Friday, March 27, 2020 11:13 PM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
ഉടൽകൊണ്ട് അകന്നും ഉയിര്കൊണ്ട് അടുത്തുമിരുന്നു കരുതലും ജാഗ്രതയും പുലർത്തേണ്ട ഒരു കൊറോണക്കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. കോവിഡ്-19ന്റെ സാമൂഹിക വ്യാപനം തടയാൻ നാം കൂടുതൽ ശ്രദ്ധിക്കാം. വ്യക്തികൾ തമ്മിലുള്ള അകലം കർശനമായി പാലിക്കുക. കുടുംബത്തിലെ എല്ലാവരുമായും അറിഞ്ഞും അറിയാതെയും നാം കൂടുതൽ അടുക്കുകകൂടിയാണ്.
ലോകമഹായുദ്ധത്തേക്കാൾ നാശം വിതച്ച കോവിഡ്-19 മഹാമാരിയിലും നന്മയുടെ വശങ്ങളെക്കുറിച്ചു ചിന്തിക്കുക. പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കും ശേഷവും ലോകവും ജനതയും മുന്നോട്ടുപോകും. നോവൽ കൊറോണ വൈറസ് എന്ന കോവിഡ്-19നു കാരണമാകുന്ന സാർസ്- കോ- വി 2 ബാധയെക്കുറിച്ച് മൂന്നു മാസം മുന്‍പ് ആർക്കും അറിവുണ്ടായിരുന്നില്ല. ഇപ്പോഴത് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവർ 750നോട് അടുക്കുന്നു. മരണം കൂടാതിരിക്കട്ടെ.
ലോകമാകെ 199 രാജ്യങ്ങളിലെത്തിയ കോവിഡ്-19 കാൽ ലക്ഷത്തോളം പേരുടെ ജീവൻ കവർന്നു. ലോകത്താകെ അഞ്ചര ലക്ഷത്തോളം കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതിലേറെയാളുകൾ (രോഗി പോലും അറിയാതെ) ലോകരാജ്യങ്ങളിൽ ഉണ്ടാകുമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ലോക്ക് ഡൗണ്‍ അനിവാര്യം
കോവിഡ്-19നെ തുടർന്നു രാജ്യമാകെ നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പൂർണമായി വിജയിപ്പിച്ചേ മതിയാകൂ. സാമൂഹ്യ അകലം ഉറപ്പാക്കാൻ മറ്റു മാർഗങ്ങളില്ല. ഓരോരുത്തരും അവരവരുടെ വസതികളിൽ സുരക്ഷിതരായി ഇരിക്കുകയാണ് മുഖ്യം. ദശലക്ഷക്കണക്കിനു കോടി രൂപയുടെ നഷ്ടങ്ങളും അതിലേറെ വലിയ പ്രയാസങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഏപ്രിൽ 14 വരെ സന്പൂർണ അടച്ചിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. വലിയ ദുരന്തം തടയുകയാണു പ്രധാനം.
രോഗബാധ പടർന്നു തുടങ്ങിയ ശേഷം വിദേശത്തു നിന്നെത്തിയവർ നിർബന്ധമായും സ്വയം ക്വാറന്റൈനിൽ പ്രവേശിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിശദപരിശോധന നടത്തുകയും വേണമെന്ന സർക്കാരിന്റെ നിർദേശം പാലിക്കാത്തവർ രാജ്യദ്രോഹമാണു നടത്തിയത്. കോവിഡ്-19 രോഗികളുമായി പലതരത്തിൽ ബന്ധപ്പെട്ട മുഴുവൻ ആളുകളെയും കൊറോണ കെയർ സെന്ററുകളിലും രോഗബാധയുള്ളവരെ ആശുപത്രികളിലും എത്തിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസവും വിവരവും ഉണ്ടാകേണ്ട, ലോകം കണ്ടവരാണ് ചൈനയ്ക്കു പുറത്ത് എല്ലായിടത്തും രോഗം പടർത്തിയതെന്നതു ദുഃഖകരമാണ്. വിദേശ ഇന്ത്യക്കാരും വിദേശികളും ഒരുപോലെ അശ്രദ്ധ കാണിച്ചു. വീട്ടിലിരിക്കാതെ യഥേഷ്ടം യാത്ര ചെയ്യുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്ത ചിലരെങ്കിലും കൊടിയ പാതകമാണു ചെയ്തത്.
ഒരാളുടെ അശ്രദ്ധ മറ്റുള്ളവർക്കു വലിയ വിനയാകുമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നിട്ടും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വയം ഉത്തരവാദിത്വം കാട്ടേണ്ട നിരവധി മലയാളികളും കർശനമായി പാലിക്കേണ്ട പ്രോട്ടോക്കോൾ ലംഘിച്ചുവെന്നതു നിസാരമല്ല. മന്ത്രിയെന്നോ, ഉദ്യോഗസ്ഥനെന്നോ, മതമേലധ്യക്ഷനെന്നോ, സെലിബ്രിറ്റിയെന്നോ, സാധാരണക്കാരനെന്നോ ഉള്ള വ്യത്യാസം കൊറോണ വൈറസിന് ഇല്ല. ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കോവിഡ്-19 സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
പ്രതിരോധനിരയിലെ കരുതൽ
കൊറോണ രോഗികളെ ചികിത്സിക്കാനും വേണ്ട കരുതലുകളൊരുക്കാനും ഡോക്ടർമാരും നഴ്സുമാരും ആശുപത്രികളിലെയും പരിശോധനാ വിഭാഗങ്ങളിലെയും മറ്റു ജീവനക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കിയാണ് ആരോഗ്യപ്രവർത്തകരെല്ലാം സമൂഹനന്മയ്ക്കും രാജ്യത്തിനുമായി വിശ്രമമില്ലാതെ ജോലിചെയ്യുന്നത്. അവരോട് പ്രത്യേക ആദരവും സ്നേഹവും കരുതലും പ്രകടമാക്കാൻ സർക്കാരുകൾക്കും പൊതുസമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്.
പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കമുള്ളവരും പൊതുസുരക്ഷയ്ക്കും നന്മയ്ക്കുമായാണു തെരുവിലിറങ്ങി ജോലി നിർവഹിക്കുന്നത്. പ്രയാസകരമായ സാഹചര്യത്തിലും വീഴ്ച കൂടാതെ പണിയെടുക്കുന്ന പോലീസുകാരോടു തട്ടിക്കയറാനും മർദിക്കാനും ചിലർ തയാറായെന്നത് അപമാനകരവും ദുഃഖകരവുമാണ്. പാലും പച്ചക്കറികളും അരിയും ധാന്യങ്ങളും പത്രവും മുതൽ മരുന്നുകൾ വരെ വിതരണം ചെയ്യുന്നവർ മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമപ്രവർത്തകർ വരെയുള്ളവരെ മാനിക്കാനും നമുക്കു കഴിയണം. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പലതരം ഉൗഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്പോഴും ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നത് അച്ചടി-ദൃശ്യ മാധ്യമങ്ങളാണ്.
ഇന്ത്യയിലെ ക്രൈസ്തവ ആശുപത്രികളെല്ലാം കോവിഡ്-19 ചികിത്സയ്ക്കും മറ്റുമായി വിട്ടുനൽകാൻ കാണിച്ച മാതൃക പിന്തുടർന്നു കൂടുതൽ സ്വകാര്യ ആശുപത്രികളും വ്യവസായ പ്രമുഖരും സഹായവാഗ്ദാനവുമായെത്തിയതു ശുഭവാർത്തയാണ്. അവശ്യസേവനങ്ങളിൽ ഉൾപ്പെട്ടവരോടും വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തകരോടും കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുമെല്ലാം രാജ്യവും ജനങ്ങളും കടപ്പെട്ടിരിക്കുന്നു.
മറ്റുള്ളവർ സ്വന്തം വീടുകളിൽ കുടുംബാംഗങ്ങളോടൊത്തു കഴിയുന്പോഴാണ് ഇവരെല്ലാം രാപകലില്ലാതെ കഷ്ടപ്പെടുന്നത്. സാന്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്പോൾ വിസ്മരിക്കപ്പെടുന്ന പലരുടെയും സേവനം വിലപ്പെട്ടതാണെന്ന് ഈ മഹാമാരി കാലം തെളിയിച്ചു. എല്ലാവർക്കും രാജ്യത്തിന്റെ സല്യൂട്ട് നല്‍കാം.
പൂട്ടിടേണ്ടതു വ്യാജപ്രചാരണം
കൊറോണ വൈറസുകൾ വായുവിലൂടെ പകരുമോ, കോവിഡ്-19 മനുഷ്യനിർമിത ജൈവായുധം ആണോ തുടങ്ങി എന്തെല്ലാം സംശയങ്ങളും വ്യാജപ്രചാരണങ്ങളുമാണു ചിലർ നടത്തിയത്. തെറ്റിദ്ധാരണകൾ പരത്തുന്നതും വ്യാജചികിൽസ വരെ വാഗ്ദാനം ചെയ്യുന്നതുമായ പല അവകാശവാദങ്ങളും തെറ്റായ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും വാട്ട്സ്ആപ് സന്ദേശങ്ങളിലൂടെയും ഇപ്പോഴും ചിലർ നടത്തുന്നു. ഇവയെല്ലാം ക്രിമിനൽ കുറ്റമാണെന്നു സർക്കാർ വ്യക്തമാക്കിയതാണ്.
നോവൽ കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്നു ലോകാരോഗ്യ സംഘടനയും ശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. വായുവിലൂടെ പകർന്നിരുന്നെങ്കിൽ ലോകജനസംഖ്യയുടെ പാതിയോളം ഒരുപക്ഷേ നിർമാജനം ചെയ്യപ്പെടുമായിരുന്നുവെന്നതു സാമാന്യബുദ്ധിയിൽ മനസിലാക്കാം.
ആശുപത്രികളിലും മറ്റും രൂപപ്പെടാനിടയുള്ള എയറോസോളുകളെ ആരോഗ്യപ്രവർത്തകർ സൂക്ഷിക്കണമെന്ന ഒരു വാർത്തയിലെ മുന്നറിയിപ്പാണു ചിലർ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താനായി ഉപയോഗിച്ചത്. ശ്വാസകോശ രോഗങ്ങളിൽ ചിലതൊഴികെ മിക്കവയും വായുവിലൂടെ പകരുന്നവയല്ലെന്നു ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യരിലേക്ക് അടുത്ത സന്പർക്കം മുഖേനയും പറന്നുനടക്കാൻ കഴിയാത്ത ശ്വസന സ്രവങ്ങളുടെ വലിയ തുള്ളികൾ മുഖേനയുമാണു കോവിഡ്-19 പകർന്നതെന്നാണു കണ്ടത്തൽ.
കൊറോണ വൈറസുകൾ
പുതിയ കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഭൂരിപക്ഷം പേരിലും 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. അതിനാലാണ് ഈ 14 ദിവസം ഇൻക്യുബേഷൻ പീരിയഡ് ആയി അറിയപ്പെടുന്നത്. സാധാരണ പനിയും ജലദോഷവും വയറിളക്കവും ശ്വാസംമുട്ടലും നിമോണിയയും വരെയുള്ളവ കോവിഡ്-19 രോഗലക്ഷണങ്ങൾ ആയേക്കാമെന്നു വ്യക്തമായിട്ടുണ്ട്.
ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, എബോള, പോളിയോ, റാബീസ്, ഹെപ്പറ്റൈറ്റിസ് സി, ഇ, ഇൻഫ്ളൂവെൻസ എന്നിവയെല്ലാം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണു പൊതുവേ കൊറോണ വൈറസുകളെന്ന് അറിയിപ്പെട്ടിരുന്നത്. ആർഎൻഎ (റിബോന്യൂക്ലിയിക് ആസിഡ്) വൈറസ് കുടുംബത്തിൽ പെട്ടവയാണ് പൊതുവേ ഇവ. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഗോളാകൃതിയിൽ കിരീടംപോലെ കാണപ്പെടുന്ന കൊറോണ വൈറസിനെ 1960-കളിൽ കണ്ടെ ത്തിയിരുന്നു. വവ്വാലുകൾ പോലെയുള്ള പക്ഷികളിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന ഈ വൈറസ് മനുഷ്യരിലേക്കും പകരാറുമുണ്ട്.
പ്രകൃത്യാ ഉള്ള മാറ്റങ്ങളിലൂടെ രൂപം പ്രാപിച്ചതാണ് സാർസ്- കോ-വി2 എന്ന കൊറോണ വൈറസ് എന്നാണ് നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തിയത്. കൊറോണ വൈറസുകൾ നിരന്തരമായ മാറ്റങ്ങൾക്കു വിധേയവുമാകുന്നുണ്ട്. കോവിഡ്-19 രോഗത്തിനു കാരണമാകുന്ന സാർസ്- കോ- വി2 വൈറസ് മനുഷ്യനിർമിതമല്ലെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്.
കരകയറണം, ഒറ്റക്കെട്ടായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള മത്സരമല്ല കോവിഡ്-19 പ്രതിരോധം എന്നെങ്കിലും മലയാളികൾ മനസിലാക്കണം. ഭരണനേതാക്കളുടെ നല്ല നടപടികൾക്കു പൂർണ പിന്തുണയും സഹകരണവും നൽകുകയാണു വേണ്ടത്. ദുരന്തത്തിനിടയിലും രാഷ്ട്രീയവും മതപരവുമായ മുതലെടുപ്പിനും അപകീർത്തിപ്പെടുത്തലുകൾക്കും ചിലർ നടത്തുന്ന മ്ലേച്ഛമായ ശ്രമങ്ങൾക്കു പുറമേയാണ് ഇത്തരം ദുരന്തങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നത്. അത്യാപത്തിന്റെ സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി, ഒരേ മനസോടെ, ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണു വേണ്ട ത്.
കോവിഡ്-19 മഹാമാരിയുടെ വരുംവരായ്കകളും വ്യക്തമായ പ്രത്യാഘാതങ്ങളും ആർക്കും ഇപ്പോൾ കൃത്യമായി പറയാനാകില്ല. പക്ഷേ സാധാരണക്കാർ മുതൽ സർക്കാരുകളും രാജ്യങ്ങളും വരെ സമസ്ത മേഖലകളെയും വളരെ ദോഷകരമായി ബാധിച്ചുവെന്നതിൽ സംശയമില്ല. ചെറുകിട, ഇടത്തരം, വൻകിട വ്യവസായികളും കർഷകരും വ്യാപാരികളും ടൂറിസം, വ്യോമയാനം, സ്പോട്സ്, മീഡിയ എന്നിവയെല്ലാം പ്രതിസന്ധിയിലായിക്കഴിഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 1,70,000 കോടിയുടെ ക്ഷേമപദ്ധതികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ച പലിശയിളവ് അടക്കമുള്ളവയും കേരള സർക്കാരിന്റെ 20,000 കോടി രൂപയുടെ പാക്കേജുമെല്ലാം നല്ലതാണ്. സാന്പത്തിക ഉത്തേജനത്തിനായി ജി-20 ഉച്ചകോടി പ്രഖ്യാപിച്ച അഞ്ചു ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 375 ലക്ഷം കോടി രൂപ) ഉത്തേജക പദ്ധതിയും മതിയാകില്ല. അമേരിക്ക പ്രഖ്യാപിച്ച രണ്ടു ട്രില്യണ്‍ ഡോളർ (150 ലക്ഷം കോടി രൂപ) ഉത്തേജക പാക്കേജുകൾ പോലും വരാനിരിക്കുന്ന മാന്ദ്യത്തിൽനിന്നു കരകയറാൻ പര്യാപ്തമാകില്ല.
നല്ലതിലേക്കു കഴുകിത്തെളിയാം
അടച്ചിടൽ മൂലവും ഇന്ത്യയിലെ സാന്പത്തിക മേഖലയിൽ പൊതുവായും ഉണ്ടായ കടുത്ത പ്രതിസന്ധിയിൽ തകർച്ചയിലായ എല്ലാ മേഖകളിലെയും ആളുകൾക്കും വിവിധങ്ങളായ മേഖലകൾക്കും കൂടി സഹായം നൽകുമെന്ന പ്രത്യാശയെങ്കിലും സർക്കാർ നൽകേണ്ടതുണ്ട്. കന്പനികളും കൃഷിയും ബിസിനസും വ്യവസായങ്ങളും മിക്കതും നഷ്ടത്തിലാകുന്പോൾ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ലക്ഷക്കണക്കിനാളുകൾ. ദുരിതങ്ങൾക്കിടയിലും എല്ലാവർക്കും ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും നൽകാൻ കഴിയട്ടെ.
ആരോഗ്യമേഖലയ്ക്കും പൊതുശുചിത്വത്തിനും വലിയ പ്രാധാന്യം നൽകാൻ കൂടി മഹാമാരിക്കു ശേഷം വഴിയൊരുക്കണം. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്ന രീതിയും പതിവാകട്ടെ. മലീമസമായ മത്സ്യ, മാംസ ചന്തകൾ അടക്കമുള്ള പൊതുസ്ഥലങ്ങൾ ആധുനികവത്കരിക്കാനും ശുചിത്വം ഉറപ്പാക്കാനും ഇനിയും അമാന്തം പാടില്ല. ജീവിതശൈലികളിലേത് അടക്കം നല്ല രീതികളിലേക്കുള്ള മാറ്റത്തിനും ജാതി, മത, രാഷ്ട്രീയ തിരിവുകളില്ലാതെ സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും ലോക്ക് ഡൗണ്‍ ദിവസങ്ങളും തുടർന്നുള്ള കാലവും വഴിതെളിക്കട്ടെ.