Wednesday, August 7, 2019 11:26 PM IST
സുസ്മിതയായി ജനങ്ങളുടെ ഹൃദയത്തിലേക്കു നടന്നുകയറിയ സുഷമ സ്വരാജിന്റെ വിയോഗം ഇന്ത്യക്കു വേദനയായി. മലയാളികളുടെയും പ്രവാസികളുടെയും മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ തൊട്ട നേതാവിനെയാണു രാജ്യത്തിനു നഷ്ടമായത്. ഒരിക്കൽ പരിചയപ്പെട്ടവരുടെ പ്രിയങ്കരിയായി ഇതുപോലെ മാറിയ മറ്റൊരു വനിതാ നേതാവും സമീപകാല ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. മുതിർന്ന കേന്ദ്രമന്ത്രിയായിരിക്കുന്പോഴും അമ്മയുടെ, സഹോദരിയുടെ സ്നേഹവും വാത്സല്യവും ആയിരുന്നു സുഷമയുടെ വലിയ സന്പത്തും ശക്തിയും.
വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ സ്വരാജ് പ്രവാസികളുടെ അടുത്ത സുഹൃത്തും സഹായിയും ആയിരുന്നു. ട്വിറ്ററിലൂടെ പോലും അറിയിക്കുന്ന സന്ദേശങ്ങളോട് അപ്പോൾ തന്നെ ക്രിയാത്മകമായി പ്രതികരിക്കാനും പ്രശ്നങ്ങൾ കഴിയുന്നതെല്ലാം പരിഹരിക്കാനും സുഷമ എടുത്ത താത്പര്യം പലരും മറക്കില്ല. മരിക്കുന്നതിനു തൊട്ടുമുന്പു പോലും ട്വിറ്ററിലും ടെലിഫോണിലും സജീവയായിരുന്നു അറുപത്തേഴുകാരിയായ അവർ. സുഷമയ്ക്കു പകരം വയ്ക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ തത്കാലം മറ്റൊരാളില്ല.
കേരളം മറക്കാത്ത കരുതൽ
ലോകത്തെവിടെയും കഷ്ടതയിലായ പ്രവാസികളെ സഹായിക്കാൻ സുഷമ നേരിട്ട് ഇടപെട്ടതിന്റെ ഓർമകൾ വളരെയേറെയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസവും തണലുമായിരുന്നു സുഷമ. ഇറാക്കിലും യെമനിലും മറ്റും യുദ്ധത്തിൽ പെട്ട നഴ്സുമാർ അടക്കമുള്ള മലയാളികളെ സുരക്ഷിതരായി നാട്ടിൽ തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രിതന്നെ നേരിട്ട് സജീവമായതിന്റെ നന്ദി മറക്കാവുന്നതല്ല.
ഇറാക്കിലെ ഭീകരമായ ഏറ്റുമുട്ടലിൽ നിന്ന് 42 മലയാളി നഴ്സുമാരെ പോറലേൽപ്പിക്കാതെ രക്ഷപ്പെടുത്താൻ സുഷമ നേരിട്ടു നടത്തിയ ശ്രമങ്ങൾ മാത്രം മതിയാകും മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവും കരുത്തും അവരിലെ മനുഷ്യത്വവും വെളിവാക്കാൻ. പുലർച്ചെ ഒന്നരയ്ക്കു പോലും രക്ഷാപ്രവർത്തനത്തിന് നേരിട്ടു നേതൃത്വം നൽകിയ സുഷമയെ കേരളം മറക്കില്ല. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോണ് സന്ദേശം കിട്ടിയയുടൻ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് വേണ്ടതെല്ലാം ചെയ്തു ഈ മന്ത്രി.
യെമനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായും സുഷമ നടത്തിയ ഇടപെടലുകൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.
രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സുഷമയെ സ്നേഹിച്ചതിന്റെ കാരണങ്ങൾ തേടി അലയേണ്ടതില്ല. നൂറുകണക്കിനാളുകളുടെ ഹൃദയത്തിലും മനസിലും സുഷമ സ്ഥാനം പിടിച്ചു. മന്ത്രിയെന്ന നിലയിൽ രാജ്യത്തിനും പൗരന്മാർക്കുംവേണ്ടി ഉൗണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുക്കാൻ സുഷമ മടിച്ചിട്ടില്ല. അതേസമയം, ആഗോള വേദികളിൽ ഇന്ത്യയുടെ മാന്യവും സൗമ്യവുമായ മുഖവുമായി.
പാപ്പായ്ക്കും പ്രിയങ്കരി
റോമിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി സുഷമ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ അനുശോചനക്കുറിപ്പിൽ പറയുന്നുണ്ട്. വളരെ ആത്മീയതയുള്ള ഒരു വ്യക്തിയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞ കാര്യം കർദിനാളിന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഗതികളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച റോമിലെ ചടങ്ങിൽ ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ നയിച്ചതു വിദേശമന്ത്രിയായിരുന്ന സുഷമയായിരുന്നു. ഇന്ത്യയുടെ വനിതാ വിദേശകാര്യമന്ത്രിക്ക് ഫ്രാൻസിസ് മാർപാപ്പ തിരക്കിനിടയിലും പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചു. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാനും ആ കൂടിക്കാഴ്ചയ്ക്കിടയിൽ സുഷമ മറന്നില്ല.
കേന്ദ്രമന്ത്രി ഹർസിമ്രത് കൗറും അന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫും ഫ്രാൻസിസ് പാപ്പായുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയിൽ കൂടെയുണ്ടായിരുന്നു. മാർപാപ്പയുമായി വ്യക്തിപരമായ സൗഹൃദം ഉൗട്ടിയുറപ്പിക്കാനും സുഷമയ്ക്കായി. ഇന്ത്യയിലേക്കു രണ്ടു കൈയുംനീട്ടി സ്വീകരിക്കാൻ സുഷമ കാത്തിരിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ വിദേശ നയതന്ത്രത്തിലെ മികവുറ്റ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
വത്തിക്കാനുമായുള്ള ഇന്ത്യയുടെ ബന്ധം ഉൗഷ്മളമാക്കാൻ സുഷമയ്ക്കായി. പക്ഷേ, സുഷമ ലോകത്തോടു വിടപറഞ്ഞപ്പോഴും ആഗോള സമാധാനത്തിന്റെ നായകനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഇന്ത്യയിലേക്കു വരാൻ നരേന്ദ്ര മോദി സർക്കാർ അവസരം നൽകിയിട്ടില്ലെന്നതു ചരിത്രത്തിന്റെ ദുര്യോഗമാകും. ലോകമെങ്ങുമുള്ള പാവങ്ങളുടെയും അശരണരുടെയും പ്രതീക്ഷയായി ഫ്രാൻസിസ് പാപ്പയുടെ ഇന്ത്യാ സന്ദർശനം സാധ്യമാക്കണമെന്ന സുഷമയുടെ മോഹം ഇനിയെങ്കിലും മോദിയും കൂട്ടരും പാലിക്കുമെന്ന് ആശിക്കാം.
കരുത്തുറ്റ രാഷ്ട്രീയജീവിതം
മൂന്നു തവണ എംഎൽഎ, ഒന്പതു തവണ എംപി, സംസ്ഥാന മന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ പദവികളിലെല്ലാം ശോഭിച്ച ജനകീയ നേതാവാണ് സുഷമ. ദക്ഷിണ ഡൽഹിയിൽ നിന്നാണ് സുഷമ ആദ്യകാലങ്ങളിൽ ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടു വനിതാ മുഖ്യമന്ത്രിമാരും - സുഷമ സ്വരാജും ഷീല ദീക്ഷിതും - ആഴ്ചകളുടെ മാത്രം വ്യത്യാസത്തിൽ രാജ്യത്തിനു നഷ്ടമായതും യാദൃച്ഛികതയായി.
ഇന്ദിരാഗാന്ധിക്കു പിന്നാലെ കേന്ദ്രത്തിൽ വാർത്താവിതരണം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകളിൽ മന്ത്രിയായ വനിതയാണു സുഷമ സ്വരാജ്. ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തിന്റെ മാത്രമല്ല, സൗമ്യതയുടെയും മാന്യതയുടെയും കൂടി പ്രതിരൂപങ്ങളായിരുന്നു സുഷമയും ഷീലാ ദീക്ഷിതും.
രാഷ്ട്രീയത്തിൽ എതിരാളികളായപ്പോഴും സുഷമ സ്വരാജും ഷീല ദീക്ഷിതും പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. തുടർച്ചയായ മൂന്നു തവണയായി 15 വർഷം മുഖ്യമന്ത്രിയായിരുന്നു ഷീല കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. 1998ൽ ഏതാനും മാസം മാത്രം ഡൽഹി മുഖ്യമന്ത്രിയായിരുന്നു സുഷമയുടെകൂടി മരണത്തോടെ രാഷ്ട്രീയ നേതൃത്വത്തിലെ നല്ല അമ്മമാരെയാണു ഡൽഹിക്കു നഷ്ടമായത്.
തുടക്കം കുഞ്ഞുമന്ത്രിയായി
ഇരുപത്തിയഞ്ചാം വയസിൽ ആദ്യം എംഎൽഎ ആയ വർഷം തന്നെ ഹരിയാനയിൽ ദേവിലാൽ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരിയായ കാബിനറ്റ് മന്ത്രിയായി. ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുന്പോൾ പ്രായം വെറും 27. പിന്നീട് 1987ലും ഹരിയാനയിൽ വിദ്യാഭ്യാസ മന്ത്രിയായി. 1990ൽ രാജ്യസഭയിലും 1996ൽ ലോക്സഭയിലും അംഗമായതോടെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയയായി. ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവെന്ന ബഹുമതിയും സുഷമയ്ക്കു സ്വന്തം. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയ ഏക വനിതയെന്ന സവിശേഷതയും സുഷമയ്ക്കാണ്.
അടൽ ബിഹാരി വാജ്പേയിയുടെ ഇഷ്ടശിഷ്യയായിരുന്ന സുഷമയെ അദ്ദേഹത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും മന്ത്രിസഭയിൽ വാർത്താവിതരണ, ടെലികമ്യൂണിക്കേഷൻ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിയാക്കി. ഒന്നാം യുപിഎ ഭരണകാലത്ത് പതിനഞ്ചാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായും തിളങ്ങി.
2014ൽ മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയെന്ന നിലയിൽ മോദിയുടെ നയങ്ങളുടെ നടത്തിപ്പുകാരിയാകാൻ സുഷമ മടിച്ചില്ല. പ്രവാസികാര്യ മന്ത്രാലയംകൂടി വിദേശമന്ത്രാലയത്തിൽ ലയിപ്പിച്ചതിനാൽ ലോകമെങ്ങുമുള്ള വിദേശ ഇന്ത്യക്കാരുമായും ഇന്ത്യൻ വംശജരുമായും അടുത്തു. ഇന്ത്യക്കും ഇന്ത്യക്കാർക്കുംവേണ്ടി ഏതു ദുഷ്കരദൗത്യവും ചിരിച്ചുകൊണ്ട് ഏറ്റെടുക്കാനും പൂർത്തിയാക്കാനും സുഷമ ശ്രദ്ധിച്ചു.
സസ്നേഹം സ്വരാജിന്റെ സുഷമ
പാക്കിസ്ഥാനിലെ ലാഹോറിൽനിന്നു ഹരിയാനയിലെ അംബാല കന്റോണ്മെന്റിലെത്തി താമസമാക്കിയ ആർഎസ്എസിന്റെ സജീവ പ്രവർത്തകൻ ഹർദേവ് ശർമയുടെയും ലക്ഷ്മി ദേവിയുടെയും മകൾക്ക് ഹിന്ദുത്വ രാഷ്ട്രീയത്തോടു ചെറുപ്പത്തിലെ ആഭിമുഖ്യമുണ്ടായതു സ്വാഭാവികം. എബിവിപിയുടെ പ്രവർത്തകയായിരുന്ന സുഷമ കോളജ് രാഷ്ട്രീയത്തിൽ എതിർ ചേരിക്കാരനും സോഷ്യലിസ്റ്റുമായ സ്വരാജ് കൗശലിനെ പ്രേമിച്ചു വിവാഹം കഴിച്ച ശേഷവും ബിജെപിയുടെ മികച്ച രാഷ്ട്രീയക്കാരിയും ഒപ്പം നല്ല ഭാര്യയും അമ്മയും സ്നേഹിതയും ഒക്കെയായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് 1975 ജൂലൈ 13നായിരുന്നു സുഷമ- സ്വരാജ് വിവാഹം. സുപ്രീംകോടതിയിൽ ഇരുവരും അഭിഭാഷകരായിരുന്നപ്പോഴായിരുന്നു ഈ വിവാഹം. വിവാഹശേഷം സ്വന്തം പേരിനോടു ഭർത്താവിന്റെ പേരുചേർക്കാൻ സുഷമയാണ് താത്പര്യമെടുത്തത്. അടിയന്തരാവസ്ഥക്കാലത്തു സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ കേസുകൾ വാദിച്ചിരുന്നത് സ്വരാജ് കൗശലായിരുന്നു.
1990 മുതൽ മിസോറം ഗവർണറായും 1998 മുതൽ പാർലമെന്റ് അംഗമായും സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ പ്രവർത്തിച്ചിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദവും പ്രശസ്തമായ ഇന്നർ ടെംന്പിളിൽനിന്ന് ബാരിസ്റ്റർ അറ്റ് ലോയും നേടിയ അഭിഭാഷക ബാൻസുരിയാണ് സുഷമയുടെ ഏക മകൾ. 2016 ഡിസംബറിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയശേഷം സുഷമയ്ക്കു പഴയ ഉൗർജത്തിലേക്കു മടങ്ങാനായില്ല.
സ്നേഹം കണ്ണീരായി
സുഷമയുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്ന് മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനി വിതുന്പുകയായിരുന്നു ഇന്നലെ. സുഷമയുടെ മൃതദേഹവുമായിപ്പോയ വിലാപയാത്ര കാണാൻ റോഡിനിരുവശവും കൂടിയ ജനക്കൂട്ടത്തിലും പലരും ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി. ഒൗദ്യോഗിക ബഹുമതികളോടെ ഇന്നലെ നടന്ന സംസ്കാര ചടങ്ങിനു ശേഷവും സുഷമയ്ക്കായി പൊട്ടിക്കരയുന്നവർ നിരവധിയായിരുന്നു.
പ്രധാനമന്ത്രി മോദി മുതൽ വീട്ടിലെ ജോലിക്കാർ വരെയുള്ളവർക്കു സുഷമയോടും സുഷമയ്ക്കു തിരിച്ചും ഉണ്ടായിരുന്നത് ഉൗഷ്മളമായ ബന്ധമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും മാന്യമായും സ്നേഹത്തോടെയും പെരുമാറാനും കഴിയുന്ന സഹായങ്ങൾ മടികൂടാതെ ചെയ്തുകൊടുക്കാനും സുഷമ കാണിച്ച താത്പര്യമാണ് അവരെ വ്യത്യസ്തയാക്കിയത്.
സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, കരുതലിന്റെ മുഖമായിരുന്ന സുഷമയെ ഇന്ത്യ മറക്കില്ല. മികച്ച വാഗ്മിയും പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്ന വനിതാരത്നം ഇന്ത്യയുടെ വലിയ മാണിക്യമായിരുന്നു. ഇന്ത്യൻ പൊതുജീവിതത്തിലെ പ്രകാശഗോപുരമായിരുന്ന ഈ സ്ത്രീയുടെ ഓർമകൾ വരുംതലമുറയ്ക്ക് പ്രചോദനവും ശക്തിയുമാകും.
ജോർജ് കള്ളിവയലിൽ