Saturday, July 4, 2020 1:42 AM IST
ഇന്ത്യയിൽ സൂര്യനുദിക്കും മുൻപേ മുടക്കമില്ലാതെ ഉണർന്ന് ഉയരുന്ന ഒന്നേയുള്ളൂ, ഇന്ധന വില മാത്രം. നേരം ഇരുട്ടി വെളുക്കുന്പോൾ പതിവായി വർധിക്കുന്ന ഒരു പ്രതിഭാസമായി മാറി ഇന്ധനവില. പെട്രോൾ, ഡീസൽ വിലയും എക്സൈസ് തീരുവയും കുത്തനെ കൂട്ടി രാജ്യത്തെ സാധാരണക്കാരെ പിഴിയുന്ന കേന്ദ്ര സർക്കാരിന്റെ നടപടി പകൽക്കൊള്ളയാണ്. ജൂണ്‍ ഏഴു മുതൽ മൂന്നാഴ്ച കൊണ്ട് 22 തവണയാണ് ഇന്ധന വില കൂട്ടിയത്. ഡീസൽ ലിറ്ററിന് 11.14 രൂപയും പെട്രോളിന് 9.17 രൂപയുമാണ് ഇക്കുറി കൂട്ടിയത്. കോവിഡ് കാലത്തെ മാസ്ക് ഇട്ട പിടിച്ചുപറി എന്നു വിശേഷിപ്പിക്കാം. കൊറോണയുടെ മറവിൽ പ്രതികരിക്കാനാകാത്ത ജനതയോടുള്ള ക്രൂരത.
ഇന്ധന വിലയും നികുതികളും തുടർച്ചയായി കൂട്ടിയതിനെ തുടർന്ന് ബസ് ചാർജിലും അവശ്യവസ്തുക്കളുടെ വിലയിലും അടക്കം വർധന ഉണ്ടായി. ലോക്ക്്ഡൗണ്‍ പൂർണമായി ഇല്ലാതാകുന്നതോടെ ചരക്കുകൂലികളിലെ വർധന കൊണ്ടുമാത്രം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഒട്ടുമിക്ക സാധനങ്ങളുടെയും വിലകൾ വീണ്ടും ഉയരും. കോവിഡ് കാലത്ത് ദൈനംദിന ചെലവിനു പോലും കഷ്ടപ്പെടുന്പോഴാണ് ഇന്ധന നികുതിയും വിലയും തുടർച്ചയായി കൂട്ടിയത്.
അരിയും ധാന്യങ്ങളും അടക്കം സർവതിന്റെയും വില കൂടിയിട്ടുണ്ട്. പാലിനും മുട്ടയ്ക്കും മൽസ്യമാംസാദികൾക്കും പച്ചക്കറികൾക്കും പഴങ്ങൾക്കുമെല്ലാം തീവിലയായി. വിദ്യാഭ്യാസവും ചികിൽസയും അടക്കം ഒഴിവാക്കാനാത്ത മറ്റു ചെലവുകളും ഉയരുകയാണ്. തൊഴിലാളികളും കർഷകരും ഉൾപ്പെടെ സാധാരണക്കാരന്റെ വരുമാനത്തിൽ വലിയ ചോർച്ച തുടരുന്പോഴാണിത്. റബറും നാളികേരവും അടക്കമുള്ള കാർഷികോത്പന്നങ്ങളുടെ ഉത്പാദനത്തിലും വിലയിലും ഇടിവുണ്ടാവുകയും ചെയ്യുന്നു.
കണ്ണടച്ച് എണ്ണയടിക്കുന്ന മന്ത്രി
എന്നിട്ടും ഇന്ധന വില വർധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നു പറയാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രസാദിന് ഉളുപ്പുണ്ടായില്ല. കഷ്ടതയിലുള്ള ജനങ്ങൾക്ക് ആശ്വാസവും സംരക്ഷണവും നൽകേണ്ട സർക്കാരാണ് ആഗോള വിപണിയിൽ എണ്ണവില റിക്കാർഡ് കുറവിലായപ്പോഴും രാജ്യത്തു വില കൂട്ടി ലാഭം കൊയ്യുന്നത്. പ്രയാസപ്പെടുന്ന ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന ഒരുതരം സാഡിസ്റ്റ് മനോഭാവം കൂടിയാകുമിത്. കണ്ണിൽചോരയില്ലാതെ തുള്ളി തുള്ളിയായി സാധാരണക്കാരുടെ ദുരിതം സർക്കാർ കൂട്ടുകയാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് ചെറിയ തോതിൽ വിലയും നികുതിയും കൂട്ടിയപ്പോഴൊക്കെ ജനദ്രോഹം എന്നു പറഞ്ഞു സമരം നടത്തിയ ബിജെപി നേതാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. പകരം ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇന്ധന നികുതിയും ചില്ലറ വിൽപന വിലയും കുത്തനെ കൂട്ടുന്നതു പാവങ്ങൾക്കു ഭക്ഷണം നൽകാനും കക്കൂസ് നിർമിക്കാനും വികസനത്തിനും ആണെന്നാണു നരേന്ദ്ര മോദി സർക്കാരിന്റെ വാദം. പക്ഷേ അതല്ല വസ്തുതയെന്നു കണക്കുകൾ വ്യക്തമാക്കും.
ഇന്ത്യയിലെ ഇന്ധനവില വണ്‍വേ റോഡ് ആണിപ്പോൾ. ആഗോള ക്രൂഡ് ഓയിൽ വില കൂടുന്പോൾ തുടർച്ചയായി വില കൂട്ടും. രൂപയുടെ മൂല്യം ഇടിയുന്നതിന്റെകൂടി അനുസരിച്ച്് സാധാരണക്കാരുടെ കൈ പൊള്ളുന്നതാകും വില കൂട്ടൽ. അസംസ്കൃത എണ്ണവില കുറയുന്പോഴാകട്ടെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു നൽകില്ല. തുടർച്ചയായി എക്സൈസ് തീരുവ കൂട്ടുന്നതാണു കാരണം. ന്യായമായി ലഭിക്കേണ്ട വിലക്കുറവ് കിട്ടില്ലെന്നു മാത്രമല്ല, പതിവായി കൂടുതൽ പണം നൽകി പെട്രോളും ഡീസലും അടിക്കാൻ നിർബന്ധിതമാകുകയും ചെയ്യും.
കത്തുന്ന വിലയും കരിയുന്ന ജനവും
നരേന്ദ്ര മോദി സർക്കാർ 2014ൽ അധികാരത്തിലെത്തുന്പോൾ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 100 ഡോളറായിരുന്നു. അന്നാകട്ടെ പെട്രോളിന്റെ വില 72 രൂപ. ഇതിനു മുന്‍പ് ക്രൂഡ് ഓയിൽ വില 140 ഡോളറിനു മുകളിലെത്തിയപ്പോഴും വിലയിൽ അത്രകണ്ടു വർധനയുണ്ടായില്ല. എന്നാൽ 2014നു ശേഷം ക്രൂഡ് ഓയിൽ വിലയിൽ തുടർച്ചയായ ഇടിവാണുണ്ടായത്. എന്നിട്ടും ഇന്ത്യയിൽ പെട്രോൾ വില ശരാശരി 80 രൂപയ്ക്കു മുകളിലാണ്.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു. ഏപ്രിൽ 28ന് ബാരലിന് 16.19 ഡോളർ ആയിരുന്നു നിരക്ക്. ഏപ്രിലിൽ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 19.9 ഡോളർ. മേയ് മാസത്തിൽ ഇത് ശരാശരി 30.60 ഡോളർ. ജൂണ്‍ 25ന് വില ബാരലിന് 40.66 ഡോളറായിരുന്നു വില. അസംസ്കൃത എണ്ണവില മുൻവർഷങ്ങളിലേക്കാൾ തുടർച്ചയായി വളരെ താഴെയാണ്.
പക്ഷേ രണ്ടു തവണയായി പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്സൈസ് തീരുവ കൂട്ടിയത്. റോഡ് സെസ് എന്ന പേരിൽ ലിറ്ററിന് എട്ടു രൂപയാണ് കൂട്ടിയത്. രണ്ടു ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ കേന്ദ്രം നേടിയത്. സംസ്ഥാന സർക്കാരുകളുടെ നികുതി പുറമെയും.
2014ൽ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം 9.48 രൂപ, 3.56 രൂപ ആയിരുന്നു. പക്ഷേ എൻഡിഎ അധികാരത്തിലേറി അധികം വൈകാതെ പെട്രോളിന് 9.48 രൂപയും ഡീസിലിന് 3.56 രൂപയുമാണു തീരുവ കൂട്ടിയത്. 2016 വരെയുള്ള ആദ്യ 15 മാസത്തിനിടെ പെട്രോൾ ലിറ്ററിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും മോദി സർക്കാർ നികുതി കൂട്ടി. ഇതിലൂടെ 2014-15ൽ എക്സൈസ് വരുമാനം 99,000 കോടിയായിരുന്നത് 2016-17ൽ 2,42,000 കോടി രൂപയായി കുത്തനെ ഉയർന്നു.
കുത്തക ഭീമന് കൊള്ളലാഭം
രാജ്യത്തെ കുത്തക മുതലാളിമാരുടെ നികുതി വൻതോതിൽ കുറച്ചിട്ടാണു സാധാരണക്കാരായ ജനങ്ങളെ സർക്കാരുകൾ പിഴിയുന്നതെന്നു കേന്ദ്രസർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കോർപറേറ്റ് നികുതികളിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇളവാണ് കേന്ദ്രം നൽകിയത്. ആഭ്യന്തര ഉത്പാദകരായ കോർപറേറ്റുകളുടെ നികുതി 30-ൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ കന്പനികളുടെ നികുതി 25-ൽ നിന്ന് 15 ശതമാനവുമായാണു കുറച്ചു നൽകിയത്.
കോർപറേറ്റ് നികുതികൾ വെട്ടിക്കുറച്ചതിലൂടെ 2019-20ൽ മാത്രം 2.09 ലക്ഷം കോടി രൂപ കേന്ദ്രത്തിനു നഷ്ടമുണ്ടായി. വരുമാനത്തിൽ 1.45 ലക്ഷം കോടി രൂപ കുറവ് ഉണ്ടാകുമെന്നായിരുന്നു നികുതിയിളവ് പ്രഖ്യാപിച്ചപ്പോൾ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്. കോർപറേറ്റുകളുടെ നികുതി കുറച്ചപ്പോൾ മോദി സർക്കാർ ഡീസലിന് 819 ശതമാനും പെട്രോളിന് 258 ശതമാനവുമാണു തീരുവ കൂട്ടിയത്.
ഇന്ധന നികുതിയിലൂടെ 2013-14ൽ കേന്ദ്രത്തിനു കിട്ടിയത് 46,386 കോടി രൂപയായിരുന്നു. ഇത് 2017-18ൽ 2,23,922 കോടിയായി ഉയർന്നു. സർക്കാർ സ്വരൂപിച്ച മൊത്ത നികുതി വരുമാനം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 9.98 ശതമാനത്തിൽനിന്ന് 2017-18ൽ 11.22 ശതമാനമായി ഉയർന്നു.
രാജ്യത്തെ നൂറിൽ താഴെ വരുന്ന അതിസന്പന്നർക്കു വലിയ നികുതിയിളവു നൽകിയ തുകയാണ് ഇന്ധന നികുതിയും വിലയും കൂട്ടി 90 ശതമാനം വരുന്ന സാധാരണക്കാരിൽനിന്ന് ഈടാക്കുന്നത്. അതുതന്നെയാണു വലിയ തെറ്റും തിന്മയും. റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ അടക്കമുള്ള സ്വകാര്യ എണ്ണക്കന്പനികൾക്കു കൊള്ളലാഭം ഉണ്ടാക്കാനും പൊതുമേഖലാ എണ്ണക്കന്പനികളുടെ ധൂർത്തിനായി ലാഭം കുന്നുകൂട്ടുന്നതിനുമാണു മൂന്നാഴ്ചയിൽ 22 തവണ ഇന്ധന വില കൂട്ടിയതെന്നതാണു ദുഃഖകരം.
ദുർബല ജനതയ്ക്ക് ആശ്വാസമേകണം
കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടും അംബാനിയും അദാനിയും പോലുള്ള രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസന്പന്നരെ സഹായിക്കുന്ന നടപടികളുമാണു സാന്പത്തിക പ്രതിസന്ധിയിലേക്കു രാജ്യത്തെ നയിച്ചത്. ജിഡിപി വളർച്ചാ നിരക്കു പൂജ്യത്തിനും താഴേക്കു വീഴുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനു പറയേണ്ടിവന്നു. നോട്ട് അസാധുവാക്കലും മോശമായി നടപ്പിലാക്കിയ ചരക്ക് സേവന നികുതിയും (ജിഎസ്ടി) സാന്പത്തിക തളർച്ചയിലേക്കു രാജ്യത്തെ നയിച്ചു.
കോവിഡ്-19, അശാസ്ത്രീയമായി തിരക്കിട്ടു നടപ്പാക്കിയ നീണ്ട ലോക്ക്ഡൗണ്‍, ചൈനീസ് കടന്നുകയറ്റം എന്നിവയെല്ലാം സ്ഥിതി വഷളാക്കി. പൊതുവേ ദുർബല, ഇപ്പോൾ ഗർഭിണിയുമെന്ന പോലെ. കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികൾക്കു പ്രാമുഖ്യം നൽകാതെ രാഷ്ട്രീയക്കളികളിൽ മുഴുകിയതും ആപത്തായി. ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റിന് സ്വീകരണമൊരുക്കാനായിരുന്നു തിരക്ക്. ട്രംപ് പോകുന്നതിനു മുന്‍പേ ഡൽഹിയിൽ ആസൂത്രിത കലാപം.
മാർച്ചിലാകട്ടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കി തെരഞ്ഞെടുപ്പിൽ തോറ്റ ബിജെപി അധികാരലെത്താനുള്ള കളികൾ. മേയ്, ജൂണ്‍ മാസങ്ങളിൽ ഗുജറാത്തിലും ബിഹാറിലും എംഎൽഎമാരെ കൂറുമാറ്റിച്ച് ബിജെപിയിലെത്തിക്കാനും സമയവും ഉൗർജവും പണവും കണ്ടെത്തി.
പ്രധാനമന്ത്രി മോദി ഇന്നലെ ലഡാക്കിലെ നിമുവിൽ പോയി സൈനികർക്ക് ആത്മവിശ്വാസം പകർന്നതു നന്നായി. പക്ഷേ വാർത്തകളിൽ നിറഞ്ഞു വീരസ്യം പറയാതെ, ലഡാക് അതിർത്തിയിലെ ഇന്ത്യൻ ഭൂമിയിൽനിന്നു ചൈനയെ പൂർണമായി തുരത്താനും ബന്ധം സാധാരണ നിലയിലേക്കു കൊണ്ടുവരാനും ശ്രമിക്കുകയാണു പ്രധാനം. ഒപ്പം സാധാരണക്കാരന് ആശ്വാസവും സഹായവും ലഭ്യമാക്കണം. സാന്പത്തിക വളർച്ചയും വികസനവും സമാധാനവും ഉറപ്പാക്കാനും സർക്കാരിനു കഴിയേണ്ടതുണ്ട്. ‘ധീരർക്കു മാത്രമേ സമാധാനം നൽകാനാകൂ’ എന്നു മോദി പറഞ്ഞത് അദ്ദേഹം വിസ്മരിക്കാതിരിക്കട്ടെ.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ