്കമുണ്ടാക്കിയ ഉന്നാവോ കേസിലെ പ്രതിയായ എംഎൽഎ അറസ്റ്റിലായി രണ്ടു വർഷം കഴിഞ്ഞിട്ടും ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ല. പെണ്‍കുട്ടികളുടെ രക്ഷയ്ക്കായുള്ള പാർട്ടിയും സർക്കാരും മാനഭംഗ വീരന്മാർക്കാണു രക്ഷാകവചം ഒരുക്കിയതെന്നു വ്യക്തം. പാവം പെണ്‍കുട്ടിയും അവരുടെ ബന്ധുക്കളും അഭിഭാഷകനും ആകട്ടെ ജീവനോട് മല്ലടിച്ച് വെന്റിലേറ്ററിൽ വേദന തിന്നുന്നു.നിയമവ്യവസ്ഥ ഉള്ള ഒരു രാജ്യത്തും ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഉന്നാവോയിലുണ്ടായത്. 2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതി കൂട്ടമാനഭംഗം ചെയ്യപ്പെട്ടതിന്റെ പേരിൽ വലിയ കോളിളക്കമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും മുന്പിലുണ്ടായിരുന്നവർ ഭരണത്തിലേറിയപ്പോഴാണിത്. ഡൽഹിയിലെ നിർഭയയുടെ മാതാപിതാക്കളെയോ, അത്യാസന്ന നിലയിലായ ഇരയെയോ, അവരുടെ ബന്ധുക്കളെയോ, അഭിഭാഷകനെയോ ഒന്നും ആരും അപായപ്പെടുത്താൻ ശ്രമിച്ചതായി പോലും പരാതി ഉണ്ടായില്ല.
കെടുന്നത് രാജ്യത്തിന്റെ മാനം
പെണ്‍കുട്ടികളെ കൊല്ലുന്നതിനേക്കാൾ ഭീകരമാണ് മാനഭംഗം ചെയ്യുന്നത്. പക്ഷേ മാനഭംഗ കേസുകളിൽ നാലിൽ ഒന്നിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ഇന്ത്യയിൽ 2016ൽ മാത്രം സ്ത്രീകൾക്കെതിരേ 3,38,594 അതിക്രമങ്ങളാണ് ഉണ്ടായത്. മൊത്തമുള്ള 3.38 ലക്ഷം കേസുകളിൽ 38,947 എണ്ണം (11.5 ശതമാനം) മാനഭംഗ കേസുകളാണ്. ഇതിൽ 2,167 എണ്ണം കൂട്ടമാനഭംഗ കേസുകളാണെന്നതും നടുക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ മാനഭംഗ കേസുകളുള്ളത് യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര (ഏകദേശം 5,000 വീതം) എന്നതും ശ്രദ്ധേയമാണ്.
ഉന്നാവോ പെണ്‍കുട്ടിയുടെ ദുരന്തം വലിയൊരു ചോദ്യചിഹ്നവും മുന്നറിയിപ്പുമാണ്. ഇനിയെങ്കിലും ഒരു പെണ്‍കുട്ടിയും മാനഭംഗം ചെയ്യപ്പെടരുത്. രാജ്യത്തെ പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ സംരക്ഷണവും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തിയിട്ടു മതി ഇനി ചന്ദ്രയാനെക്കുറിച്ചും മറ്റും വീരവാദം മുഴക്കാൻ. പകുതിയിലേറെ വരുന്ന രാജ്യത്തെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുകയെന്നതു ആരുടെയും ഒൗദ്യാര്യമല്ല. ഓരോ പൗരന്റെയും അവകാശമാണ്.
ജോർജ് കള്ളിവയലിൽ