Wednesday, October 2, 2019 12:39 AM IST
“ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നതായി ഭാവിതലമുറകൾ വിശ്വസിച്ചേക്കില്ല'' എന്നു മഹാശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റയിൻ ആരെക്കുറിച്ചു പറഞ്ഞോ ആ മനുഷ്യൻ ജനിച്ചിട്ട് ഇന്നു 150 വർഷം തികയുന്നു.
ഒരു കൽക്കഷണംപോലും ആയുധമാക്കാതെ, അഹിംസയിലൂടെയും സത്യഗ്രഹത്തിലൂടെയും ലോക മഹാശക്തിയെ അടിയറവു പറയിച്ച, സ്വാതന്ത്ര്യസമരത്തിനായി ജീവിതം നൽകിയിട്ട് അധികാരത്തിന്റെ അയൽപക്കത്തേക്കു പോലും എത്തിനോക്കാതിരുന്ന, സത്യത്തിലും ശുദ്ധിയിലുംനിന്ന് ഒരിക്കലും അണുവിട മാറാതിരുന്ന, രാജ്യത്തെ പട്ടിണിപ്പാവങ്ങളോടു താദാത്മ്യം പ്രാപിച്ച് അർധനഗ്നനായി ജീവിച്ച മഹാത്മാഗാന്ധി എന്ന മനുഷ്യൻ ഇതിനകം സ്വന്തം രാജ്യത്തുതന്നെ കെട്ടുകഥയായി മാറിക്കൊണ്ടിരിക്കുന്നു.വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും ആ ജീവിതം - മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ - സത്യമായിരുന്നു. കത്തിയവാഡിലെ ഒരു ബനിയ കുടുംബത്തിൽ ജനനം. ഇംഗ്ലണ്ടിൽ നിയമപഠനം. അഭിഭാഷകനായി 21 വർഷം ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചു. അവിടെ ഇന്ത്യക്കാർക്കെതിരായ വിവേചനങ്ങളോടു പോരാടി. സത്യഗ്രഹം സമരമുറയാക്കി, അഹിംസയെ മുറുകെപ്പിടിച്ച് ലോകത്തിനൊരു പുതിയ വിമോചനപാത തുറന്നു.
1915ൽ ഇന്ത്യയിൽ തിരിച്ചുവന്ന ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചു. ഖിലാഫത്ത് പ്രക്ഷോഭം, റൗളറ്റ് നിയമത്തിനെതിരായ പ്രതിഷേധം, കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടങ്ങൾ എന്നിവയിലൂടെ സമരനായകത്വത്തിലേക്ക് ഗാന്ധിജി നടന്നുകയറി. വിദേശവസ്ത്ര ബഹിഷ്കരണം, സിവിൽ നിയമലംഘനം, ഉപ്പുസത്യഗ്രഹം തുടങ്ങി ദേശവ്യാപകമായി ആവേശമുണർത്തിയ സമരമുഖങ്ങളിൽ സൂര്യശോഭയോടെ നേതാവായി. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കു വഴിത്താര തുറന്നു.
അതിനിടെ സാമുദായിക കലാപവും പാക്കിസ്ഥാൻ വാദവും രാജ്യത്തെ വിഭജിക്കുന്നതിലേക്കു നീങ്ങിയപ്പോൾ ആ മഹാത്മാവിന്റെ ഹൃദയം മുറിഞ്ഞു. രാജ്യം അർധരാത്രിയിലെ സ്വാതന്ത്ര്യത്തിന്റെ ആവേശത്തിൽ തുടിക്കുന്പോൾ, വർഗീയ കലാപത്തിൽ വെന്തെരിഞ്ഞ നാടുകളിൽ കണ്ണീരൊപ്പാനായി ഒരു ഊന്നുവടിയുമേന്തി നടക്കുകയായിരുന്നു രാഷ്ട്രപിതാവ്.
ഒടുവിൽ 1948 ജനുവരി 30ലെ സായാഹ്നത്തിൽ ഡൽഹിയിലെ ബിർളാഹൗസിൽ പ്രാർഥനായോഗത്തിലേക്കു നീങ്ങുകയായിരുന്ന മഹാത്മാവ് നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് നിലംപതിച്ചു. മൂന്നു വെടിയുണ്ടകളാണ് അഹിംസയുടെ പ്രവാചകന്റെ ദുർബലദേഹത്തു പാഞ്ഞുകയറിയത്. ആ വെളിച്ചം പൊലിഞ്ഞു എന്നാണു രാഷ്ട്രപിതാവിന്റെ മരണം ലോകത്തെ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത്.
“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും ഒ ന്നു ചേർന്നത ്'' എന്നു മഹാകവി വള്ളത്തോൾ പാടിയത് ഈ മഹാത്മാവിനെക്കുറിച്ച്. അതേ, മഹാത്മാഗാന്ധി നാം ജീവിക്കുന്ന ഈ മണ്ണിൽ 71 വർഷം മുന്പുവരെ ചവിട്ടിനടന്നിരുന്നു.
ഇന്നു 150-ാം ജന്മവാർഷികത്തിൽ, ആ മഹാത്മാവ് ഉയർത്തിപ്പിടിച്ച നല്ല ആശയങ്ങൾ കൈവിടില്ലെന്ന പ്രതിജ്ഞയുമായി ആ വെളിച്ചം നമുക്കു വീണ്ടും തെളിക്കാം.
മഹാത്മാവിന്റെ ഓർമയ്ക്കുമുന്നിൽ ദീപികയുടെ പ്രണാമം.