Thursday, October 3, 2019 11:45 PM IST
കരാറിൽ കുരുങ്ങുന്ന കർഷകർ-2 / സി.കെ. കുര്യാച്ചൻ
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെന്നതുപോലെ കാർഷിക മേഖലയിലും കേരളം രാജ്യത്തിന്റെ പൊതുസ്വഭാവത്തിൽനിന്നു വേറിട്ടാണു നിൽക്കുന്നത്. ഇതുമൂലം കേരളത്തിന്റെ കാർഷികമേഖലയ്ക്കു പലപ്പോഴും നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. ദേശീയതലത്തിൽ പദ്ധതികളും നയങ്ങളും രൂപീകരിക്കുമ്പോൾ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെപോകുന്നു.
ഇപ്പോൾ സ്വഛ്ഭാരത് പദ്ധതിയിൽ ശൗചാലയങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാർ വൻതുക ചെലവഴിക്കുമ്പോൾ കേരളത്തിനു കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. കേരളത്തിൽ ശൗചാലയങ്ങൾ ഇല്ലാത്ത വീടുകൾ തുലോം തുച്ഛമാണെന്നതാണു കാരണം. കാർഷിക മേഖലയിലുള്ള പദ്ധതികളിലും ഇതാണു സംഭവിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ കേരളത്തിലെ കർഷകർക്കു വലിയ പ്രയോജനം ചെയ്യുന്നില്ല.
ദേശീയ ഭൂവിസ്തൃതിയുടെ 57 ശതമാനം കൃഷിക്ക് ഉപയോഗിക്കുമ്പോൾ കേരളത്തിന്റെ 52 ശതമാനം മാത്രമാണു കൃഷിയിടങ്ങൾ. കേരളത്തിലെ കൃഷികളും മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 34 ശതമാനത്തിൽ നെൽകൃഷി നടത്തുമ്പോൾ കേരളത്തിലെ കൃഷിയിടത്തിന്റെ 7.3 ശതമാനം മാത്രമാണ് നെൽകൃഷി. കേരളത്തിന്റെ 61.6 ശതമാനം കൃഷിയിടത്തിലും തെങ്ങ്, റബർ, കശുമാവ്, കുരുമുളക്, ഏലം, തേയില, കാപ്പി എന്നിവയാണ് വിളയുന്നത്.
തെങ്ങ് 29.5 ശതമാനവും സ്ഥലത്തു റബർ 21.4 ശതമാനവും കൃഷിചെയ്തിട്ടുണ്ട്. നെല്ല്, കപ്പ, പയർവർഗങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ കൃഷി കേവലം 10.12 ശതമാനം ഭൂമിയിൽ ഒതുങ്ങുന്നു. പച്ചക്കറികൃഷിയുള്ളത് 4.8 ശതമാനം സ്ഥലത്തു മാത്രമാണ്.
ആസിയാനൊരുക്കിയ ചതിക്കുഴി
തെങ്ങ്, റബർ, കശുമാവ്, കുരുമുളക്, ഏലം, തേയില, കാപ്പി എന്നിവയിലൂടെയായിരുന്നു കേരളത്തിന്റെ കാർഷികരംഗവും അതുവഴി സമ്പദ്വ്യവസ്ഥയും ഉയരങ്ങൾ കീഴടക്കിയത്. കേരളത്തിന്റെ നാണ്യവിളകളിൽ 80 ശതമാനത്തോളം കയറ്റുമതി ചെയ്യപ്പെടുന്നവയാണ്. ഈ ഉത്പന്നങ്ങളെയാണ് വിവിധ കരാറുകൾ വഴി ഞെരുക്കിക്കളഞ്ഞത്.
ഗാട്ട് കരാറിനു പിന്നാലെ അയൽരാജ്യമായ ശ്രീലങ്കയുമായി 1988 ഡിസംബർ 28ന് ഇന്ത്യ ഒരു ഉഭയകക്ഷി കരാർ ഒപ്പുവച്ചു. 2000 മാർച്ച് ഒന്നിനാണ് ഇതു പ്രാബല്യത്തിൽ വന്നത്. 2002 മാർച്ചിൽ ഇന്ത്യ-നേപ്പാൾ കരാറും നിലവിൽവന്നു. തുടർന്ന് മൗറീഷ്യസ്, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടായി. 2004ൽ സാർക്ക് രാജ്യങ്ങൾക്കിടയിൽ ഒപ്പുവച്ച സാഫ്റ്റ കരാർ 2006 ജൂലൈയിലാണ് പ്രാബല്യത്തിലായത്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള 380 ഉത്പന്നങ്ങളുടെ തീരുവയിൽ ഇളവുവരുത്തി.
2009 ഓഗസ്റ്റ് 13ന് ബാങ്കോക്കിൽ ഒപ്പുവച്ച ആസിയാൻ കരാർ 2010 ജനുവരി ഒന്നിനാണ് യാഥാർഥ്യമായത്. വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലൻഡ്, സിംഗപ്പുർ, ബ്രൂണെയ്, കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാനുമായാണ് ഇന്ത്യ കരാറിൽ ഏർപ്പെട്ടത്. ഈ രാജ്യങ്ങളിൽനിന്നുള്ള ഇറുക്കമതിക്ക് തീരുവ കുറച്ച് ഇല്ലാതാക്കി സ്വതന്ത്രവ്യാപാരമാണു ലക്ഷ്യം. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ കയറ്റുമതി ചെയ്യുന്നതുമായ നാലായിരത്തിൽപ്പരം ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഒഴിവാക്കുകയാണ്.
കരാറിൽ ഉൾപ്പെടുത്താത്തതായി 489 ഇനങ്ങൾ നെഗറ്റീവ് ലിസ്റ്റിൽ ഇടംപിടിച്ചു. ഇതിൽ റബറും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലും ആസിയാൻ രാജ്യങ്ങളിലും കൃഷിചെയ്യുന്ന ഇനങ്ങൾ ഏതാണ്ട് ഒന്നുതന്നെയായതാണ് ആസിയാൻ കരാർ കേരളത്തെ കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ആസിയാന്‍ രാജ്യങ്ങളില്‍നിന്നു പാമോയില്‍, തേയില, കാപ്പി, കുരുമുളക്, മത്സ്യം, റബര്‍ തുടങ്ങിയവയുടെ ഇറക്കുമതി കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ തകർക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു.
തെങ്ങ് തളർന്നു
എല്ലാക്കാലത്തും വിലയിൽ വലിയ ചാഞ്ചാട്ടമാണു നാളികേരത്തിന്റെ അനുഭവം. വിലവർധന ചുരുങ്ങിയകാലത്തേക്കു മാത്രമാണു മിക്കപ്പോഴും ഉണ്ടാകുന്നത്. തേങ്ങയുടെ വില കൂടിത്തുടങ്ങിയാൽ ഉടൻ കുറയ്ക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കപ്പെടും. ഇറക്കുമതിയാണു പ്രധാന വില്ലൻ. ഉത്പാദനം കുറയുമ്പോഴും നാളികേര വില കുറയുന്നതാണ് അവസ്ഥ. കേരളത്തിന്റെ നാളികേരകൃഷി തകർത്തതിൽ മലേഷ്യയുടെ പാമോയിലിനു വലിയ പങ്കുണ്ട്. 2006ൽ നടപ്പിലാക്കിയ സൗത്ത് ഏഷ്യൻ സ്വതന്ത്രവ്യാപാര കരാർ വന്നപ്പോൾ മുതൽ നാളികേരത്തിന്റെ ശനിദശ തുടങ്ങിയിരുന്നു.
2006ൽ ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ മൂന്നുതവണയാണു കുറച്ചത്. തേങ്ങയുടേയും കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലയിടിവിന് ഇതു വഴിവച്ചു. 2007ൽ ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം 67.5 ശതമാനത്തിൽനിന്ന് 57.5 ശതമാനമാക്കി. 60 ശതമാനമായിരുന്ന ശുദ്ധീകരിക്കാത്ത പാമോയിലിന്റെ തീരുവ 50 ആക്കികുറച്ചു. ഇതു തേങ്ങയുടെ വില ഒന്നിന് 3.80 രൂപ എന്ന നിലയിലേക്കാണ് തകർത്തത്.
നാളികേരത്തെ ആശ്രയിച്ചു ജീവിക്കുന്ന 30 ലക്ഷത്തോളം പേരുടെ ജീവിതമായിരുന്നു ഈ നടപടിയിലൂടെ ദുരന്തത്തിലേക്കു നീങ്ങിയത്. 4000 കോടി രൂപയുടെ നഷ്ടമാണു നാളികേര കര്‍ഷകര്‍ക്ക് അക്കൊല്ലമുണ്ടായത്. പിന്നീട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ മാത്രമാണ് വിലവർധന ഉണ്ടായത്.
2014 മുതൽ 2015 ഏപ്രിൽ വരെ 421.66 കോടിയുടെ നാളികേര ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. കൊപ്രയും വെളിച്ചെണ്ണയുമടക്കമുള്ള ഉത്പന്നങ്ങൾ ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷമാദ്യം ഒമ്പതുശതമാനം കുറവാണ് പാമോയിലിന്റെ ഇറക്കുമതിച്ചുങ്കത്തിൽ വരുത്തിയിട്ടുള്ളത്. ശുദ്ധീകരിച്ച പാമോയിലിന്റെ ചുങ്കം 44 ൽ നിന്ന് 40 ശതമാനമാക്കി. ശുദ്ധീകരിക്കാത്ത പാമോയിലിന്റേത് 54 നിന്ന് 45 ആയും ചുരുക്കി. കഴിഞ്ഞ വർഷം 14 ശതമാനം കൂട്ടിയ നികുതിയാണ് ഇപ്പോൾ കുറച്ചിട്ടുള്ളത്. കേരളത്തിലെ പാമോയിൽ വിപണി പ്രതിവർഷം 3.5 ലക്ഷം ടണ്ണാണ്.
നിലവിൽ ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 28 രൂപയോളമാണു വില. വിലത്തകർച്ചയ്ക്കൊപ്പം വർധിച്ച കൂലിച്ചെലവും രോഗങ്ങളും കർഷകരെ തെങ്ങ്കൃഷിയിൽനിന്ന് അകറ്റിക്കഴിഞ്ഞു. 2001-02 വർഷം കേരളത്തിൽ 905718 ഹെക്ടറിൽ തെങ്ങ് കൃഷി ചെയ്തിരുന്നത് 2017-18ൽ 14 ശതമാനം കുറഞ്ഞ് 760443 ഹെക്ടറായി. ചെറുകിട നാളികേര സംസ്കരണ യൂണിറ്റുകളും കേരളത്തിൽ ഇല്ലാതാകുകയാണ്. വില കുറഞ്ഞതും ആരോഗ്യത്തിനു ഹാനികരമായതുമായ ഭക്ഷ്യഎണ്ണകളാണ് പലപ്പോഴും ഇറക്കുമതിയിലൂടെ കമ്പോളത്തിലെത്തുന്നത് എന്നതും കാണാതിരുന്നുകൂട.
വളഞ്ഞവഴിയും
വളഞ്ഞ വഴിയിലൂടെയുള്ള ഇറക്കുമതിയുടെ ഇരയാണ് കുരുമുളക്. ആസിയാൻ വാണിജ്യ കരാർ പ്രകാരം വിയറ്റ്നാമിൽനിന്ന് നേരിട്ട് കുരുമുളക് ഇറക്കുമതി ചെയ്യുമ്പോൾ 52 ശതമാനം ഇറക്കുമതി ച്ചുങ്കം നൽകണം. എന്നാൽ, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി നിലനിൽക്കുന്ന ശ്രീലങ്കയിൽ നിന്ന് പ്രതിവർഷം 2,500 ടൺ കുരുമുളക് നികുതിയൊന്നും കൂടാതെ ഇറക്കുമതി ചെയ്യാനാകും. ഇതിനു മുകളിലുള്ള ഇറക്കുമതിക്ക് സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ കരാർ പ്രകാരം എട്ട് ശതമാനം നികുതി നൽകണം.
ഈ പഴുതുകൾ മുതലെടുത്ത് 6,000 ടണ്ണിലധികം കുരുമുളകാണ് ആഭ്യന്തര ഉപയോഗത്തിനും പുനർകയറ്റുമതിക്കുമായി കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ഗുണനിലവാരം കുറഞ്ഞ ഈ മുളകിന് കിലോഗ്രാമിന് 200 രൂപ മാത്രമാണ് വില. വിയറ്റ്നാമിൽനിന്നു ടണ്ണിന് 2800 ഡോളറിനു വാങ്ങുന്ന കുരുമുളകിനു ശ്രീലങ്കൻ ഉത്പന്നമെന്ന സർട്ടിഫിക്കറ്റ് ചാർത്താൻ 700 ഡോളർ ഫീസ് ഉണ്ട്. എന്നിരുന്നാലും ടണ്ണിന് 3500 ഡോളറിൽ വില ഒതുങ്ങും. അങ്ങനെ ഈ കുരുമുളക് ഇന്ത്യയിലെത്തുമ്പോൾ ആകെ വില കിലോഗ്രാമിന് 257 രൂപയേ വരൂ.
എന്നാൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോഗ്രാമിനു മിനിമം 500 രൂപ ആയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിനാൽ വിയറ്റ്നാം കുരുമുളകിന്റെ വില കിലോഗ്രാമിന് 500 രൂപയാണെന്നു വരുത്തിത്തീർക്കാൻ ടണ്ണിന് 7200 ഡോളർ എന്നു രേഖപ്പെടുത്തിയാണ് ഇറക്കുമതി. 16 ടണ്ണിന്റെ ഒരു കണ്ടെയ്നർ കുരുമുളക് ഇറക്കുമ്പോൾ 6.4 ലക്ഷം രൂപ തീരുവയായി കേന്ദ്ര സർക്കാരിനു കിട്ടുന്നു.
എന്നാൽ, ഇതു കേരളത്തിലെ കർഷകനുണ്ടാക്കുന്ന നഷ്ടം അതിഭീമമാണ്. കുരുമുളക് കൃഷിയിൽനിന്നുതന്നെ കർഷകർ വിടപറയുന്നു എന്നതാണ് അവസ്ഥ. 2001-02 വർഷം 203956 ഹെക്ടറിൽ ഉണ്ടായിരുന്ന കുരുമുളക് കൃഷി 2017-18ൽ 58 ശതമാനം കുറഞ്ഞ് 85141 ഹെക്ടറിലെത്തി.
കാപ്പി, തേയില തുടങ്ങിയ ഉത്പന്നങ്ങളും ഇറക്കുമതിക്കു മുന്നിൽ അടിയറവു പറയുകയാണ്. ഒരുകാലത്ത് കേരളത്തിന്റെ അടയാളവും അഹങ്കാരവുമായിരുന്ന റബർകൃഷി വലിയൊരു ദുരന്തമായി മാറിക്കഴിഞ്ഞു. എന്നാൽ, റബർ കർഷകൻ വെന്റിലേറ്ററിലായിരിക്കുമ്പോഴും റബർവ്യവസായികളുടെ ലാഭക്കണക്ക് ഉയർന്നുതന്നെയാണ്.