Wednesday, July 29, 2020 12:16 AM IST
ഇന്ത്യയുടെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാവിയെക്കുറിച്ച് ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ് ഇപ്പോൾ രാജസ്ഥാനിൽനിന്നു പുറത്തുവരുന്നത്. ഭരണഘടനാ കീഴ്വഴക്കങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഗവർണർ കേന്ദ്രസർക്കാരിന്റെ പാവ ആയി നിന്നു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകയാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഭൂരിപക്ഷം നിയമനിർമാണസഭകളുടെ നടുത്തളത്തിലാണ് തെളിയിക്കേണ്ടത് എന്ന ബൊമ്മെ കേസിലെ ചരിത്ര വിധിയുടെ സാരാംശത്തെ അട്ടിമറിക്കുന്നതിന് ഭരണഘടനാസ്ഥാപനങ്ങൾ കൂട്ടുനിൽക്കുന്നു എന്ന ദുഃഖകരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയുടെ ജനാധിപത്യം കടന്നുപോകുന്നത്.
രാഷ്ട്രീയധാർമികതയുടെ മുകളിൽ ഭരണഘടനാവിരുദ്ധമായ ഇടപെടലുകളും പണക്കെട്ടുകളും പ്രലോഭനങ്ങളും ഭീഷണികളും വിജയം നേടുകയും അതിനെ എതിർക്കാനോ പ്രതികരിക്കാനോ കഴിയാതെ ജനാധിപത്യ സംവിധാനങ്ങൾ നിസംഗത പാലിക്കുകയും ചെയ്യുന്നത് വളരെ അപകടകരമായ സൂചനയാണ്. ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അശോക് ഗെഹ്ലോട്ട് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവർണറോടു നടത്തിയ അഭ്യർഥന പരസ്യമായിത്തന്നെ നിരസിക്കുന്നതു പോലെയുള്ള സംഭവങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങൾ അനുസരിച്ച് ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. അതേസമയം ഗവർണർ ഇവിടെ പരസ്യമായി ബി ജെപിക്കുവേണ്ടി രാഷ്ട്രീയം കളിക്കുന്നു.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് 30 കോടി രൂപ വരെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തു എന്ന അശോക് ഗെഹ്ലോട്ടിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞു തള്ളിക്കളയേണ്ടതില്ല. തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. നിലപാടുകളുടെ പേരിലുള്ള ചേരിമാറ്റങ്ങൾക്കു പകരം പണക്കെട്ടുകളും അധികാരവും ഉപയോഗിച്ചുകൊണ്ട് ഇതര രാഷ്ട്രീയപാർട്ടികളുടെ സർക്കാരുകളെ തകർക്കാനും ദുർബലപ്പെടുത്താനുമുള്ള ജനാധിപത്യവിരുദ്ധനാടകങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം ജനവിധി കോൺഗ്രസ് പാർട്ടിക്ക് എതിരാണ് എന്നു പറഞ്ഞുകൊണ്ട് കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാന സർക്കാരുകളെ ജനതാപാർട്ടി നേതൃത്വം നൽകിയ കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. 1980ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി മടങ്ങിയെത്തിയപ്പോൾ ഇതേ കാരണം പറഞ്ഞ്, പ്രതിപക്ഷം ഭരിച്ചിരുന്ന സംസ്ഥാന സർക്കാരുകളെയും പുറത്താക്കി. പക്ഷേ അവരാരും കൂറുമാറ്റം പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ അധികാരം പിൻവാതിലിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചില്ല.
അധാർമിക കൂറുമാറ്റങ്ങൾ
രണ്ടാം മോദി സർക്കാർ അധികാരത്തിൽവന്ന് ഒരു വർഷത്തിനകംതന്നെ നടന്ന അധാർമിക കൂറുമാറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നത് തടയുന്നതിനുംവേണ്ടി ബിജെപി വിലകൊടുത്തുവാങ്ങിയ എംഎൽഎമാരുടെ പട്ടിക ഇപ്രകാരമാണ്. മധ്യപ്രദേശ് 22, കർണാടക 16, ഗോവ 13, മണിപ്പൂർ 8, ആസാം 9. ഇവിടെയൊന്നും ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി കൂറുമാറ്റത്തിലൂടെ ജനവിധി അട്ടിമറിച്ചു സർക്കാരുകൾ ഉണ്ടാക്കി.
ഇതോടൊപ്പം രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാനും നാണംകെട്ട കളികളാണ് ബിജെപി നടത്തിയത്. മോദിസർക്കാർ അധികാരത്തിൽ വന്ന ഉടൻതന്നെ ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ഏക രാജ്യസഭാംഗം ബിജെപിയിലെത്തി. തൊട്ടുപിന്നാലെ തെലുങ്കുദേശത്തിന്റെ നാല് രാജ്യസഭാംഗങ്ങളും ബിജെപിയിൽ ചേർന്നു. കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായി ഗുജറാത്തിൽ ഒഴിവുവന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഒരേ ദിവസംതന്നെ രണ്ടു തവണ തെരഞ്ഞെടുപ്പ് നടന്നു. ഒന്നിച്ചു തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസിന് ഒരു സീറ്റ് കിട്ടാനുള്ള സാധ്യതയെ അട്ടിമറിക്കാൻ വേണ്ടിയാണ് ഒരേ ദിവസംതന്നെ രണ്ടു തെരഞ്ഞെടുപ്പുകൾ നടന്നത്. ഈ അടുത്തുനടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിന് ഒരു സീറ്റ് കിട്ടാതിരിക്കുന്നതിനും ബിജെപിക്ക് ജയിക്കുന്നതിനും വേണ്ടി മൂന്ന് കോൺഗ്രസ് എംഎൽഎമാരെകൊണ്ട് രാജിവയ്പിച്ചു. രാജ്യസഭയിൽ ഏതുവിധേനയും ഭൂരിപക്ഷം തട്ടിക്കൂട്ടാനുള്ള കുൽസിതശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ അധാർമികനീക്കങ്ങൾ.
പല സംസ്ഥാനങ്ങളിലും നാണംകെട്ട കൂറുമാറ്റങ്ങളാണ് പണത്തിന്റെ പിൻബലത്തിൽ ബിജെപി നടത്തിയത്. ബംഗാളിൽ സിപിഎമ്മിൽനിന്നും തൃണമൂൽ കോൺഗ്രസിൽനിന്നും നിയമസഭാംഗങ്ങൾ ബിജെപിയിലെത്തി. തെലുങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം അംഗങ്ങളും ബിജെപിയുടെ ബി ടീമായ ടിആർഎസിലെത്തി. ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിയിലേക്കു പ്രതിപക്ഷപാർട്ടികളിൽനിന്നു കൂറുമാറ്റങ്ങൾ ഉണ്ടായി. ഗോവയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറുടെ സീറ്റ് ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത കോൺഗ്രസ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് ഇടയിലാണ് പത്ത് കോൺഗ്രസ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുത്തത്. കർണാടകയിൽ ഓപ്പറേഷൻ താമര എന്ന അപരനാമത്തിൽ കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പരസ്യമായ അധികാര ദുർവിനിയോഗം തന്നെയാണു നടന്നത്.
കോൺഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപിത അജൻഡ നടപ്പിലാക്കാൻ ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ ഏതറ്റം വരെയും പോകാൻ തങ്ങൾ തയാറാണ് എന്നാണു ബിജെപിയുടെ നീക്കങ്ങൾ നൽകുന്ന സൂചനകൾ.
വിവാദ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചുകൊണ്ടും കമ്മീഷന്റെ നിഷ്പക്ഷതയിൽ സംശയങ്ങൾ ഉയർത്തിക്കൊണ്ടും രാജ്യത്തെ നൂറ്റമ്പതോളം മുൻ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ കമ്മീഷനു കത്തയച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്.
ആവർത്തിക്കുന്ന രാഷ്ട്രീയനാടകങ്ങൾ
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നടന്നുവരുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ രാജസ്ഥാനിൽ അരങ്ങേറുന്ന നാടകങ്ങൾ. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിലെ സർക്കാരുകളെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് അട്ടിമറിക്കുന്ന സാഹചര്യവും അവസാനം സർക്കാരുകളെ പുനഃസ്ഥാപിക്കുന്നതിനു സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക എന്ന ഭരണഘടനാപരമായ കീഴ്വഴക്കം അട്ടിമറിച്ച് പിൻവാതിൽ വഴി ബിജെപി സർക്കാരുകൾ രൂപീകരിച്ചതും കണ്ടു.
സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കേണ്ട ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലും രാഷ്ട്രീയവത്കരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാർഥം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വൈകിച്ചതും ഡൽഹിയിലെ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അവരുടെ ഭാഗം കേൾക്കാതെ അയോഗ്യരാക്കാൻ തീരുമാനിച്ചതും പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം വൈകിച്ചതുമെല്ലാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടക്കുന്നു എന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയ്ക്കു നേരേ നിരവധി ചോദ്യങ്ങൾ ഉയർത്തി.
കൂടാതെ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കാവൽക്കാരനായ ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയിലും നിഷ്പക്ഷതയിലും സംശയങ്ങളുയർത്തി വിമർശനങ്ങൾ ഉയർന്നു. ഉന്നത നീതിപീഠത്തിന്റെ ഭാഗമായ മുതിർന്ന നാല് ന്യായാധിപന്മാർ തന്നെയാണ് ഈ വിമർശനങ്ങൾ ഉയർത്തിയത് എന്നതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ മുഖ്യ പ്രതിപക്ഷ കക്ഷിയുടേതാണ് എന്ന ഒറ്റക്കാരണം കൊണ്ട് അട്ടിമറിക്കപ്പെടുകയും അതിനുവേണ്ടി ജനപ്രതിനിധികളെ കോടികൾ വിലപേശി വിലയ്ക്കെടുക്കുകയും ചെയ്യുമ്പോൾ ഈ രാജ്യത്തെ ജനാധിപത്യംകൂടിയാണ് കശാപ്പുചെയ്യപ്പെടുന്നത് എന്നതു വിസ്മരിക്കാൻ പാടില്ല.
പ്രഫ. റോണി കെ. ബേബി