Friday, December 20, 2019 11:08 PM IST
1949 നവംബർ 29 -ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയിൽ നിലവിൽ വന്നത്. ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ അടിസ്ഥാന പ്രമാണങ്ങളിലധിഷ്ഠിതമായ ഈ ഭരണഘടന പൗരന്മാരുടെ മൗലികാവകാശങ്ങൾ, സാമൂഹികനീതി, വോട്ടവകാശം, വ്യക്തിസ്വാതന്ത്ര്യം, ഫെഡറലിസം എന്നിങ്ങനെയുള്ള സവിശേഷതകളാൽ മഹത്തരവുമാണ്. ഭരണഘടന നിലവിൽവന്ന് എഴുപതു വർഷങ്ങൾ പിന്നിടുന്പോൾ 103 ഭരണഘടനാ ഭേദഗതികളുണ്ടായി. ഈ ഭേദഗതികൾ പലതും ഭരണഘടനാശില്പികളുടെ മനസല്ല പ്രതിഫലിപ്പിക്കുന്നത്.
മതനിരപേക്ഷത നമ്മുടെ ഭരണഘടനയുടെ സവിശേഷവും മഹത്തരവുമായ ഘടകമാണ്. രാജ്യത്തിന്റെ തൊപ്പിയിൽ ചാർത്തപ്പെട്ട ഒരു പൊൻതൂവലായിരുന്നു മതനിരപേക്ഷതയിൽ നിന്ന് ഉയിർകൊണ്ട സഹിഷ്ണുത. നമ്മുടെ മഹത്തായ ഈ പാരന്പര്യത്തിന് ഇടിവുണ്ടാക്കുന്ന സംഭവവികാസങ്ങൾ വേദനയോടെയാണു രാജ്യസ്നേഹികൾ നോക്കിക്കാണുന്നത്.
ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ആശങ്കയും അസമാധാനവും സൃഷ്ടിക്കപ്പെടാനിടയാക്കിയത് അടുത്തയിടെ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലാണ്. ഭരണഘടനയുടെ സവിശേഷഘടകമായ നിയമപരമായ തുല്യത എന്ന ആശയത്തിന് ഈ ബിൽ വിരുദ്ധമാണെന്നു വിമർശനമുയരുന്പോൾ ലോകമെന്പാടുമുള്ള അനധികൃത കുടിയേറ്റ വിരുദ്ധനയങ്ങളോടു ചേർന്നുനിന്ന് അയൽരാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളെ സംരക്ഷിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ ബില്ലെന്ന് ഗവൺമെന്റ് വിശദീകരിക്കുന്നു.
പക്ഷേ, ഇവിടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ പരിഗണിക്കില്ല, അവിടെ നിന്നുള്ള മറ്റു മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാം എന്നുള്ള വ്യവസ്ഥ കാരണമാണ് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും നിയമത്തിനു മുന്പാകെ തുല്യരാണെന്നുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനമായി ഈ ഭേദഗതി വിലയിരുത്തപ്പെടുന്നത്. മതത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്നുവെന്നുള്ള വിമർശനമാണ് ഇവിടെയുള്ളത്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആറു മതവിഭാഗക്കാർക്കു പൗരത്വം നൽകാമെന്നും എന്നാൽ ഒരു വിഭാഗത്തിന് പൗരത്വം നൽകില്ലെന്നുമുള്ളത് ആശങ്കയും ഭീതിയും ജനിപ്പിക്കാനിടയാക്കിയിരിക്കുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താതെയായിരിക്കണം അനധികൃത നുഴുഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യേണ്ടതും നിയമത്തിനു മുന്പിൽ കൊണ്ടുവരേണ്ടതും. അനധികൃത നുഴഞ്ഞുകയറ്റം തടയണമെന്നുള്ളത് രാജ്യത്തിന്റെ സുരക്ഷ കാംക്ഷിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷേ ഈ ബില്ലിൽ ഒരു സമുദായത്തിലെ അംഗങ്ങളെ വേർതിരിക്കുന്നതാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്.
ആശങ്കകൾ പരിഹരിക്കണം
ഇപ്പോൾ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന ആശങ്കകൾ പരിഹരിക്കാനും ഒരു സമുദായത്തിലെ അംഗങ്ങൾക്ക് അനുഭവപ്പെടുന്ന “മാറ്റിനിർത്തൽ” പരിഹരിക്കാനും ഗവണ്മെന്റ് ഭാഗത്തുനിന്നു സത്വര നടപടികൾ ആവശ്യമാണ്. അപ്രകാരമുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേരോടാൻ അനുകൂലമായ കളം ഒരുക്കുകയാവും ചെയ്യുക. ഇപ്പോൾ മഹാഭൂരിപക്ഷം ജനങ്ങളും തീവ്രവാദികളുമായി ബന്ധമില്ലാത്തവരാണ്. ജനങ്ങൾക്കിടയിൽ ഭീതി നിലനിന്നാൽ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിഘാതം സൃഷ്ടിക്കും. വേരുറപ്പിക്കാൻ സാഹചര്യം നോക്കിനില്ക്കുന്ന തീവ്രവാദ വിഭാഗങ്ങൾക്കു വീണുകിട്ടുന്ന സുവർണാവസരം ആകുമത്. രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഭീഷണിയുയർത്തുന്ന വിഘടന, തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾക്കൊപ്പം ജനങ്ങൾ മതത്തിന്റെ പേരിൽ ഭിന്നിക്കാനിടയാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കപ്പെടുകയും വേണം.
രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്കു പരിഭ്രമം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കും. ഇപ്പോൾതന്നെ കലാപങ്ങളിൽ വലിയ സാന്പത്തിക നഷ്ടം ഉണ്ടായിക്കഴിഞ്ഞു. ഭീതിയുടെ അന്തരീക്ഷം ഒരു സമൂഹത്തിലുണ്ടായാൽ അതു രാജ്യത്തിനുള്ളിലെ മൂലധന നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. വിദേശത്തുനിന്നു വ്യവസായികളോ ബൗദ്ധികമായി ഉയർന്ന നിലവാരമുള്ളവരോ അസമാധാനത്തിന്റെ അന്തരീക്ഷത്തിലേക്ക് ഒരിക്കലും കടന്നുവരുകയില്ല. വെറുപ്പും, വിദ്വേഷവും വളർത്താനിടയാക്കുന്ന ഒരു പ്രവൃത്തിയും ഭരണാധിപന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ.
മാത്രമല്ല അങ്ങനെയുള്ള ഒരു സാഹചര്യത്തിലേക്കു വിദേശത്ത് വിദ്യാഭ്യാസം നടത്തുകയും പരിശീലനത്തിലേർപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ശാസ്ത്രജ്ഞർ ആരും മടങ്ങിവരില്ലെന്നതും വാസ്തവമാണ്. ഇവിടെ നൊബേൽ സമ്മാന ജേതാവായ വെങ്കിട്ടരാമൻ രാമകൃഷ്ണന്റെ വാക്കുകൾ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: മുൻവിധികളില്ലാതെ താന്താങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്ന ഒരന്തരീക്ഷമാണ് വൈജ്ഞാനിക സമൂഹത്തിന്റെ വളർച്ചയ്ക്ക് ആവശ്യം.
എല്ലാവരെയും ഉൾക്കൊള്ളണം
ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുപ്പിലൂടെയാണ് വിവിധ രാഷ്ട്രീയ കക്ഷികൾ അധികാരത്തിൽ വരുന്നത്. രാജ്യത്തിന്റെ ഭരണാധികാരികൾ ആകുന്നതോടുകൂടി അവർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളായല്ല പ്രത്യുത രാജ്യത്തെ മുഴുവൻ ജനത്തിന്റെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധരായാണു പ്രവർത്തിക്കേണ്ടത്. ഒരു ജനവിഭാഗത്തിനും നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്നു നീതി കിട്ടില്ലെന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്. ഭരണാധികാരികൾ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്നവരല്ല, പ്രത്യുത രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഭരണാധികാരികളാണ്. അപ്രകാരം എല്ലാ വ്യത്യാസങ്ങൾക്കുമതീതമായി മുഴുവൻ ജനത്തിന്റെയും വിശ്വാസം നേടിയെടുക്കുന്നതിൽ ഭരണാധികാരികൾ ശ്രദ്ധിക്കണം.
പൗരത്വനിയമ ഭേദഗതി വഴി 2014 ഡിസംബർ 31 വരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുവന്ന ആറു മതവിഭാഗക്കാരെ ആ രാജ്യങ്ങളിൽ പീഡനം അനുഭവിച്ചവർ എന്ന നിലയിൽ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നില്ല. അവർക്ക് പൗരത്വം നൽകുകയും ചെയ്യും. ഇതിൽനിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി. അതിനുള്ള കാരണമായി പറയുന്നത് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ പ്രസ്തുത സമുദായത്തിനു ഭൂരിപക്ഷമുള്ള രാജ്യങ്ങളായതിനാൽ അവിടെ നിന്നുവരുന്ന ആ സമുദായാംഗങ്ങളെ പീഡിത ന്യൂനപക്ഷമായി കണക്കാക്കേണ്ടതില്ല എന്നതാണ്. അതുകൊണ്ട് അഞ്ചുവർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പ്രസ്തുത മതാംഗങ്ങൾ അല്ലാത്ത മറ്റു മതസ്ഥരായ അഭയാർഥികൾക്കു പൗരത്വം നൽകും. ഇപ്രകാരം ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരെ മതത്തിന്റെ പേരിൽ വിഭജിച്ചാൽ നാം ആഗ്രഹിക്കാത്ത വിധം മുറിവുകൾക്ക് കാരണമാകും. അതുകൊണ്ട് ആശങ്കയിലായിരിക്കുന്ന ജനവിഭാഗത്തിന്റെ ഭീതിമാറ്റാനും അവരുടെ വിശ്വാസം ആർജിക്കാനും ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാവണം.
ഒരു മതവിഭാഗത്തിൽ പെട്ടവരെ പൂർണമായും ഒഴിവാക്കിയുള്ള പുതിയ പൗരത്വനിയമഭേദഗതി അടിസ്ഥാനപരമായി വിവേചനസ്വഭാവമുള്ളതാണെന്ന് യുഎൻ മനുഷ്യാവകാശവിഭാഗം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതി ഇന്ത്യയിലെ ഉന്നത ന്യായപീഠം പുനഃപരിശോധിക്കുമെന്ന് കരുതുന്നുവെന്നും യുഎൻ മനുഷ്യാവകാശ വക്താവ് ജനീവയിൽ പത്രസമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.
യശസിനു കോട്ടം തട്ടരുത്
അതുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ മുൻപിലും നമ്മുടെ രാജ്യത്തിന്റെ യശസിനു കോട്ടംതട്ടാൻ ഇടയായിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക ശ്രമകരമെങ്കിലും ഭരണാധികാരികൾ എല്ലാ ജനവിഭാഗത്തിന്റെയും വികാരങ്ങളെ മാനിക്കുകയും അവർക്ക് ആശങ്ക ജനിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. കലാപകാരികൾക്ക് അവസരം സൃഷ്ടിക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ ആശങ്കയിലായിരിക്കുന്ന സമൂഹത്തിന്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തി ആശയ സമന്വയം ഉണ്ടാക്കണം. അങ്ങനെ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള വളർച്ച സുഗമമാക്കണം.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയുമകറ്റാൻ ഭരണപക്ഷ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും സമുദായനേതാക്കളും ശ്രമിക്കേണ്ട സമയമാണ്. ഭേദഗതി അവതരിപ്പിച്ചവർ എന്ന നിലയിൽ കേന്ദ്രസർക്കാർ ഇതിന് മുൻകൈ എടുക്കണം. പ്രതിഷേധത്തെ നിഷേധാത്മകമായി കാണുന്നതും അതിനെ അക്രമാസക്തമാക്കുന്നതും ഒരുപോലെ അപലപനീയമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെയും സമുദായങ്ങളെയും ഉപയോഗിക്കുന്നത് ആപത്കരമായ പ്രവണതയാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായിരിക്കണം ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ എല്ലാ മതസ്തരും സന്തോഷമായും സ്നേഹത്തോടെയും ജീവിക്കുകയും വേണം. അതിനു സഹായിക്കുന്ന വിധത്തിൽ മാത്രമേ ഭരണപക്ഷ- പ്രതിപക്ഷ കക്ഷികളും സാമുദായിക നേതാക്കന്മാരും പ്രവർത്തിക്കാവൂ.
രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗം ജനങ്ങൾ ഭീതിയിൽ കഴിയണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷസമൂഹം ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന മഹത്തായ പൈതൃകമുള്ളവരാണ്. ഈ ശ്രേഷ്ഠമായ സംസ്കാരം കാത്തു സൂക്ഷിക്കണം. ഭാരതീയർ ഏതു മതത്തിലും ഭാഷയിലും ജാതിയിലും പെട്ടവരാകട്ടെ അവർ സഹോദരീസഹോദരന്മാരാണ് എന്ന ഐക്യകാഹളം മുഴങ്ങണം. അങ്ങനെ നമ്മുടെ രാഷ്ട്രത്തെ സമാധാനത്തിൽ വർത്തിച്ചുകൊണ്ട് ഭാവിയെ സുരക്ഷിതമാക്കാൻ എല്ലാവർക്കും യത്നിക്കാം.
ബിഷപ് മാർ ജേക്കബ് മുരിക്കൻ