Thursday, August 8, 2019 11:36 PM IST
കേരളത്തിൽ സ്വർണപ്പണയത്തിന്മേൽ നാലു ശതമാനം പലിശയ്ക്ക് കാർഷിക വായ്പകൾ ബാങ്കുകൾ നല്കുന്നു. പക്ഷേ ഈ വായ്പകൾ കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെന്നും അതുകൊണ്ട് ഇനി സ്വർണപ്പണയ വായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കു മാത്രം നല്കിയാൽ മതിയെന്നും ഒരു നിർദേശം ഉയർന്നുവന്നിട്ടുണ്ട്. ഇങ്ങനെ തീരുമാനമെടുത്താൽ അതു കേരളത്തിന്റെ കാർഷികമേഖലയ്ക്കു മാത്രമല്ല, മുഴുവൻ സന്പദ്വ്യവസ്ഥയ്ക്കും പ്രതിസന്ധിയുണ്ടാക്കും എന്നതാണു വസ്തുത.
കർഷകർക്കെല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുമല്ലോ. അപ്പോൾ പ്രശ്നമെന്താണ്?
കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് സ്വന്തമായി ഭൂമിയുള്ളവർക്കും രേഖാമൂലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവർക്കും മാത്രമാണ്. കേരളത്തിൽ 1970കളിൽ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങൾ മൂലം പാട്ടകൃഷിക്കാർക്കു ഭൂമിയുടെ ഉടസ്ഥാവകാശം നല്കി. പക്ഷേ കഴിഞ്ഞ 50 കൊല്ലക്കാലത്ത് അവരുടെ മക്കളെല്ലാം വിദ്യാഭ്യാസം നേടി. പല പ്രഫഷനുകളിലും ഉദ്യോഗത്തിലും മുഴുനേരം പണിയെടുക്കുന്നവരായി. അവരിൽ മിക്കവരും ഇന്നു കൃഷിക്കാരല്ല. കൃഷിഭൂമി അവർക്കുണ്ട്, പക്ഷേ അതു പാട്ടത്തിനു കൊടുത്തിരിക്കുന്നു. പാട്ടത്തിനെടുത്തയാൾ ആ ഭൂമിയിൽ കൃഷി ചെയ്യുന്നു.
പക്ഷേ, നമ്മുടെ നിയമങ്ങളനുസരിച്ചു കൃഷിഭൂമി പാട്ടത്തിനു കൊടുക്കാൻ പാടില്ല. അതുകൊണ്ട് പാട്ടം രേഖാമൂലം നല്കാൻ നിവൃത്തിയില്ല. ചുരുക്കത്തിൽ, പാട്ടക്കാരനു കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കില്ല. അപ്പോൾ സ്വർണം പണയംവച്ച് നാലു ശതമാനം പലിശയ്ക്കു വായ്പയും കിട്ടില്ല.
സ്വന്തം കൃഷിഭൂമിയുള്ള കർഷകർ പോലും കേരളത്തിൽ ആ കൃഷിഭൂമി പണയംവച്ച് കാർഷിക വായ്പ എടുക്കാൻ മടിക്കുന്നു. പണയം വച്ച ഭൂമി തിരിച്ചുകിട്ടുമോ? ഇക്കാര്യത്തിൽ അവർ ആശങ്കാകുലരാണ്. തിരിച്ചടവിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ബാങ്കുകൾ നിർദാക്ഷിണ്യം സർഫേസി നിയമം ഉപയോഗിച്ച് പണയം വച്ച ഭൂമി വില്പന ചെയ്യുകയും ചെയ്യുന്നത് അവർ കാണുന്നു. പലപ്പോഴും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു ഭൂമിയുടെ വില്പന നടക്കുന്നു. ബാങ്കിലെ ഉദ്യോഗസ്ഥർ തന്നെ ആ ഭൂമി കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തുന്നു.
ഇത്തരം അനുഭവങ്ങൾ മൂലം ഭൂമി പണയപ്പെടുത്തി കൃഷിവായ്പ എടുക്കുന്നതിനു പകരം അവർ മറ്റു വരുമാനങ്ങളുപയോഗിച്ച് വായ്പയില്ലാതെ തന്നെ കൃഷിപ്പണി നടത്തുന്നു. പിന്നീട് മറ്റു കാര്യങ്ങൾക്കു പണമില്ലാതെ വരുന്പോൾ കൃഷിക്കായി നേരത്തെ ചെലവാക്കിയ തുക സ്വർണം പണയംവച്ച് വായ്പയെടുക്കുന്നു. ഭൂമി പണയപ്പെടുത്തി കാർഷികവായ്പയ്ക്ക് അപേക്ഷിക്കുന്പോൾ ഭൂമിയുടെ വിലനിർണയം, ഉടമസ്ഥാവകാശ രേഖകളുടെ വിശദ പരിശോധന, മുന്നാധാരങ്ങളുടെ ലഭ്യത ഇവയെല്ലാം പ്രശ്നങ്ങളും താമസവും ഉണ്ടാക്കുന്നു. അതേസമയം സ്വർണപ്പണയത്തിന്മേൽ വായ്പ എടുക്കാൻ ഏതാനും മിനിട്ടുകൾ മാത്രമേ വേണ്ടൂ.
ചുരുക്കത്തിൽ, കേരളത്തിൽ ഭൂവുടമകളും പാട്ടക്കാരുമായ കർഷകർക്കു കൃഷിച്ചെലവിനായി വളരെ എളുപ്പത്തിലും കുറഞ്ഞ പലിശയ്ക്കും ലഭ്യമായ വായ്പ, സ്വർണപ്പണയ വായ്പ തന്നെയാണ്.
ചുമ്മാതല്ല, കഴിഞ്ഞ വർഷം കേരളത്തിൽ സ്വർണപ്പണയ കാർഷിക വായ്പയായി 40,000 കോടി രൂപ ബാങ്കുകൾ വിതരണം ചെയ്തത്. ഇക്കൊല്ലം ഈ തുക ഇല്ലാതായാൽ അതു കേരളത്തിന്റെ സന്പദ് വ്യവസ്ഥയിൽ വലിയ പ്രതിസന്ധി ഉളവാക്കും. നാലു ശതമാനം പലിശയ്ക്ക് ഈ വായ്പയെടുത്ത് അതേ ബാങ്കിൽത്തന്നെ ആറു ശതമാനം പലിശയ്ക്കു നിക്ഷേപിക്കുന്നവർ ചിലർ ഉണ്ടായിരിക്കാം.
പക്ഷേ മാന്ദ്യം ബാധിച്ച് നിശ്ചലമാകുമെന്ന ഭീതിയിൽ കഴിയുന്ന സന്പദ്വ്യവസ്ഥയ്ക്ക് ഇത്തരം നിക്ഷേപങ്ങളും ഉത്തേജകമായിത്തന്നെ ഭവിക്കുമല്ലോ. ലോക്കറിൽ വച്ച് പൂട്ടിയ സ്വർണം പുറത്തെടുത്തു പണയംവച്ച് അവരെടുക്കുന്ന തുക വിപണിയിൽ ഇറങ്ങുന്നതോടെ സാന്പത്തിക വളർച്ച നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുമല്ലോ.
ഏതു വീക്ഷണകോണിലൂടെ നോക്കിയാലും കേരളത്തിലെ ബാങ്കുകൾ നാലു ശതമാന കൃഷിവായ്പ സ്വർണപ്പണയം സ്വീകരിച്ചുകൊണ്ട് അനുവദിക്കുന്ന കീഴ്വഴക്കം തുടരുകതന്നെ വേണം.
പി.സി. സിറിയക്