Wednesday, February 26, 2020 10:59 PM IST
അടിമത്തത്തിന്റെ അപരനാമമായ ഈജിപ്തിൽ താത്കാലികങ്ങളുടെമീതേ അരക്ഷിതാവസ്ഥയുടെ തന്പടിച്ചു കുറേക്കാലം കഴിയേണ്ടിവന്ന ഒരു അഭയാർഥിക്കുടുംബം. അതിൽ കൈക്കുഞ്ഞായ ലോകരക്ഷകനും. അക്കാലമത്രയും ആ സാധുമാതാപിതാക്കൾ അനുഭവിച്ച ആധിയും ആശങ്കയുമെല്ലാം ആ ചോരക്കുഞ്ഞിനെയും ചൂഴ്ന്നുനിന്നിരുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ തനിക്കുവേണ്ടി മിഴിയിമകൾ ചിമ്മാതെ കാവലിരുന്ന രക്ഷിതാക്കളുടെ ചൂടുള്ള ചങ്കിടിപ്പുകൾ അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടാവണം.
ജനിച്ചയിടം അകലെയും ജീവിക്കുന്നയിടം അന്യവുമായി കഴിയേണ്ടണ്ടിവരുന്ന ഹതഭാഗ്യരാണ് അഭയാർഥികൾ. ഭയത്തിൽ നിന്നും അഭയം തേടിപ്പോകുന്നവർ. അടിയായ്മയുടെ ഇടമായ ഈജിപ്തിലെ മണ്ണിൽ, ഇസ്രയേൽ വംശം പതിറ്റാണ്ടുകൾ നരകയാതന തിന്ന നാട്ടിൽ, സകലവിധത്തിലുള്ള ബന്ധനങ്ങളിൽനിന്നും മാനകുലത്തെ മോചിപ്പിക്കാൻ വന്നവനു ചെന്നുപാർക്കേണ്ടിവന്നതിൽ അത്ര ആശ്ചര്യമൊന്നുമില്ല. ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ ചോരയും നീരുമൊക്കെ വീണു കുതിർന്ന ആ മണ്ണിൽ കഴിഞ്ഞ നാളുകളിൽ അവരുടെ വിലാപത്തിന്റെ മാറ്റൊലി അവൻ കേട്ടിട്ടുണ്ടാവണം; വിയർപ്പിന്റെ ഗന്ധം അറിഞ്ഞിട്ടുണ്ടാവണം; കണ്ണീരിന്റെ നനവ് കണ്ടിട്ടുണ്ടാവണം.
നമ്മുടെ ആയുസിൽ അനിശ്ചിതത്വത്തിന്റെ അനുഭവങ്ങളിലൂടെ നാം കടന്നുപോയിട്ടുള്ള അവസരങ്ങൾ ഉണ്ടാവാം. “എങ്ങുമെത്തിയില്ല’ എന്ന തോന്നൽ അധികം അലട്ടിയ, പദ്ധതികൾ പലതും പാളിപ്പോയ, കണക്കുകൂട്ടലുകൾ തെറ്റിപ്പോയ, പ്രതീക്ഷകൾ പുകഞ്ഞുപോയ നിസഹായതയുടെ അവസ്ഥ വിരളമായെങ്കിലും പിന്നിട്ട വഴികളിൽ വന്നിട്ടുണ്ടാവാം. പിന്തിരിഞ്ഞുപോകാൻ പേടിയും, മുന്നോട്ടു നീങ്ങാൻ തളർച്ചയും തോന്നിയ സന്ദർഭങ്ങൾ. വരുംനാളുകളിൽ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നേക്കാം.
ഓർക്കണം, അവയൊന്നും കർത്താവ് നമ്മെ കൈവിട്ട നിമിഷങ്ങളായിരുന്നില്ല, മറിച്ച് നമ്മെക്കുറിച്ചുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണ് അവയെ ഒക്കെ അതിജീവിച്ച് ഇന്നും നാം ജീവിക്കുന്നത്. ഒരു തുണ്ടുഭൂമിയും, മേൽവിലാസവും നമുക്കു പതിച്ചുനല്കാൻ അവയൊന്നുമില്ലാതെ നമ്മുടെ നാഥന് ഒരുപിടി നാളുകൾ കഴിയേണ്ടതായി വന്നു എന്ന വസ്തുത മറക്കരുത്. അവൻ അഭയാർഥിയായത് നമുക്ക് അഭയമേകാനും, നമ്മിലെ അനാവശ്യഭയങ്ങൾ അകറ്റാനുമായിരുന്നു. പരിത്യാഗത്തിന്റെ പാതയാണ് താപസന്റേത്. സ്വന്തം സുരക്ഷിതത്വവും സുഖങ്ങളും അവൻ വേണ്ടെന്നുവച്ചത് നമുക്ക് അവയെല്ലാം ഉറപ്പുവരുത്താനാണ്. “അകൽച്ച’ പ്രവാസജീവിതത്തിന്റെ ഒരു ഘടകമാണല്ലോ. നമ്മുടെ അനുദിനജീവിതത്തിലും മണ്ണിനോട് നമ്മെ ചേർത്തു നിർത്തുന്നവയിൽ നിന്നുള്ള ചില നല്ല അകലങ്ങൾ സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ഒപ്പം, ആരുടെയും അരക്ഷിതാവസ്ഥക്ക് ഹേതുവാകാതിരിക്കാൻ ശ്രദ്ധിക്കാം. സുരക്ഷിതത്വം സമ്മാനിക്കുന്നതാകട്ടെ നമ്മുടെ സാന്നിധ്യം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്