Sunday, March 15, 2020 12:44 AM IST
മാനവികതയുടെ, ഹൃദയ വിശുദ്ധിയുടെ, ഗ്രാമീണ തനിമയുടെ പാട്ടുകാരന് അതാണ് ഡോ. പുതുശേരി രാമചന്ദ്രന്.
സ്വാതന്ത്ര്യസമരഗാഥകള്‍, വിപ്ലവത്തിന്റെ കനല്‍വഴികള്‍, കാവ്യത്തിന്റെ കാഞ്ഞിരമരത്തണല് തേടിയുള്ള കാവ്യസഞ്ചാരങ്ങള്‍, ഭാഷാചരിത്രാന്വേഷണങ്ങള്, ഭാഷാസാഹിത്യ ഗവേഷണങ്ങള്‍ ഇങ്ങനെയൊരു വലിയ ജീവിതം ജീവിച്ചു പുതുശേരി രാമചന്ദ്രന്.
ഉന്നത ഉദ്യോഗപദവികളില്‍ വിരാജിക്കുമ്പോഴും തനി ഗ്രാമീണന് തന്നെയായിരുന്നു പുതുശേരി. കവിയുടെയോ, ഗവേഷകന്റെയോ പരിവേഷങ്ങളില്ലാതെ പെരുമാറി. വീട്ടിലെത്തുന്ന സന്ദര്‍ശകരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിച്ചു. പഴയ നാട്ടിന്‍പുറത്തുകാരന്റെ നിഷ്കളങ്കതയും ശുദ്ധഗതിയും ഈ മഹാപണ്ഡിതന്റെ മഹത്വമായി. കവിയും കവിതയും ഒന്നുതന്നെയായിരുന്നു. സ്വന്തം മനസും ജീവിതാനുഭവങ്ങളും തന്നെയാണ് കവി പകര്‍ത്തിവച്ചതും. തന്റെ ഉള്ളവും സമൂഹവുമായുള്ള നിരന്തരസമരങ്ങളിലായിരുന്നു പലപ്പോഴും കവി. കൗമാരം മുതല്‍ വിപ്ലവ ചെങ്കനലിലൂടെ നഗ്നപാദനായി നടന്നുവന്നതുകൊണ്ടുതന്നെ അന്യായങ്ങളോടും അസമത്വങ്ങളോടും സമരസപ്പെടുവാന്‍ അറിയുമായിരുന്നില്ല.
എസ്.എന്‍. കോളജ് സമരത്തില്‍ പങ്കെടുത്ത പുതുശേരിക്കു നേരിടേണ്ടിവന്ന ലോക്കപ്പ് മര്‍ദനം “ആവുന്നത്ര ഉച്ചത്തില്തന്നെയങ്ങ് പാടി’’
“ആ മര്‍ദനത്തിന്റെ
യാദ്യത്തെ വാര്‍ഷിക
മാണിന്നു ഞാനൊന്നുറച്ചു പാടട്ടിനി
നിര്ദയമന്നു ഞെരിച്ചു
ഞെരിച്ചു നീ
മര്‍ദിച്ചവരിലൊരാള്‍ മാത്രമാണ് ഞാന്‍’’
ലോക്കപ്പ് മര്‍ദനം അനുഭവിച്ചതിന്റെ വേദന ഇങ്ങനെയും നമുക്കു മുന്നില്‍ വച്ചു.
“... മുപ്പത് റാത്തലു തൂങ്ങുന്ന
നിന്റെ കൈമുട്ടുകളന്നെന് മുതുകു
ഭരിക്കവേ
ചങ്കുചെലമ്പിക്കിലുങ്ങി,
യൊരഞ്ചാറു
ചെമ്പുകുടങ്ങളുരുമ്മുന്ന
മാതിരി
ഞാനറിഞ്ഞെന്തെ ‘’അഹിംസ’’
യന്നാദ്യമായി
ഞാനാസ്വദിച്ചാമഹത്തായ
ഗാന്ധിസം...’’’’
ഗാന്ധിജിയുടെ പേരില്‍ ഭരണത്തിലേറിയ കോണ്‍ഗ്രസുകാര്‍ മൃഗീയ മര്‍ദനം അഴിച്ചുവിട്ടതിന്റെ പ്രതിഷേധമായിരുന്നു ഇക്കവിത.
കവി എന്ന നിലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍പ്പണം “ആവുന്നത്ര ഉച്ചത്തില്‍’’ എന്ന കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ലോക്കപ്പ് മര്‍ദനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ എഴുതിയ കവിതയിലെ വരികള്‍ ഇങ്ങനെ:
“നിന്നെ മാനിക്കുവാ
നില്ലെങ്കിലില്ലെങ്കില്
ഇല്ലെനിക്കൊട്ടും
കവിതയും ഗാനവും’’
പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ മുഖങ്ങളെക്കാളുപരി അതിന്റെ അന്തഃസത്തയ്ക്കായി ഹൃദയം നീക്കിവച്ചു പുതുശേരി. കര്‍ഷക അധ്വാനവും ഗ്രാമീണ മുന്നേറ്റവും ഉള്‍പ്പെടുന്ന അന്തഃസത്തയ്ക്കു രാഷ്ട്രീയങ്ങള്‍ക്കപ്പുറം, പ്രസ്ഥാനത്തിനും വിശ്വാസ പ്രമാണങ്ങള്‍ക്കുമപ്പുറം മനുഷ്യനെയാണ് കണ്ടത്. മനുഷ്യത്വമാണ് ശ്വസിച്ചത്. അതുകൊണ്ടാണ് ആദ്യ ഇടതുപക്ഷ ഗവണ്മെന്റിന്റെ കാലത്ത് വെടിവയ്പ്പു നടന്നപ്പോള്‍
“ഇടിവെട്ടുവാന്‍, വെറും
വെള്ളിടിവെട്ടാനെങ്കില്
ഇടവപ്പാതിക്കാറേ
നീയുമെന്തിനു വന്നൂ? (തീ പെയ്യരുതേ മഴമുകിലേ)’’ എന്നു കുറിച്ചിട്ടത്.
പ്രസ്ഥാനത്തിനപ്പുറം മനുഷ്യനെ കാണുന്ന കവിയാണ് ഇവിടെ പ്രതികരിച്ചത്! അതുപോലെ സവര്‍ണ പക്ഷപാതമെന്നുപറഞ്ഞ് പല പുരോഗമന എഴുത്തുകാരും ശ്രദ്ധിക്കാത്ത പച്ച മനുഷ്യന്റെ വേദന പുതുശേരി കണ്ടിരുന്നു. അല്പം ഭൂമിയുള്ള ഒരു സവര്‍ണന്റെ, ദരിദ്ര കര്‍ഷകന്റെ ദുരിതം ‘പുതുവീട്ടില്‍ കണക്കുനാഗാപിള്ളയുടെ ആത്മപുരാണം’ എന്ന കവിതയില്‍ കവി എടുത്തുവയ്ക്കുന്നു. വിവാഹപ്രായം കഴിഞ്ഞ മൂന്നുപെണ്മക്കളുള്ള ഒരു മധ്യവര്‍ഗ കര്‍ഷകന്റെ ദൈന്യത ഒരു കാലഘട്ടത്തിന്റെ ദൈന്യത തന്നെയാണ്. കൃഷിയും, കുടുംബവും നശിക്കുന്നത്, തകരുന്നത് കാണുന്ന ഒരു ഗൃഹനാഥന്റെ കണ്ണുനീരാണിത്.
“മൂന്നു പെണ്പിള്ളേര് ശൂലമുന
പോലൊരേമട്ടില്
മൂത്തുനില്ക്കുന്നു വീട്ടില്‍,
കൂര്ത്തുകൊള്ളുന്നു കണ്ണില്‍’’
പഴയ പാരമ്പര്യത്തിന്റെ ഭാരംപേറുന്ന തകര്‍ന്ന നായര്‍ തറവാടിന്റെ അവസ്ഥ വെളിവാക്കുന്ന കവിത. ജന്മിത്തത്തിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കുവാന്‍ വന്ന ഭൂനയബില്ലിന്റെ പ്രതീക്ഷിക്കാത്ത തിരിച്ചടിയുടെ ബലിയാടാകുന്ന മധ്യവര്‍ഗത്തിന്റെ, നായര്‍ കാരണവരുടെ ധര്‍മസങ്കടം സ്വന്തം നെഞ്ചില്‍ മാത്രം കൈച്ചേര്‍ത്ത് കവി കുറിച്ചിട്ടു
“നെല്ലിനോ പുഴുക്കേടു;
വാഴകൂമ്പടയുന്നു;
നല്ലതൈക്കവുങ്ങിലോ
കാറ്റുവീഴ്ചയുമായി’’
മാര്‍ക്സിയന്‍ സിദ്ധാന്തത്തിന്റെ ഭൗതികമായ സംസ്കാരം കൊണ്ടുമാത്രം ഒരു ജനതയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന വലിയ ദര്‍ശനവും പഴയ വിപ്ലവകാരിക്കുണ്ടായിരുന്നു. തന്റെ ചിന്തകളില്‍, കൈകാലുകളില്‍ കാറല്‍ മാര്‍ക്സും ഏംഗല്സുമുണ്ട്. എന്നാല്‍, എന്റെ തലയിലിരുന്ന് എന്നെ സാന്ത്വനപ്പെടുത്തുന്നത് ഗൗതമബുദ്ധനും മഹാവീരനും മുതല്‍ വിവേകാനന്ദനും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും വരെയുള്ള ഗുരുപരമ്പര എന്നാണ് കവി വാക്ക്. താമരനൂലിനെയും ഇരുമ്പു ചങ്ങലയെയും വിളക്കിച്ചേര്‍ക്കാന്‍ കവി യത്നിക്കുന്നതിനെ ആത്മീയതയുടെയും ഭൗതികതയുടെയും ഇഴചേരലായി കണക്കാക്കാം. (പുതിയ കൊല്ലനും പുതിയൊരാലയും).
പുലര്‍ച്ചെ കുളിച്ച് പദ്മാസനത്തിലിരുന്നു ധ്യാനിക്കുന്ന, ഈശ്വര നാമങ്ങളും ശ്ലോകങ്ങളും ഉരുവിടുന്ന അച്ഛന് ദാമോദരന്‍ പിള്ള പുതുശേരിയുടെ വലിയ സ്വാധീനമായിരുന്നു. ചെങ്കനലിലൂടെ നടക്കുമ്പോഴും ഉള്ളില്‍ ജ്വലിച്ച ആത്മീയശക്തി പാരമ്പര്യം വഴി ലഭിച്ചതാണ്.
കവിയായും ഭാഷാ ഗവേഷകനായും വിവര്‍ത്തകനായും അധ്യാപകനായും ഡോ. പുതുശേരി നല്കിയ സംഭാവനകള്‍ മലയാളത്തിനു മുതല്‍ക്കൂട്ടാണ്.
1977ല്‍ തിരുവനന്തപുരത്ത് ഏഴുദിവസം നീണ്ട ലോകമലയാള സമ്മേളനത്തിന്റെ സാരഥിയായിരുന്നു പുതുശേരി. അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ നടന്ന മലയാള സമ്മേളനങ്ങളിലും കവി പങ്കെടുത്തിരുന്നു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു. കല്ലിലും ചെമ്പുതകിടുകളിലുമായി കിടന്ന വട്ടെഴുത്തുകളെ മലയാള ലിപികളാക്കി ഭാഷയ്ക്കു സമര്‍പ്പിച്ചു.
എസ്. മഞ്ജുളാദേവി