Thursday, August 29, 2019 11:32 PM IST
കൂനൻകുരിശ് സത്യത്തെത്തുടർന്ന് പഴയകൂറുകാരെന്നും പുത്തൻകൂറുകാരെന്നും മറ്റുമുള്ള പേരുകളിൽ പലതായി പിരിഞ്ഞ സുറിയാനി ക്രിസ്ത്യാനികളുടെ ഐക്യത്തിനായി ജാത്യൈക്യസംഘം എന്ന സംഘടന നിധീരിക്കൽ മാണിക്കത്തനാർ വിഭാവനം ചെയ്തു. അതിന്റെ നിയമാവലിയുടെ മുഖവരയിൽ ഇങ്ങനെ പറയുന്നു: മാർത്തോമ്മ നസ്രാണികൾ എന്നു പ്രസിദ്ധരായിരിക്കുന്ന മലയാളത്തിലെ സുറിയാനിക്കാർ പഴയകൂറുകാരെന്നും പുതിയ കൂറുകാരെന്നും പറയപ്പെടുന്ന മതസംബന്ധമായ രണ്ടു ഭാഗക്കാരായി പിരിഞ്ഞിട്ട് സന്ധിഭേദം വന്ന ഒരു ദേഹം പോലെ ബലംകുറഞ്ഞ രണ്ടു ഗണക്കാരായിത്തീർന്നിരിക്കുന്നു. എന്നു മാത്രമല്ല, ജാത്യൈക്യതമൂലം വരേണ്ട വിദ്യാഭ്യാസം, നാഗരികം, ഉദ്യോഗം മുതലായ സാമൂഹ്യസ്ഥിതിയിലെ ഉയർച്ചകളിൽ എത്രയും കുറവുള്ളവരായിരിക്കയും ചെയ്യുന്നു.
ഈ ഭിന്നതകളും കുറവുകളും പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമാണു ക്രാന്തദർശിയും സൂക്ഷ്മവിശകലന നിപുണനുമായ ആ സമുദായസ്നേഹിയുടെ മനസിലുണ്ടായിരുന്നത്. കേവലമൊരു ഭരണക്രമം മാത്രമല്ല, ദരിദ്രരും അനാഥരും തൊഴിലില്ലാത്തവരും ഉൾപ്പെടുന്ന ജനസഞ്ചയത്തിന് ആവശ്യമായ സംരക്ഷണം, തൊഴിൽദാനം, കൃഷിവികസനം, ന്യായവിലക്കടകൾ, വായ്പാസന്പ്രദായങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, ബാങ്കിംഗ് എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളെയും സ്പർശിക്കുന്ന ഒരു സമഗ്ര വികസന പദ്ധതിയായിരുന്നു ജാത്യൈക്യസംഘം.
കൊച്ചിയിൽ 1882ൽ സമ്മേളിച്ച ആലോചനായോഗത്തിൽ ഇന്ത്യാവൈസ്രോയി, മദ്രാസ് ഗവർണർ, തിരുവിതാംകൂർ - കൊച്ചി മഹാരാജാക്കന്മാർ എന്നിവർ രക്ഷാധികാരികളായി നസ്രാണി ജാത്യൈക്യ സംഘടന ഉടലെടുത്തു. കൊച്ചി സന്ദർശിച്ച മദ്രാസ് ഗവർണർ പുതിയ സംഘടനയ്ക്കു ഭാവുകങ്ങൾ നേർന്നു. സുറിയാനി സമുദായത്തിന്റെ സമഗ്ര പുരോഗതിക്ക് ഉപകരിക്കത്തക്ക പദ്ധതികളായിരുന്നു സംഘത്തിന്റേത്.
മാണിക്കത്തനാരുടെ വാക്കുകൾ ശ്രദ്ധിക്കുക: ‘തങ്ങളുടെ ഉപജീവനത്തിനു വേലചെയ്യാൻ അറിയാതെയും വേലകിട്ടാതെയും അനേകം നസ്രാണികൾ ദരിദ്രരായിട്ടു വലയുകയും അന്യജാതിക്കാർക്കു കീഴ്പ്പെടുകയും ചെയ്തുവരുന്നത് എത്രയും വ്യസനകരമായിരിക്കയാൽ സംഘച്ചെലവിന്മേൽ തക്കസ്ഥലങ്ങളിൽ പലവിധമായ തൊഴിൽശാലകൾ ഉണ്ടാക്കി അതുകളിൽ കൈത്തൊഴിൽ വാധ്യാന്മാരെ അയയ്ക്കുകയും അതുകൾക്കു വേണ്ടുന്ന അനുസാരികളെ ശേഖരിച്ചുകൊടുക്കയും മേൽപ്പറഞ്ഞ പ്രകാരം തൊഴിലില്ലാതെ വലയുന്ന ജനങ്ങളെ അറിയിച്ചുവരുത്തി അവരുടെ ഉപജീവനത്തിനു വകയെടുത്തുകൊണ്ട് അതുകളിൽ വേലചെയ്യിക്കുകയും അവരുടെ കൈത്തൊഴിലുകളാൽ ഉണ്ടാക്കുന്ന വകകളെ വിറ്റ് സംഘത്തിലേക്കു മുതൽകൂട്ടുകയും അവ തൊഴിൽശാലകളുടെ മേൽവിചാരം സ്കൂളുകളെക്കുറിച്ചു പറഞ്ഞപ്രകാരം കമ്മിറ്റിക്കാർ നടത്തുകയും ചെയ്യേണ്ടതുമാകുന്നു.
ആധുനിക സർക്കാരുകൾക്കുപോലും കണ്ടെത്താനും ഭാവിക്കാനും കഴിയാത്ത ഒരു സ്വാശ്രയ തൊഴിൽദാന പദ്ധതിയായിരുന്നു അത്.
ഇന്ന് എക്യുമെനിസത്തിന്റെ കാലഘട്ടമാണെന്നു പറയാം. ആഗോളതലത്തിൽത്തന്നെ എക്യുമെനിസം അവ്യക്തമായ ഒരു വിദൂരസ്വപ്നം മാത്രമായിരുന്ന കാലത്ത് കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരേവേദിയിൽ അണിനിരത്താൻ വേണ്ടി യത്നിച്ച മാണിക്കത്തനാരുടെ പരിശ്രമങ്ങൾ അത്ഭുതകരമായിരുന്നുവെന്നു നമുക്കു മനസിലാക്കാം. അദ്ദേഹം രൂപീകരിച്ച ജാത്യൈക്യ സംഘത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുനീങ്ങിയിരുന്നുവെങ്കിൽ കേരളത്തിലെ നസ്രാണി ക്രൈസ്തവരുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ജാത്യൈക്യ സംഘത്തിന്റെ ചൈതന്യത്തിലാണു കുറവിലങ്ങാട്ടു സെപ്റ്റംബർ ഒന്നിനു നസ്രാണി മഹാസംഗമം നടക്കുന്നത്. കേരള ക്രൈസ്തവർക്കു കേരളത്തെ എങ്ങനെയെല്ലാം രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ വ്യക്തമായ തെളിവാണ് നിധീരിക്കൽ മാണിക്കത്തനാർ രൂപീകരിച്ച ജാത്യൈക്യ സംഘം. അന്ന് അദ്ദേഹം അവിടെനിന്ന് കൈചൂണ്ടിയതിന് അപ്പുറത്തേക്കു കടത്തിച്ചൂണ്ടാൻ ഇതുവരെ കേരള ക്രൈസ്തവവരിൽ ആർക്കും സാധിച്ചിട്ടില്ല.
കുറവിലങ്ങാട്ടു നടക്കുന്ന നസ്രാണിമഹാസംഗമം അതിന് അപ്പുറത്തേക്കുള്ള ഒരു കൈചൂണ്ടൽ ആണ്.
ജോൺ കച്ചിറമറ്റം